ആഗോളതലത്തില്‍ തന്നെ ജോലിക്ക് പോകുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരെക്കാള്‍ വളരെ കുറവാണെന്ന് 2015ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ജോലി ചെയ്യാന്‍ കഴിവുള്ള സ്ത്രീകളില്‍ അമ്പത് ശതമാനത്തിന് മാത്രം മാന്യമായ തൊഴില്‍ ലഭിക്കുമ്പോള്‍ പുരുഷന്മാര്‍ക്കിടയില്‍ ഇത് 75 ശതമാനമാണ്.
സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയാത്തതാണ് ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ സ്ത്രീകള്‍ എക്കാലവും നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. പക്ഷെ ഇത് ഇന്ത്യ പോലെയുള്ള ഒന്നു വികസ്വര രാഷ്ട്രത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നാണ് ലോക വനിത ദിനത്തോട് അനുബന്ധിച്ച് തോംസണ്‍ റോയിറ്റേഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നത്. വ്യത്യസ്ത സാമ്പത്തിക, സാമൂഹിക പരിസരങ്ങളുള്ള ലോകത്തിലെ വിവിധ രാജ്യങ്ങളിലെ നൂറ് സ്ത്രീകളുടെയും പുരുഷന്മാരുടെയും ഇടയിലാണ് പഠനം നടത്തിയത്. ബ്രിട്ടണ്‍, ഇറ്റലി, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, എത്തിയോപ്പിയ, കെനിയ, സെനഗല്‍, ഇന്ത്യ, തായ്‌ലന്റ്, ബ്രസീല്‍, കൊളംബിയ എന്നീ രാജ്യങ്ങളിലെ പുരുഷന്മാരും സ്ത്രീകളും ഇക്കാര്യത്തില്‍ ഒരേ അഭിപ്രായമാണ് പങ്കുവക്കുന്നത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെ കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കുമ്പോഴും ഒരു തൊഴില്‍ കണ്ടെത്താനും സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിക്കാനും കഴിയുന്നത് തന്നെ ഇപ്പോഴത്തെ മോശം അവസ്ഥയില്‍ നിന്നും അവരെ കരകയറ്റാനുള്ള ഏറ്റവും പ്രായോഗികമായ മാര്‍ഗ്ഗമെന്നും സര്‍വെയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ആഗോളതലത്തില്‍ തന്നെ ജോലിക്ക് പോകുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരെക്കാള്‍ വളരെ കുറവാണെന്ന് 2015ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ജോലി ചെയ്യാന്‍ കഴിവുള്ള സ്ത്രീകളില്‍ അമ്പത് ശതമാനത്തിന് മാത്രം മാന്യമായ തൊഴില്‍ ലഭിക്കുമ്പോള്‍ പുരുഷന്മാര്‍ക്കിടയില്‍ ഇത് 75 ശതമാനമാണ്. മാത്രമല്ല, ഒരേ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ലഭിക്കുന്ന കൂലിയില്‍ വ്യത്യാസമുണ്ടെന്ന് ലോക ബാങ്ക് കണക്കുകള്‍ പറയുന്നു. ഇക്കാര്യത്തില്‍ വികസിത, വികസ്വര രാജ്യങ്ങള്‍ തമ്മില്‍ വ്യത്യാസമില്ല. ഒരേ തൊഴില്‍ ചെയ്യുന്ന പുരുഷന്മാര്‍ക്ക് ലഭിക്കുന്ന വേതനത്തിന്റെ 60-75 ശതമാനം മാത്രമാണ് സ്ത്രീകള്‍ക്ക് ലഭിക്കുന്നത്. ശക്തമായ നിയമനിര്‍മ്മാണങ്ങള്‍ നടന്നിട്ടുള്ള രാജ്യങ്ങളില്‍ പോലും ഈ അസന്തുലനം നിലനില്‍ക്കുന്നുണ്ട്. ഗാര്‍ഹിക ജോലികളുടെ കൂടുതല്‍ ഭാരവും സ്ത്രീകളാണ് വഹിക്കേണ്ടി വരുന്നത്. ഇതിന് ജോലി ചെയ്യുന്ന സ്ത്രീകളെന്നും അല്ലാത്തവരെന്നും വ്യത്യാസമില്ല. പുരുഷന്മാരേക്കാള്‍ ശരാശരി മൂന്നിരട്ടി വീട്ടുജോലികള്‍ സ്ത്രീകള്‍ ചെയ്യുന്നുണ്ടെന്നാണ് കണക്ക്.
ഇതിനെല്ലാം പുറമെയാണ് സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍. ഇതിലും രാജ്യങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമില്ല. 2012നും 2015നുമിടയില്‍ മുംബൈയില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ മൂന്ന് മടങ്ങായി വര്‍ദ്ധിച്ചിട്ടുണ്ടെങ്കില്‍ ബ്രസീലില്‍ ഓരോ രണ്ടു മണിക്കൂറിലും ഒരു സ്ത്രീ കൊല്ലപ്പെടുകയും ഓരോ 15 സെക്കന്റിലും ഒരു സ്ത്രീ ആക്രമിക്കപ്പെടുകയും ചെയ്യുന്നു. ജോലിസ്ഥലത്ത് സ്ത്രീകള്‍ക്കെതിരെ ഉണ്ടാവുന്ന അതിക്രമങ്ങള്‍ കുറയ്ക്കുന്നതിന് അവരെ ഒരുമിച്ച് ജോലി ചെയ്യിക്കുന്നതിലൂടെ സാധിക്കുമെന്നാണ് സര്‍വെയില്‍ പങ്കെടുത്തവര്‍ പൊതുവില്‍ അഭിപ്രായപ്പെട്ടത്. തൊഴില്‍ സ്ഥലത്തായാലും വ്യാപാരത്തിലായാലും രാഷ്ട്രീയത്തിലായാലും സ്ത്രീകളെ ഗൗരവത്തോടെ കാണാന്‍ സാധിച്ചാല്‍ മാത്രമേ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കൂവെന്നാണ് സര്‍വെ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
Read More: https://goo.gl/90dRa9