UPDATES

വൈറല്‍

തന്നെ അപമാനിച്ച രാഷ്ട്രീയ നേതാവിന് ഒരു യുവതി കൊടുത്ത ‘ പണി’

സോഷ്യല്‍ മീഡിയ വഴി സ്ത്രീകള്‍ ഇരകളാക്കപ്പെടുന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണ് ഈ സംഭവം

വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അവേഹളനപരമായ പരാമര്‍ശത്തോടെ തന്റെ മൊബൈല്‍ നമ്പര്‍ പ്രചരിപ്പിച്ച രാഷ്ട്രീയനേതാവിന് യുവതി നല്‍കിയ തിരിച്ചടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. എന്റെ സ്ത്രീത്വത്തിനു വിലയിടാന്‍ വന്നവന് ഞാന്‍ കൊടുത്ത പണി എന്ന മുഖവുരയോടെ ശ്രീലക്ഷ്മി സതീഷ് എന്ന എജ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്റ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വിവരങ്ങള്‍ സ്ത്രീകളുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നവരോട് എത്രമേല്‍ ശക്തമായി പ്രതികരിക്കാം എന്നതിനുകൂടി ഉദാഹരണമാണ്.

ശ്രീലക്ഷ്മി സതീഷിന്റെ പോസ്റ്റ്‌

എനിക്ക് വിലയിടാന്‍ വന്നവന് ഞാന്‍ കൊടുത്ത പണി (സ്ത്രീകളുടെ ഫോണ്‍ നമ്പര്‍ കാണുമ്പോള്‍ ഉള്ള ചൊറിച്ചിലിനു ഇതേ മരുന്നുള്ളൂ).

