പൊതുസഭയില്‍ ചൊവ്വാഴ്ച രാത്രി നടന്ന വോട്ടെടുപ്പില്‍ 432 പേര്‍ ബ്രെക്‌സിറ്റിനെ എതിര്‍ത്ത് വോട്ടു ചെയ്തപ്പോള്‍, 202 പേര്‍ മാത്രമാണ് ബ്രെക്‌സിറ്റിനെ അനുകൂലിച്ചത്.
ബ്രെക്‌സിറ്റ് ഉടമ്പടി ബ്രിട്ടന്‍ പാര്‍ലമെന്‍റ് തള്ളിയതിന് പിറകെ തെരേസ മേ സര്‍ക്കാരിന് വീണ്ടും അവിശ്വാസ പ്രമേയം നേരിടുന്നു. അഞ്ചുദിവസത്തെ ചര്‍ച്ചയ്‌ക്കൊടുവില്‍ പൊതുസഭയില്‍ ചൊവ്വാഴ്ച രാത്രി നടന്ന വോട്ടെടുപ്പില്‍ 432 പേര്‍ ബ്രെക്‌സിറ്റിനെ എതിര്‍ത്ത് വോട്ടു ചെയ്തപ്പോള്‍, 202 പേര്‍ മാത്രമാണ് ബ്രെക്‌സിറ്റിനെ അനുകൂലിച്ചത്. ഇതോടെയാണ് ബുധനാഴ്ച രാത്രി ഏഴു മണിയോടെ തെരേസ മേ ബ്രക്‌സിറ്റ് വിഷയത്തില്‍ രണ്ടാമത്തെ അവിശ്വാസ പ്രമേയം നേരിടേണ്ടി വന്നത്. ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിനാണ് തെരേസ മേയ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്.
യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തു പോകാനുള്ള ബ്രിട്ടന്‍റെ തീരുമാനത്തിനെതിരെ വ്യാപകമായ എതിര്‍പ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അവിശ്വാസ പ്രമേയത്തിൻ മേൽ ചർച്ചകൾ പുരോഗമിക്കുകയാണ്. വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടാൽ ബ്രിട്ടൻ വീണ്ടും പൊതുതെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരും.
യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനുള്ള ജനഹിതം തേടി 2016 ജൂണ്‍ 23ന് യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് സംബന്ധിച്ച് ബ്രിട്ടനില്‍ ഹിതപരിശോധന നടന്നത്. യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനെ അനുകൂലിച്ച് 51.9 ശതമാനവും എതിര്‍ത്ത് 48.1 ശതമാനവും വോട്ട് ചെയ്തു. 2017 മാര്‍ച്ചില്‍ മേ സര്‍ക്കാര്‍ ബ്രെക്സിറ്റ് കരാര്‍ നടപടികളിലേക്ക് നീങ്ങി. 19 മാസത്തെ ചര്‍ച്ചക്കൊടുവിലാണ് കരാര്‍ തയ്യാറായത്. ഈ കരാറാണ് ഇന്നലെ ബ്രിട്ടീഷ് പാർലമെന്റ് ഹൌസ് ഓഫ് കോമൻസിൽ വോട്ടെടുപ്പ് നടത്തിയത്.