ഡാനിയേല പക്വിറ്റി
(വാഷിംഗ്ടണ്‍പോസ്റ്റ്)
ലോറ ലിറ്റില്‍ എട്ടു മാസം ഗര്‍ഭിണിയായിരുന്ന കാലം. ഒരു ദിവസം രാവിലെ മൂന്നു മണിക്ക് എഴുന്നേറ്റു അവള്‍ പരീക്ഷ പേപ്പറുകള്‍ മൂല്യനിര്‍ണയം ചെയ്യാന്‍ തുടങ്ങി. അന്നവള്‍ ഒക്‌ലഹോമ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ രണ്ടു മാനേജ്‌മെന്റ് വിഷയങ്ങള്‍ പഠിപ്പിച്ചിരുന്നു. അതോടൊപ്പം ഓര്‍ഗനൈസേഷണല്‍ ബിഹേവിയര്‍ എന്ന വിഷയത്തില്‍ ഒരു ഡോക്ടറല്‍ ഡിഗ്രി കൂടി ചെയ്യുന്നുണ്ടായിരുന്നു. സ്വന്തം സഹപ്രവര്‍ത്ത കര്‍ക്കുമുന്നില്‍ ‘താന്‍ ഗര്‍ഭിണിയാണെങ്കിലും ജോലിക്കാര്യത്തില്‍ അത് തന്നെ ബാധിക്കുന്നില്ല എന്ന് അവള്‍ക്ക് കാണിച്ചുകൊടുക്കണമായിരുന്നു.
എന്തിനാണ് താന്‍ ഈ വിഷയത്തില്‍ ഇത്രമാത്രം ‘ആത്മാര്‍ത്ഥത തെളിയിക്കാന്‍ ‘ പണിപ്പെടുന്നത് എന്നോര്‍ത്ത് അവള്‍ അത്ഭുതപ്പെട്ടു.
ഇന്ന് ലിറ്റിലിനു വയസ്സ് നാല്‍പ്പത്. ജോര്‍ജിയയിലെ ലീഡര്‍ഷിപ്പ് അഡ്വാന്‍സ്‌മെന്റ് എന്ന സ്ഥാപനത്തില്‍ ഡയറക്ടര്‍ ആണ് അവരിപ്പോള്‍. ഓരോ വ്യക്തിയും തോഴിലിടത്തെ മികവു തെളിയിക്കുന്നതിനായി എന്തുമാത്രം പ്രാധ്യാന്യം നല്‍കുന്നു എന്ന വസ്തുത പഠിക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത ആഴ്ച പുറത്തിറങ്ങുന്ന മാനേജ്‌മെന്റ് ജേര്‍ണലില്‍ വരുന്ന ഒരു പഠന റിപ്പോര്‍ട്ടില്‍ ഈ വസ്തുതകളുടെ പ്രാധാന്യം പുറത്തു വരും എന്ന് ലിറ്റില്‍ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ കൂടുതലായി ബാധിക്കുന്നത് ഗര്‍ഭിണികളായ ഉദ്യോഗസ്ഥരെ ആണെന്നും ഈ പഠനം തെളിയിക്കുന്നു.
ഈ റിപ്പോര്‍ട്ടില്‍ ഗര്‍ഭിണികളായ ജോലിക്കാരെ അവരെ മുന്‍വിധികള്‍ക്ക് വിധേയരാക്കുന്നവര്‍ എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. കാരണം ഗര്‍ഭിണി ആയതിനാല്‍ തങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവുകള്‍ പരിമിതമായി എന്ന് കമ്പനി ഉടമകള്‍ ചിന്തിക്കും എന്ന ഭയം കൊണ്ട് തങ്ങള്‍ മുമ്പ് ചെയ്തിരുന്നതിനേക്കാള്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യുകയും അതിലൂടെ സമ്മര്‍ദത്തിനു കീഴ്‌പ്പെടുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു.
