അഴിമുഖം പ്രതിനിധി
ഇന്ത്യയുടെ സ്കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിയെപ്പറ്റിയുള്ള വിവരങ്ങള്‍ അടങ്ങുന്ന ഡാറ്റ ഡിസ്ക് ഓസ്ട്രേലിയന്‍ സര്‍ക്കാരിനു കൈമാറും എന്ന് ‘ദി ഓസ്ട്രേലിയന്‍’ ദിനപത്രം. ഡിസ്ക് തിങ്കളാഴ്ച കൈമാറുമെന്നാണ് പത്രത്തിന്റെ അധികൃതർ അറിയിക്കുന്നത്.
നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കിയ വ്യക്തിയെ സര്‍ക്കാരിന് അറിയാമെന്നും തങ്ങള്‍ ഡി.സിഎന്‍എസിനെ ബന്ധപ്പെടുന്നത് വരെ ഇന്ത്യക്കോ ഫ്രാന്‍സിനോ രേഖകള്‍ ചോര്‍ന്ന വിവരം അറിയില്ലായിരുന്നു എന്നും പത്രത്തിന്റെ വക്താക്കള്‍ വ്യക്തമാക്കി. കൂടാതെ ഓസ്ട്രേലിയയോടൊപ്പം ചേര്‍ന്ന് അന്തര്‍വാഹിനി നിര്‍മ്മാണത്തില്‍ പങ്കാളിയാകാനിരുന്ന ഫ്രാന്‍സില്‍ നിന്നും ഇന്ത്യയുടെ സുപ്രധാന രേഖകള്‍ പുറത്തായത് രാജ്യം അറിയണം എന്ന് വിവരം നല്‍കിയയാള്‍ ആഗ്രഹിക്കുന്നു. ഇതേ വിധി ഓസ്ട്രേലിയയുടെ 50 ബില്ല്യന്‍ ഡോളര്‍ മുതല്‍മുടക്കുള്ള പദ്ധതിക്ക് ഉണ്ടാകരുത് എന്നും സര്‍ക്കാര്‍ ഇതില്‍ മുന്‍കരുതല്‍ എടുക്കണം എന്നും അദ്ദേഹം ആവശ്യപ്പെടുന്നതായി ദി ഓസ്ട്രേലിയന്‍ അധികൃതര്‍ അറിയിക്കുന്നു. പുറത്തായ രേഖകളെക്കുറിച്ച് ഇന്ത്യയും ഫ്രഞ്ച് അധികൃതരും ആശയവിനിയമം തുടരുന്നതിനിടെ പുതിയ വിവരങ്ങള്‍ പത്രം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ‘റെസ്ട്രിക്റ്റഡ്’ വിഭാഗത്തിലുള്ള വിവരങ്ങളാണ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.