UPDATES

വിദേശം

കടുത്ത വെല്ലുവിളികള്‍ക്കിടെ ദക്ഷിണാഫ്രിക്കയിൽ ആഫ്രിക്കൻ നാഷനൽ കോൺഗ്രസ് വീണ്ടും അധികാരത്തില്‍

അഴിമതി, അസമത്വം, വികസനമുരടിപ്പ്, അക്രമം തുടങ്ങിയ പ്രശ്നങ്ങളാണ് വോട്ടര്‍മാര്‍ പ്രധാനമായും ഉയര്‍ത്തിക്കാണിച്ചിരുന്നത്.

ദക്ഷിണാഫ്രിക്കയിൽ ആഫ്രിക്കൻ നാഷനൽ കോൺഗ്രസ് (എഎൻസി) അധികാരം നിലനിർത്തി.  എന്നാല്‍ 1994-ല്‍ ദക്ഷിണാഫ്രിക്കയിൽ ആദ്യ സ്വതന്ത്ര തിരഞ്ഞെടുപ്പ് നടന്നത് മുതല്‍ എഎന്‍സിയുടെ വോട്ട് ഷെയര്‍ ആദ്യമായി 60 ശതമാനത്തിനു താഴെയായി. 57.5 ശതമാനം വോട്ട് നേടിയ എഎൻസി വെസ്റ്റേൺ കേപ് ഒഴികെ എല്ലാ പ്രവിശ്യകളിലും മുന്നിലെത്തി. 2004-ൽ 70 ശതമാനം വോട്ടും 2014- ല്‍ 62 ശതമാനം വോട്ടും എഎൻസി നേടിയിരുന്നു.

അഴിമതി ഇല്ലാതാക്കുക, പരിഷ്കരണ നടപടികള്‍ മുന്നോട്ടു കൊണ്ടുപോവുക എന്നതായിരുന്നു പാര്‍ട്ടിയുടെ പ്രധാന മുദ്രാവാക്യം. നിലവിലെ പ്രസിഡന്റ് സിറില്‍ റമഫോസയുടെ മുന്‍പിലുള്ള കനത്ത വെല്ലുവിളിയും അതുതന്നെയാണ്. എഎൻസിയുടെ മുതിര്‍ന്ന നേതാവും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റുമായിരുന്ന ജേക്കബ് സുമ കഴിഞ്ഞ വര്‍ഷമാണ് അഴിമതി ആരോപണത്തെ തുടര്‍ന്ന് രാജിവെച്ചത്. അതേത്തുടര്‍ന്നാണ് റമഫോസ അധികാരത്തിലെത്തുന്നത്.

ജേക്കബ് സുമ തീര്‍ത്ത അഴിമതിയുടെ കറഎഎൻസിക്ക് വിനയാകുമെന്നായിരുന്നു നിരീക്ഷകര്‍ കരുതിയിരുന്നത്. പാര്‍ട്ടിക്കകത്തെ അഴിമതി തുടച്ചുനീക്കാനുള്ള തന്‍റെ ശ്രമങ്ങളെ പിന്തുണയ്ക്കണമെന്നാണ് പ്രധാനമായും റമഫോസ വോട്ടർമാരോട് ആവശ്യപ്പെട്ടിരുന്നത്. അതിനു ശേഷമാണ് ദക്ഷിണാഫ്രിക്കന്‍ സമ്പദ്വ്യവസ്ഥ ശക്തിപ്പെടുത്തും എന്നതടക്കമുള്ള അവകാശവാദങ്ങള്‍ അദ്ദേഹം ഉന്നയിച്ചിരുന്നത്.

Also Read: യുപിയിലെ റേഷന്‍ കടക്കാരില്‍ നിന്നും ദക്ഷിണാഫ്രിക്കന്‍ ‘ഭരണകൂടത്തെ പിടിച്ചടക്കി’യവരിലേക്ക് വളര്‍ന്ന ഗുപ്ത കുടുംബം

പ്രതികൂല സാഹചര്യത്തിലും മാന്യമായ പ്രകടനമാണ് റമഫോസയും പാര്‍ട്ടിയും നടത്തിയിരിക്കുന്നത് എന്ന് രാഷ്ട്രീയ നിരീക്ഷര്‍ വിലയിരുത്തുന്നതെന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പാര്‍ട്ടിക്കകത്തെ താപ്പാനകളെ മറികടന്നുകൊണ്ട് അദ്ദേഹത്തിന് എത്രത്തോളം മുന്നേറാന്‍ കഴിയുമെന്നത് കാത്തിരുന്നു കാണേണ്ടിവരും. ജേക്കബ് സുമയ്ക്ക് ശേഷം പാര്‍ട്ടിയുടെയും രാഷ്ട്രത്തിന്‍റെയും നേതാവായി റമഫോസ വന്നില്ലായിരുന്നുവെങ്കില്‍ എഎന്‍സിക്ക് 40 ശതമാനം വോട്ടുപോലും ലഭിക്കില്ലായിരുന്നുവെന്ന് എഎൻസിയുടെ തെരഞ്ഞെടുപ്പ് തലവൻ ഫികിലേൽ എംബലുല പറഞ്ഞു. സുമയുടെ ഒമ്പത് വര്‍ഷത്തെ ഭരണം കടുത്ത അഴിമതിയും സാമ്പത്തിക തകര്‍ച്ചയുമാണ്‌ രാജ്യത്തിന് ഉണ്ടാക്കിയത്.

മുഖ്യ പ്രതിപക്ഷമായ ഡമോക്രാറ്റിക് അലയൻസിന് 20.77 ശതമാനം വോട്ടുകള്‍ മാത്രമാണ് നേടാനായത്. ആറ് വർഷങ്ങൾക്ക് മുൻപ് മുൻ എഎന്‍സി യുവജന നേതാവ് ജൂലിയസ് മലേമ സ്ഥാപിച്ച റാഡിക്കൽ ഇടതുപക്ഷ പാര്‍ട്ടി നാലു ശതമാനം വോട്ട് വര്‍ധനവോടെ 10.79 ശതമാനം വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തെത്തി 26.8 മില്യൺ വോട്ടര്‍മാരില്‍ 65 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.

2018-ൽ ദക്ഷിണാഫ്രിക്കയുടെ സാമ്പത്തിക വളർച്ച വെറും 0.8 ശതമാനമാണ് ഉയര്‍ന്നത്. തൊഴിലില്ലായ്മ നിരക്കാകട്ടേ 27 ശതമാനത്തിനു മുകളിലുമാണ്. അഴിമതി, അസമത്വം, വികസനമുരടിപ്പ്, അക്രമം തുടങ്ങിയ പ്രശ്നങ്ങളാണ് വോട്ടര്‍മാര്‍ പ്രധാനമായും ഉയര്‍ത്തിക്കാണിച്ചിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