ഈ അടുത്ത ദിവസം അപരിചിതമായ നമ്പറില്‍ നിന്ന് എനിക്കൊരു കാള്‍ വന്നു… എന്നെ അവനു കാണണം… എത്ര രൂപയ്ക്കു എന്നെ കിട്ടും എന്നതായിരുന്നു ചോദ്യം? പിന്നെ തുരുതുരെ calls ഉം മെസ്സേജുകളും തന്നെ. ഫോണ്‍ എടുക്കാതെയായി. ഫോണ്‍ ഓഫ് ചെയ്ത് വേക്കേണ്ട അവസ്ഥയായി. ആദ്യം ഒരു അന്ധാളിപ്പ് തോന്നി. പിന്നെ വന്ന നമ്പറുകളിലൊന്നില്‍ ഞാന്‍ തിരിച്ചു വിളിച്ചു. ഞാനെന്റെ പ്രൊഫൈല്‍ അവനെ പറഞ്ഞു മനസ്സിലാക്കി. ഇടയ്ക്കു കണക്കിന് കൊടുക്കുകയും ചെയ്തു. അപ്പോഴേക്കും അവന്‍ പേടിച്ചു വിറച്ചു കാലു പിടിക്കാനും കരയാനും തുടങ്ങി. അവന്‍ എന്റെ നമ്പര്‍ കിട്ടിയ വഴി പറഞ്ഞു. എന്റെ നാട്ടുകാരനായ ഒരു ‘മോന്‍’ എന്റെ നമ്പര്‍ ഒരു ഗ്രൂപ്പില്‍ ഇട്ടു. സൂപ്പര്‍ സാധനമാണ് എന്ന അടിക്കുറിപ്പോടെ. ഗ്രൂപ്പില്‍ നിന്ന് ഉടന്‍ തന്നെ എന്നെ അറിയുന്ന കുട്ടികളും ചേച്ചിയായ എന്നെ വിളിച്ചു പറഞ്ഞു. സ്‌ക്രീന്‍ ഷോട്ടും അയച്ചു തന്നു. എന്റെ നാട്ടുകാരനായ, എന്നെ ചേച്ചീന്നു തികച്ചു വിളിക്കാതെ, എന്നെ കാണുമ്പോള്‍ തന്നെ ബഹുമാനിച്ചു വില്ലു പോലെ വളയുന്ന പൊന്നു മോന്‍. കേസ് കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. എങ്ങനെയോ ഇതറിഞ്ഞ് അഖിലേന്ത്യാ പാര്‍ട്ടിയുടെ യുവജനപ്രസ്ഥാനത്തിലെ ചില പ്രവര്‍ത്തകര്‍ എന്നെ വിളിച്ചു. അന്നേരം ആണ് ഈ പൊന്നുമോന്‍ പാര്‍ട്ടിയുടെ ആ സ്ഥലത്തെ സെക്രട്ടറി ആണെന്ന് ഞാന്‍ അറിയുന്നത്. ഇത്തരം സ്ത്രീലമ്പടന്മാരേയും ആഭാസന്‍മാരേയും ആണോ പാര്‍ട്ടി നേതൃസ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നും ഒരു സ്ത്രീയായ എന്നെ അപമാനിച്ച ‘പൊന്നും കുടത്തിനെ ‘പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണം എന്നും ഞാന്‍ പറഞ്ഞു. ഊണും ഉറക്കവും ഇല്ലാതെ കഷ്ടപ്പെട്ട് പഠിച്ച് ജീവിതം പൊരുതി നേടിയ ഒരു സ്ത്രീയാണ് ഞാന്‍. ഒരിടത്തും ഞാനെന്റെ അഭിമാനത്തേയോ സ്ത്രീത്വത്തേയോ മുറിവേല്‍പ്പിച്ചിട്ടില്ല. ഒരുത്തനേയും ഞാനെന്റെ അഭിമാനത്തെ തൊട്ടു കളിയ്ക്കാന്‍ പോയിട്ട്. വൃത്തികെട്ട കണ്ണു കൊണ്ട് ഒന്നു നോക്കാന്‍ പോലും ഞാന്‍ അനുവദിക്കില്ല. നിയമപരമായി ഞാന്‍ മുന്നോട്ടു നീങ്ങാന്‍ ഉറപ്പിച്ചു. എന്നാല്‍ ഇന്നലെ ഈ പൊന്നുമോന്റെ അച്ഛന്‍ എന്റെ വീട്ടില്‍ വന്നു എന്നോട് ക്ഷമ പറഞ്ഞു. കാലു പിടിക്കാന്‍ പോലും ആ അച്ഛന്‍ തയ്യാറായി. എന്റെ അച്ഛന്റെ പ്രായമുള്ള ഒരാളുടെ അപേക്ഷ കേട്ടില്ലാന്നു വെക്കാന്‍ എന്റെ മനസ്സ് അനുവദിച്ചില്ല. അതുകൊണ്ട് ഞാന്‍ compromise നു തയ്യാറായി. എന്നാല്‍ എന്റെ സ്ത്രീത്വത്തിന് വിലയിട്ടവന് മുഖമടച്ചു ഒന്ന് കൊടുക്കണം എന്ന് തോന്നി. പക്ഷെ അത് കൊണ്ട് ആര്‍ക്ക് എന്ത് പ്രയോജനം. അതിനാല്‍ ഞാന്‍ ഒരു പ്രതിവിധി കണ്ടു.

എന്നെ അപമാനിക്കാന്‍ ശ്രമിച്ച പൊന്നുമോനോട് ഞാന്‍ പറഞ്ഞു. ‘എന്നോട് നീ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി അഭയയിലോ, ശ്രീ ചിത്രഹോമിലോ, ഗാന്ധിഭവനിലോ 25,000/ രൂപ ജ ……….ന്‍ എന്ന നിന്റെ പേരില്‍ സംഭവന നല്‍കി രസീത് എന്നെ ഏല്‍പ്പിക്കണം. അല്ലെങ്കില്‍ ഞാന്‍ നിയമനടപടികളുമായി മുന്നോട്ടു പോകും’.

മകന്‍ ജയിലില്‍ കിടക്കാതിരിക്കാന്‍ അവന്റെ അച്ഛന്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ ഒന്നും ഇല്ലാന്ന് കണ്ടപ്പോള്‍ എന്റെ ഡിമാന്റ് അംഗീകരിച്ചു.

