മികച്ച ക്രിമിനോളജിസ്റ്റുകളെയാണ് കൊലപാതകം നടന്ന റൂസിലേക്ക് അയച്ചിട്ടുള്ളതെന്ന് പ്രധാനമന്ത്രി ബോയ്കോ ബോറിസോവ് പറഞ്ഞു.
ബൾഗേറിയയിൽ മാധ്യമപ്രവർത്തകയെ ബലാൽസംഗം ചെയ്തു കൊന്നു. വിക്ടോറിയ മാരിനോവ എന്ന മുപ്പതുകാരിയാണ് കൊല ചെയ്യപ്പെട്ടത്. അന്വേഷണാത്മക റിപ്പോർട്ടിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നയാളാണ് മാരിനോവ. ശനിയാഴ്ചയാണ് സംഭവം.
കൊലയുടെ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. മാധ്യമപ്രവർത്തകരുടെ സുരക്ഷിതത്വം സംബന്ധിച്ച ആശങ്കകൾ യൂറോപ്പിലെമ്പാടും വളർന്നിരിക്കുകയാണ് ഈ സംഭവത്തിനു ശേഷം. സത്യത്തിനു വേണ്ടി പോരാടിയ ധീരയായ മാധ്യമപ്രവർത്തക പോരാടി മരിച്ചുവെന്ന് ബ്രസ്സൽസിൽ യൂറോപ്യൻ യൂണിയൻ കമ്മീഷൻ വൈസ് പ്രസിഡണ്ട് ഫ്രാൻസ് ടിമെറൻസ് പറഞ്ഞു. അന്വേഷണം നടത്തുന്ന ബൾഗേറിയയ്ക്ക് പൂർണ പിന്തുണ നൽകുന്നതായും യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ചു.
അതെസമയം മാരിനോവയുടെ കൊലപാതകം അവരുടെ ജോലിയുമായി ബന്ധപ്പെട്ടതാണെന്ന് സ്ഥാപിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷകർ പറയുന്നു. ഒരു മനോരോഗ കേന്ദ്രത്തിനടുത്തുള്ള പാർക്കിൽ വെച്ചാണ് മാരിനോവ കൊല്ലപ്പെട്ടത്. ഏതെങ്കിലും മനോരോഗിയാണോ കൊലപാതകത്തിനു പിന്നിലെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
മികച്ച ക്രിമിനോളജിസ്റ്റുകളെയാണ് കൊലപാതകം നടന്ന റൂസിലേക്ക് അയച്ചിട്ടുള്ളതെന്ന് പ്രധാനമന്ത്രി ബോയ്കോ ബോറിസോവ് പറഞ്ഞു. ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചിട്ടുള്ളതായും അദ്ദേഹം അറിയിച്ചു.
യൂറോപ്യൻ യൂണിയൻ ഫണ്ട് ദുരുപയോഗം ചെയ്യപ്പെടുന്നതു സംബന്ധിച്ച ഒരു വാർത്ത ചെയ്തു കൊണ്ടിരിക്കുകയായിരുന്നു മാരിനോവ. ഈ വാർത്തയുടെ ആദ്യഭാഗം മാത്രമേ പുറത്തുവന്നിരൂന്നുള്ളൂ. അടുത്ത ഭാഗം പുറത്തുവരാനിരിക്കെയാണ് കൊലപാതകം.