മുമ്പോട്ടുള്ള ജീവിതത്തില്‍ ഇങ്ങനെവരുന്ന സമ്മര്‍ദ്ദങ്ങള്‍ പലതരത്തിലുള്ള ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ക്ക് വഴി വയ്ക്കാറുണ്ടെന്ന് ലിറ്റില്‍ ചൂണ്ടികാട്ടുന്നു. കമ്പനികള്‍ ഈ പ്രശ്‌നത്തെ നല്ലവണ്ണം ശ്രദ്ധിക്കേണ്ടതുണ്ട്. ഗര്‍ഭിണികള്‍ക്ക് കൂടുതലായി നിങ്ങള്‍ ഒന്നും നല്‍കേണ്ട ആവിശ്യം ഇല്ല. എന്നാല്‍ അവര്‍ക്ക് അവരുടെ മേധാവികളില്‍ നിന്നും ലഭിക്കുന്ന സഹകരണവും പ്രോത്സാഹനവും തന്നെ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാക്കും. ഇങ്ങനെ ചെയ്യുന്ന കമ്പനികളില്‍ കൂടതല്‍ കാലം അവര്‍ക്ക് കഴിവുള്ള ജോലിക്കാരെ സ്ഥാപനത്തില്‍ നിലനിര്‍ത്തി ക്കൊണ്ട് പോകാന്‍ കഴിയും. അതേപോലെ ഭാവിയില്‍ ഉണ്ടാകുന്ന കൊഴിഞ്ഞുപോക്ക് നിയന്ത്രിക്കാം. കൂടാതെ ജോലിക്കാര്‍ തമ്മിലുള്ള വേര്‍തിരിവുമായി ബന്ധപെട്ട പരാതികളും ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കുകയും ചെയ്യും.
ലിറ്റിലും അവളുടെ സഹ ഗവേഷകനും ചേര്‍ന്ന് രാജ്യത്താകമാനമുള്ള ഗര്‍ഭിണികളില്‍ ഒരു പഠനം നടത്തി. ഏകദേശം ഒരു ഡസന്‍ സ്ത്രീകള്‍ തങ്ങള്‍ ഗര്‍ഭിണികള്‍ ആയിരിക്കുമ്പോള്‍ പ്രത്യേക അരക്ഷിതത്വം അനുഭവിക്കുന്നു എന്നു വെളിപ്പെടുത്തി. അവരുടെ ജോലി സംബന്ധമായ വിലയിരുത്തലുകളെ കുറിച്ചോര്‍ത്തായിരുന്നു ഈ ആശങ്കയും അരക്ഷിതാവസ്ഥയും.
ഗര്‍ഭിണിയായ അവസ്ഥയില്‍ പ്രത്യേക സൗകര്യങ്ങളോ സംവിധാനങ്ങളോ ആവിശ്യപ്പെടാന്‍ സ്ത്രീ ജോലിക്കാര്‍ വല്ലാതെ മടിക്കുന്നതായി ഈ ഗവേഷകര്‍ കണ്ടെത്തി. ഉന്നത പദവിയിലുള്ള പല സ്ത്രീകള്‍ക്കും ഇതിനെക്കുറിച്ച് ആലോചിക്കേണ്ട ആവശ്യം വരുന്നില്ല. എന്നാല്‍ തുടക്കക്കാര്‍, മാനേജര്‍ ലെവലില്‍ ജോലി ചെയുന്ന സ്ത്രീകള്‍ എന്നിവര്‍ക്ക് വല്ലാതെ ഭയമുണ്ട്. ചിലര്‍ അവരുടെ ഗര്‍ഭം എത്രകാലം മറച്ചുവയ്ക്കാമോ അത്രകാലം അതിനു ശ്രമിക്കാറുണ്ടെന്നും ഈ പഠനം വെളിപ്പെടുത്തുന്നു.
പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു സ്ത്രീ ഈ പഠനത്തില്‍ പറയുന്നതിതാണ് ‘ഗര്‍ഭധാരണത്തിന്റെ ഓരോ ഘട്ടത്തിലും ഞാന്‍ ഒരു പന്തുപോലെ നല്ല ഉരുണ്ടു ഭംഗിയുള്ള ഒരാളാകാന്‍ പോകുന്നു എന്ന ചിന്ത എന്നെ സന്തോഷിപ്പിച്ചു. പക്ഷെ ആ ‘ഭംഗി’ എന്റെ തൊഴിലിനു ചേരില്ല. ആയതിനാല്‍ മറ്റുള്ള സഹപ്രവര്‍ത്തകര്‍ എന്നെ നോക്കുകയും ഞാന്‍ ഗര്‍ഭിണിയാണ് എന്ന് മനസ്സിലാക്കുകയും ചെയ്യുമ്പോള്‍ എനിക്ക് ഒരുതരം അസ്വസ്ഥതയാണ് അനുഭവപ്പെടുന്നത്.
മറ്റൊരാള്‍ പറഞ്ഞതിങ്ങനെയാണ് ‘സാധാരണയായി എടുക്കുന്നതിലും കൂടുതല്‍ അസുഖാവധി എടുക്കാന്‍ എനിക്ക് സാധിക്കും. പക്ഷെ ഇപ്പോള്‍ ഞാന്‍ അങ്ങനെ അവധി എടുത്താല്‍ മറ്റുള്ളവര്‍ പറയും, ‘നോക്ക് അവള്‍ക്കിതൊന്നും(ഗര്‍ഭാവസ്ഥ) കൈകാര്യം ചെയ്യാന്‍ കഴിയില്ല’ എന്ന്. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള പറച്ചിലുകള്‍ ഒഴിവാക്കാനായി ഒരു ദിവസം മുഴുവന്‍ വീട്ടില്‍ ഇരിക്കാനുള്ളത്ര ക്ഷീണം ഉണ്ടെങ്കിലും ഞാന്‍ എന്നെ ഒരുവിധം വലിച്ചിഴച്ചു ഓഫീസില്‍ പോകാറുണ്ട്.
