പതിനേഴുകാരിയായ മകള്‍ വീട്ടുതടവില്‍ നിന്നു രക്ഷപ്പെട്ടതോടെയാണ് രണ്ട് മുതല്‍ 29 വയസ്സുവരെയുള്ള 13 മക്കളെ ചങ്ങലയ്ക്കിട്ട് പൂട്ടിയ മാതാപിതാക്കളെക്കുറിച്ചു പുറം ലോകമറിയുന്നത്.
സ്വന്തം മക്കളെ പീഡിപ്പിക്കുകയും പട്ടിണിക്കിടുകയും ചെയ്ത കേസില്‍ മാതാപിതാക്കാൾ കുറ്റക്കാരെന്ന് കോടതി. കാലിഫോര്‍ണിയയിലെ ഡേവിഡ് അലന്‍ ടര്‍പിന്‍(58) ലൂയിസ് അന്ന ടര്‍പിന്‍(50) ദമ്പതിമാരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ജീവപര്യന്തം ശിക്ഷ ലഭിച്ചേക്കാവുന്ന 14 തീവ്രമായ കുറ്റങ്ങളാണ് ഇവർക്കെതിരേ തെളിയിക്കപ്പെട്ടത്. പതിനേഴുകാരിയായ മകള്‍ വീട്ടുതടവില്‍ നിന്നു രക്ഷപ്പെട്ടതോടെയാണ് രണ്ട് മുതല്‍ 29 വയസ്സുവരെയുള്ള 13 മക്കളെ ചങ്ങലയ്ക്കിട്ട് പൂട്ടിയ മാതാപിതാക്കളെക്കുറിച്ചു പുറം ലോകമറിയുന്നത്.
2018 ജനുവരിയിലാണ് മക്കളെ ക്രൂരമായി പീഠിപ്പിച്ച ഡേവിഡ് ടര്‍പിനെയും ഭാര്യ ലൂയിസ് ടര്‍പിനെയും കുറിച്ചുള്ള പുറംലോകം അറിയുന്നത്. തന്റെ പന്ത്രണ്ട് സഹോദരങ്ങളെയും ശിക്ഷിക്കാനായി കട്ടിലില്‍ കെട്ടിയിട്ടുകയും ഭക്ഷണം നൽകാതിരിക്കുക, കുളിക്കാൻ അനുവദിക്കാതിരിക്കുക തുടങ്ങി ചില സമയങ്ങളില്‍ ഇതു മാസങ്ങളോളം നീളാറുണ്ടെന്നും പറയുന്നു. കൈത്തണ്ടയ്ക്കു മുകളില്‍ കഴുകാനിടയായാല്‍ വെള്ളത്തില്‍ കളിച്ചു എന്ന കാരണം പറഞ്ഞ് വീണ്ടും കെട്ടിയിടും. തുടക്കത്തില്‍ കയര്‍ ഉപയോഗിച്ചാണ് കെട്ടിയിട്ടിരുന്നതെങ്കില്‍ പിന്നീട് ചങ്ങല കൊണ്ടായിരുന്നെന്നുമായിരുന്നു വെളിപ്പെടുത്തലുകൾ.
17 വയസ്സുള്ള പെണ്‍കുട്ടി വീട്ടു തടവില്‍ നിന്ന് രക്ഷപ്പെട്ട് പോലീസിലറിയിച്ചതോടെയാണ് മറ്റ് 12പേരെയും പുറത്തെത്തിച്ച് പോലീസ് മാതാപിതാക്കളെ അറസ്റ്റ് ചെയ്യുന്നത്. സഹായം അഭ്യര്‍ഥിച്ചെത്തിയ 17വയസ്സുകാരിയെ കണ്ടാല്‍ 10 വയസ്സുമാത്രമേ തോന്നിക്കൂവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ അന്ന് പറഞ്ഞത്. പൂട്ടിയിട്ട ഏഴ് കുട്ടികള്‍ 18നും 29നും പ്രായമുള്ളവരായിരുന്നു. 2 വയസ്സുള്ള കുട്ടിയും കൂട്ടത്തിലുണ്ടായിരുന്നു. പോലീസെത്തുമ്പോള്‍ ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നു വീടിന് ഉള്‍ഭാഗം. പലരെയും കട്ടിലിനോട് ചേര്‍ത്ത് ചങ്ങലയിട്ട് പൂട്ടി ഇരുട്ട് മുറിയിലിട്ടിരിക്കുകയായിരുന്നു. വൃത്തിഹീനമായ അവസ്ഥയിൽ ഇവരെല്ലാവരും തന്നെ പോഷകാഹാരക്കുറവ് മൂലം പട്ടിണിക്കോലങ്ങളായിരുന്നു.
തന്റെ കരിയറിൽ കണ്ട ഏറ്റവും വലിയ ശിശുപീഡന കേസാണ് ഇതെന്ന് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി മിഷേല്‍ ഹെസ്ട്രിന്‍ പറഞ്ഞു. എന്നാൽ, അഞ്ച് വര്‍ഷത്തോളമായി മകനെയും മരുമകളെയും കുറിച്ച് യാതൊരു വിവരവുമില്ലെന്നായിരുന്നു ഡേവിഡ് ടര്‍പിന്റെ മാതാപിതാക്കളുടെ പ്രതികരണം. കുട്ടികള്‍ അടുത്തില്ലാത്തപ്പോഴാണ് അവര്‍ പലപ്പോഴും വിളിച്ചിരുന്നതെന്നും ജെയിംസ് ടര്‍പിനും ബെറ്റി ടര്‍പിനും അന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.