ഓസ്‌ട്രേലിയയെ മാറ്റി നിർത്തിയാൽ ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീന്‍ലാന്റ്
ലോകത്തെ തന്നെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്റിനെ വിലയ്ക്ക് വാങ്ങാനുള്ള നീക്കം നടത്തുന്നതായി ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. എന്നാൽ അതിന് നമ്പർ1 പരിഗണനയൊന്നും നൽകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്രീന്‍ലാന്റിനെ ട്രംപ് വിലക്ക് വാങ്ങാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത നേരത്തേ വൈറ്റ്ഹൌസ് ശരിവെച്ചിരുന്നു. എന്നാല്‍ കൃത്യമായ വിവരങ്ങള്‍ പ്രസിഡന്‍റ് ട്രംപ് നല്‍കുമെനായിരുന്നു വൈറ്റ് ഹൌസ് സാമ്പത്തിക ഉപദേഷ്ടാവ് ലാരി കുഡ്‍ലോ പറഞ്ഞിരുന്നത്.
പക്ഷേ ഗ്രീൻലാൻഡും ഡെൻമാർക്കും രോഷത്തോടെയാണ് ഈ വാർത്തയോട് പ്രതികരിച്ചത്. ഡാനിഷ് പ്രധാനമന്ത്രി വിൽപ്പനയെക്കുറിച്ചുള്ള ഊഹാപോഹങ്ങളെ ‘അസംബന്ധം’ എന്നാണ് വിശേഷിപ്പിച്ചത്. ഡെന്മാര്‍ക്കിന്റെ സ്വയംഭരണ പ്രദേശമാണ് ഗ്രീന്‍ലാന്റ്. ‘ധാതുക്കള്‍, ശുദ്ധജലം, ഐസ്, മത്സ്യം, സമുദ്രോത്പന്നങ്ങള്‍ തുടങ്ങി പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നവും സാഹസിക വിനോദസഞ്ചാരത്തിന്റെ പുതിയകേന്ദ്രവുമാണ് ഗ്രീന്‍ലന്‍ഡ്. വ്യവസായരംഗത്ത് സഹകരിക്കാന്‍ തയ്യാറാണ്. എന്നാല്‍ വില്‍പ്പനയ്ക്കില്ല’ എന്നാണ് ഗ്രീന്‍ലന്‍ഡ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിരുന്നത്.
ഓസ്‌ട്രേലിയയെ മാറ്റി നിർത്തിയാൽ ലോകത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രീന്‍ലാന്റ് . അടിസ്ഥാനപരമായി ഒരു വലിയ റിയൽ എസ്റ്റേറ്റ് ഇടപാടിനാണ് ട്രംപ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ പ്രസിഡന്റ് ആയിട്ടും തന്റെ പഴയ പണി ഉപേക്ഷിക്കാൻ ട്രംപ് ഇനിയും തയ്യാറായിട്ടില്ലെന്ന വിമർശം വിവിധ കോണുകളിൽ നിന്നും ഇതിനകം ഉയർന്നു കഴിഞ്ഞു.’ഡെൻമാർക്ക്ഞങ്ങളുടെ വളരെ നല്ല സഖ്യകക്ഷിയാണ്, ലോകത്തിന്റെ വലിയ ഭാഗങ്ങൾ സംരക്ഷിക്കുന്നതുപോലെ ഞങ്ങൾ ഡെൻമാർക്കിനെയും സംരക്ഷിക്കുന്നു.ഇപ്പോൾ ഇങ്ങനെയൊരു ആശയം വന്നു, ഞാൻ പറഞ്ഞു’ എന്നാണ് ട്രംപ് പറഞ്ഞത്.
നാറ്റോ അംഗമാണ് ഡെൻമാർക്ക്. അമേരിക്കയെപോലെ മറ്റൊരു അംഗരാജ്യവും സൈനികമായി നാറ്റോയേ ശക്തിപ്പെടുത്തുന്നില്ല എന്ന അഭിപ്രായമാണ് ട്രംപിനുള്ളത്. അതുകൊണ്ടുതന്നെ നാറ്റോയുടെ വലിയ വിമർശകനുമാണ് അദ്ദേഹം. മിസൈൽ മുന്നറിയിപ്പുകൾക്കും ബഹിരാകാശ നിരീക്ഷണത്തിനുമായി റഡാറുകളും സെൻസറുകളും സജ്ജീകരിച്ചിരിക്കുന്ന ആഗോള ശൃംഖലയുടെ ഭാഗമായ ഗ്രീൻലാന്റിലെ തുലെ എയർ ബേസിൽ അമേരിക്കൻ സൈന്യം പതിറ്റാണ്ടുകളായി പ്രവർത്തിച്ചുവരുന്നുണ്ട്.
Read More- സംവരണത്തെ വിടാതെ ആര്‍എസ്എസ്, തുറന്ന ചര്‍ച്ച വേണമെന്ന് മോഹന്‍ ഭാഗവത്