പഠനത്തിനു വിധേയമായ 600 പേരുടെ പ്രതികരണങ്ങള്‍ നമ്മള്‍ ഒരു സ്‌കെയിലില്‍ കൊണ്ടുവരികയാണെങ്കില്‍ അതിന്റെ മൂല്യം ഒന്ന് എന്നത്് ശക്തമായി എതിര്‍ക്കുന്നു എന്നും അഞ്ച് എന്നത് അഞ്ചാത്തെ ചോദ്യത്തെ ശക്തമായി അനുകൂലിക്കുകയും ചെയ്യുന്നു എന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഞാന്‍ ഒരിക്കലും പ്രത്യേക സൗകര്യം ആവശ്യപ്പെടാറില്ല എന്ന പ്രസ്താവനക്ക് ഒരു ശരാശരി പ്രതികരണം ലഭിച്ചത് 4.23 മൂല്യത്തില്‍ കണക്കാക്കാം. ഞാന്‍ കൂടുതല്‍ സമയം ജോലി ചെയ്യും എന്നതിന് ശരാശരി 4.25 ആയിരുന്നു മൂല്യം.
അമേരിക്കയില്‍ ഭൂരിഭാഗം ഗര്‍ഭിണികളും ജോലിക്കു പോയിത്തുടങ്ങുന്നു എന്ന ഒരു പുതിയ പ്രവണത വന്നിട്ടുണ്ട്. സെന്‍സസ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 1960കളില്‍ ജോലിയുള്ള സ്ത്രീകളില്‍ 44 ശതമാനം മാത്രമാണ് അവരുടെ ആദ്യകുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുമ്പോഴും ജോലിചെയ്യാന്‍ തയ്യാറായിരുന്നതെന്നു പറയുന്നു. അതുമാത്രമല്ല എണ്‍പതുകളില്‍ ആ തോത് ഉയര്‍ന്നു 67 ശതമാനം വരെ എത്തി. അത് ഇന്നും അതേപോലെ തന്നെ തുടരുന്നു.
എഡുക്കേഷന്‍ സ്‌ക്യൂസ് പറയുന്നത് ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം ഉള്ള സ്ത്രീകളില്‍ 87 ശതമാനവും ആദ്യകുട്ടിയെ ഗര്‍ഭിണിയാകുമ്പോള്‍ ജോലി ചെയ്യാന്‍ തയാറാകുന്നുവെന്നാണ്. ഒരു ഹൈ സ്‌കൂള്‍ ഡിപ്ലോമ പോലുമില്ലാത്തവരില്‍ 28 ശതമാനം സ്ത്രീകളും ജോലി ചെയ്യുന്നത് അവരുടെ ആദ്യ കുട്ടിയെ ഗര്‍ഭം ധരിച്ചുകൊണ്ടാണെന്നു സെന്‍സസ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു.
ഗര്‍ഭിണികള്‍ അവരുടെ പ്രസവ തീയതി അടുത്താല്‍ പോലും ജോലി ചെയ്യുന്നുണ്ടെന്നു പ്യൂ റിസര്‍ച്ച് സെന്ററിന്റെ ഒരു വിശകലനത്തില്‍ പറയുന്നു. 1960 കളിലെ സ്ത്രീകള്‍ പ്രസവ തീയതി അടുക്കുന്നതിനു ഒരു മാസം മുമ്പേ ലീവെടുത്ത് വീട്ടില്‍ ഇരിക്കുമായിരുന്നു. എന്നാല്‍ 2000ന്റെ അവസാനത്തില്‍ 82 ശതമാനം സ്ത്രീകളും അവരുടെ ഗര്‍ഭകാലം മുഴുവന്‍ ജോലി ചെയ്യുന്നതായാണ് കണ്ടുവരുന്നത്.
ജോലിസ്ഥലത്ത് ഗര്‍ഭിണികള്‍ വലിയ വയറും താങ്ങി നടക്കുന്ന കാഴ്ച അത്ര പുത്തരിയല്ല. സ്ത്രീകള്‍ പ്രസവത്തിനുശേഷം ഉടനെതന്നെ അവരുടെ സാമ്പത്തിക ഭദ്രതയ്ക്കുവേണ്ടി ജോലിയിലേക്ക് വീണ്ടും പ്രവേശിക്കുകയും ചെയ്യുന്നു.