‘ഇന്നവന്‍ ശ്രീ ചിത്ര ഹോമില്‍ 25,000 രൂപ സംഭാവനയായി അടച്ചു. ‘ഇതു കൊണ്ടെങ്കിലും അവന്‍ നല്ല വഴി നടന്ന് നന്നായി ജീവിച്ചോട്ടെ എന്നു കരുതി പേര് പറഞ്ഞ് ഞാന്‍ നാണം കെടുത്തുന്നില്ല. എന്നാലും കരണം പൊട്ടിച്ച് ഒന്നു കൊടുത്തു വിട്ടിട്ടുണ്ട്. ഇതു ഞാന്‍ ഇവിടെ അവസാനിപ്പിക്കുന്നു. ഇതിന്റെ പേരില്‍ ഉഡായിപ്പുമായി ഇറങ്ങിയാല്‍ മനുഷ്യത്വം എന്നൊന്ന് ഞാനിനി കാണിക്കത്തില്ല.

ശ്രീചിത്ര ഹോമിന് സംഭവന നല്‍കിയ 25000/ രൂപയുടെ രസീതും ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുന്നു..പാര്‍ട്ടിയില്‍ നിന്നും പൊന്നുമോനെ പുറത്താക്കി കൊണ്ടുള്ള പാര്‍ട്ടി മീറ്റിംഗിന്റെ മിനിറ്റ്‌സും 8 മണിക്ക് എനിക്ക് അയച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ട്.

NB : നാളെ ക്കഴിഞ്ഞ് ഈ നെറികെട്ടവനെ പാര്‍ട്ടി തിരിച്ചു എടുക്കുമോ എന്നെനിക്കറിയില്ല.. അങ്ങനെയാണെങ്കില്‍ പാര്‍ട്ടിയ്ക്ക് ഒരിക്കലും തീരാത്ത കളങ്കമായിത്തീരുന്ന പീഡനകഥകള്‍ നമുക്ക് കേള്‍ക്കാം. അല്ലേല്‍ കാണാം. വീടു കയറി വെട്ടുന്ന സ്വഭാവമാണത്രേ ഇവന്. ക്രിമിനല്‍ പശ്ചാത്തലവും സ്വഭാവവും ഉള്ള ഇവനെ ഇത്രയും നാള്‍ പാര്‍ട്ടി കൊണ്ടു നടന്നതു തന്നെ തീര്‍ത്തും അപഹാസ്യമാണ്. സ്ത്രീ സുരക്ഷ ഉറപ്പാക്കേണ്ട യുവജനപ്രസ്ഥാനങ്ങള്‍ ഇങ്ങനെ അധ:പതിക്കുന്നത് തികച്ചും ലജ്ജാവഹമാണ്.

ഈ വിഷയത്തില്‍ യുക്തമായ നടപടി സ്വീകരിക്കാമെന്ന് ഉറപ്പു നല്‍കിയ രാ്ഷ്ട്രീയപ്രസ്ഥാനം വാക്കുപാലിക്കുന്നില്ലെന്നു കാണിച്ചു ഇന്ന് ശ്രീലക്ഷ്മി ഇട്ട മറ്റൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് താഴെ കൊടുത്തിരിക്കുന്നു.

നമ്മുടെ പൊന്നും കുടത്തിന് recommendation നുമായി പാര്‍ട്ടിയുടെ പേര് പോകും എന്ന് പറഞ്ഞ് കരഞ്ഞ് എന്റെ വീട്ടില്‍ കയറി ഇറങ്ങി കാലു പിടിച്ച നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്നവനെ പുറത്താക്കുന്ന പാര്‍ട്ടി മീറ്റിംഗ് മിനിറ്റ്‌സ് ഇന്നലെ 8 മണിയ്ക്ക് എത്തിക്കാന്നു പറഞ്ഞാണ് ഇത് compromise ചെയ്തത.് ഇന്നെന്നെ Unfriend ചെയ്തു തലയില്‍ മുണ്ടിട്ട് നടക്കുന്നു എന്നു തോന്നുന്നു. പക്ഷേ ഇങ്ങനെ നേരും നെറിയുമില്ലാത്തവന്‍മാര്‍ ഇനി പാര്‍ട്ടിയില്‍ ആവശ്യമുണ്ടോ എന്നതാണ് സംശയം...

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