2017ലാണ് ബാബിസ് അധികാരത്തിലേറിയത്.
പ്രധാനമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ചെക്ക് റിപ്പബ്ലിക്കില്‍ വന്‍ പ്രക്ഷോഭം. മൂന്ന് പതിറ്റാണ്ട് മുമ്പ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ പതനത്തിനു ശേഷം ഇത്രയും വലിയ ജനകീയ പ്രക്ഷോഭം ചെക് റിപ്പബ്ലിക്ക് കാണുന്നത് ഇതാദ്യമാണ്. 120,000 പേരാണ് പ്രേഗില്‍ പ്രധാനമന്ത്രി ആന്ദ്രേ ബാബിസ് രാജി വെക്കണമെന്നാവശ്യപ്പെട്ട് ഒത്തുകൂടിിയത്.
ചെക്ക്, യൂറോപ്യന്‍ യൂണിയന്‍ പതാകകളേന്തിയായിരുന്നു ജനകീയ പ്രക്ഷോഭം. വെന്‍സെസ്‌ലാസ് ചത്വരത്തെയും കവിഞ്ഞ് ജനസഞ്ചയം പുറത്തേക്കൊഴുകി. ചെക്കോസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മൂന്ന് ദശകങ്ങള്‍ക്കു മുമ്പാണ് സമാനമായ ഒരു പ്രക്ഷോഭം ഈ രാജ്യം കണ്ടത്.
തെരുവില്‍ അര മൈല്‍ ദൂരത്തോളം ജനങ്ങള്‍ തിങ്ങി നില്‍ക്കുന്നതിന്റെ ടെലിവിഷന്‍ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ കരുത്ത് പ്രകടിപ്പിക്കുകയെന്ന സംഘാടകരുടെ ലക്ഷ്യം സാധിച്ചിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വളരെ ദൂരങ്ങളില്‍ നിന്നും ആളുകള്‍ പ്രക്ഷോഭകേന്ദ്രത്തിലേക്ക് സഞ്ചരിച്ചെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.
ചെക് റിപ്പബ്ലിക് കണ്ട നേതാക്കളില്‍ വെച്ചേറ്റവും മോശം രാഷ്ട്രീയക്കാരനാണ് ആന്ദ്രേ ബാബിസ് എന്ന് പ്രക്ഷോഭകരിലൊരാള്‍ പറയുന്നു. പ്രധാനമന്ത്രി ഒരു മാഫിയ ബോസ്സിനെപ്പോലെ പെരുമാറുന്നെന്നും പ്രക്ഷോഭകര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ചെക്ക് റിപ്പബ്ലിക്ക് ബാബിസിന്റെ സ്വന്തമാണെന്നാണ് അയാളുടെ വിചാരമെന്ന് മറ്റൊരാള്‍ ആരോപിക്കുന്നു.
2017ലാണ് ബാബിസ് അധികാരത്തിലേറിയത്. യൂറോപ്യന്‍ യൂണിയന്‍ ഫണ്ട് ദുരുപയോഗം ചെയ്തതടക്കം നിരവധി ആരോപണങ്ങള്‍ ബാബിസിനെതിരെ നിലവിലുണ്ട്.