കുട്ടികളെ നോക്കാനുള്ള ചെലവ് കൂടിക്കൂടി വരുന്ന കാലമാണിത്. വീടിന്റെ വാടകയേക്കാള്‍ കൂടുതലാണ് ശിശു പരിപാലന ചിലവുകള്‍. ശമ്പളത്തോടെയുള്ള അവധികള്‍ കിട്ടുക എന്നത് കുറഞ്ഞ വേതനം ലഭിക്കുന്നവര്‍ക്ക് ഒരിക്കലും ആലോചിക്കാന്‍ സാധിക്കാത്ത കാര്യമാണ്. ഒരു സ്ത്രീ ഗര്‍ഭിണിയോ അല്ലെങ്കില്‍ അമ്മയോ ആയാല്‍ മറ്റു സ്ത്രീകള്‍ക്ക് ലഭിക്കുന്ന വേതനത്തിലും കുറവാണ് കിട്ടുക. അമ്മമാര്‍ക്ക് കുട്ടികളില്ലാത്ത സ്ത്രീകളുടെ വേതനത്തിന്റെ 14 ശതമാനം മാത്രമേ ലഭിക്കൂ എന്നത് ന്യൂ മെക്‌സികോ യൂണിവേഴ്‌സിറ്റിയുടെ ഒരു പഠനത്തില്‍ കാണാം.
അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഇതുകൊണ്ടൊക്കെത്തന്നെ മികച്ചരീതില്‍ ജോലിചെയ്യാനുള്ള സമ്മര്‍ദ്ദവും ജോലിഭാരവും ഗര്‍ഭിണികള്‍ക്കുമേല്‍ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്നുവെന്ന് ലിറ്റില്‍ പറയുന്നു. തന്റെ ക്ഷീണത്തെ അതിജീവിച്ച് മറ്റുള്ളവരുടെ ശ്രദ്ധ തന്റെ വയറില്‍ നിന്നും താന്‍ അവതരിപ്പിക്കുന്ന ഗവേഷണ പ്രബന്ധത്തിലേക്ക് തിരിക്കാന്‍ താന്‍ ഏറെ പണിപ്പെട്ട അവസ്ഥ ലിറ്റില്‍ ഇന്നും ഓര്‍ക്കുന്നു. ഗര്‍ഭിണികള്‍ക്ക് സാധാരണ ഉണ്ടാകാറുള്ള അസ്വസ്ഥതകള്‍ക്കു പുറമേ ഈ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിയ മാനസിക ശാരീരിക ബുദ്ധിമുട്ടുകള്‍ എത്രമാത്രം ക്ലേശം തനിക്കു സമ്മാനിച്ചു എന്നും അവര്‍ ഓര്‍ത്തെടുക്കുന്നു.
ലിറ്റിലിനു രണ്ടു ആണ്‍കുട്ടികളാണ് ഉള്ളത്. ഒമ്പതു വയസ്സുള്ള മാക്കും ഏഴു വയസ്സുള്ള ബോയും. മറ്റനേകായിരം അമ്മമാരെപ്പോലെ തന്നെ ലിറ്റിലും തന്റെ കുടുംബത്തിന്റെ പ്രശ്‌നങ്ങളും ജോലി പ്രശ്‌നങ്ങളും പരിഹരിച്ചു കൊണ്ട് പോകുന്നു.
സ്വത്വ പ്രശ്‌നങ്ങള്‍ ഇല്ലാതെ ഒരു കുടുംബത്തെ പടുത്തുയര്‍ത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. അവര്‍ പറയുന്നു.
ഗര്‍ഭിണിയായ സ്ത്രീക്ക് ആവിശ്യമുള്ള പിന്തുണയും സന്തോഷകരമായ ഒരന്തരീക്ഷവും ജോലിസ്ഥലത്ത് കൊടുക്കുകയാണെങ്കില്‍ അവര്‍ കൂടുതല്‍ സമയം ജോലിസ്ഥലത്ത് ചിലവഴിക്കുമെന്ന് ലിറ്റില്‍ പറയുന്നു. സൂപ്പര്‍ വൈസര്‍ ഗര്‍ഭിണികള്‍ക്ക് മറ്റുള്ളവരെപോലെ നന്നായി ജോലികള്‍ ചെയ്യാന്‍ പറ്റില്ല എന്നുള്ള മൂഢധാരണ ഒഴിവാക്കുകയും കുറച്ചുകൂടി തുറന്ന മനസ്സോടെ ജോലിക്കാരുടെ ഗര്‍ഭാവസ്ഥയെ സമീപിക്കുകയും ചെയ്താല്‍ അവസ്ഥകള്‍ മെച്ചപ്പെടും എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.