സിന്‍ഡി റോബെര്‍ട്സ്, ജെഫ്രി വൊഗേലി
(ബ്ലൂംബര്‍ഗ്)
ഇക്കുറി ലോകകപ്പ് ബ്രസീല്‍ നേടുമെന്നാണ് യുബിഎസ് (യൂണിയന്‍ ബാങ്ക് ഓഫ് സ്വിറ്റ്സര്‍ലണ്ട്) പ്രവചിക്കുന്നത്. ഉപയോക്താക്കളുടെ ആവശ്യമനുസരിച്ച് നടത്തിയ പ്രവചനത്തില്‍ മൂന്നു കാര്യങ്ങളാണ് ബാങ്ക് ആധാരമാക്കിയത്. മുന്‍ പ്രകടനങ്ങള്‍, സ്വന്തം നാട്ടിലാണോ കളിക്കുന്നത് എന്നിവയാണ് രണ്ടെണ്ണം. മൂന്നാമത്തേത്, ടീമിന്റെ ശക്തി അളക്കാന്‍, കളിക്കാരെ വിലയിരുത്തുന്നതിന് അന്താരാഷ്ട്ര ചെസ് ഫെഡറേഷന്‍ ഉപയോഗിക്കുന്ന എലോ റേറ്റിംഗ്.
“ഈ മൂന്നു മാനദണ്ഡങ്ങളിലും ബ്രസീല്‍ മുന്നിലെത്തി,” ബാങ്കിന്റെ മുഖ്യ നിക്ഷേപ ഉദ്യോഗസ്ഥന്‍ ആന്ദ്രിയാസ് ഹോഫിയാര്‍ട് തങ്ങളുടെ ഉപയോക്താക്കള്‍ക്കയച്ച കത്തില്‍പറയുന്നു. “എലോ റേറ്റിംഗില്‍ ഏറ്റവും മുന്നിലുള്ള ടീമാണത്. 5 തവണ ലോകകപ്പ് നേടി, പിന്നെ ആതിഥേയരും.”
2006-ല്‍ ഒരു വൈകുന്നേരം തന്റെ സഹപ്രവര്‍ത്തകരുമായുണ്ടായ ചായക്കിടയിലെ തര്‍ക്കമാണ് അന്ന് ഈ മാതൃക പരീക്ഷിക്കാന്‍ ഹോഫിയാര്‍ടിനെ പ്രേരിപ്പിച്ചത്. ആദ്യം വളരെ വ്യാപകമായ കണക്കുകളാണ് ഉപയോഗിച്ചത്. പിന്നീട് അതില്‍നിന്നും മൊത്ത ആഭ്യന്തര ഉത്പാദനം, തൊഴിലില്ലായ്മ നിരക്ക് പോലുള്ള സാമ്പത്തിക ഘടകങ്ങള്‍ ഒഴിവാക്കുകയായിരുന്നു.
“2006-ല്‍ പതിവ് രീതികളില്‍നിന്നും മാറി ഞാന്‍ നടത്തിയ പ്രവചനം ശരിയായി, ഇറ്റലി ജേതാക്കളായി. എന്തായാലും ഇത് 6 മിനിറ്റ് നേരത്തേക്ക് എന്നെ CNN-ല്‍ ഫുട്ബാള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന സാമ്പത്തിക വിദഗ്ദ്ധനാക്കി മാറ്റി.”
2010-ല്‍ സ്പെയിനിന്റെ വിജയം പ്രവചിക്കാതിരുന്ന യു ബി എസ് മാതൃക, രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന അര്‍ജന്‍റീനയേക്കാള്‍ബ്രസീലിന് രണ്ടിരട്ടി സാധ്യത നല്കുന്നു. യു ബി എസ് പറയുന്നത് എലോ അനുസരിച്ചു മുന്നില്‍ വന്ന ടീമുകളില്‍ 1974-ലെ പശ്ചിമ ജര്‍മ്മനി മാത്രമേ കപ്പ് നേടിയിട്ടുള്ളൂ എന്നുമാണ്.
ഫിഫയുടെ പുതിയ പട്ടികയില്‍ സ്പെയിനിനും, ജര്‍മ്മനിക്കും പിന്നില്‍ ബ്രസീല്‍ മൂന്നാമതാണ്. പ്രീ ക്വാര്‍ടറില്‍ ഹോളണ്ടിനെയും ക്വാര്‍ടറില്‍ ഇറ്റലിയെയും തോല്‍പ്പിക്കുന്ന ആതിഥേയര്‍ സെമിഫൈനലില്‍ ജര്‍മ്മനിയെ നേരിടാനാണ് സാധ്യത. പ്രീ ക്വാര്‍ടര്‍ ‘കടുത്ത പോരാട്ടമായിരിക്കുമെന്ന്’ ഹോഫിയാര്‍ട് മുന്നറിയിപ്പ് നല്കുന്നു.
ബ്രിട്ടീഷ് വാതുവെപ്പുകാരായ ലാഡ്ബ്രോക്സ് ബ്രസീലിന് 3-1 സാധ്യതയാണ് നല്‍കുന്നത്. അതായത് 1 പൌണ്ട് വാതുവെച്ചാല്‍ വിജയിച്ചാല്‍ 3 പൌണ്ട് തിരികെ കിട്ടും. അര്‍ജന്‍റീന 4-1, ജര്‍മ്മനി 5-1 എന്നിങ്ങനെയാണ് മറ്റ് സാധ്യതകള്‍.
അതേസമയം ഉറുഗ്വെ അവരുടെ ഗ്രൂപ്പില്‍ രണ്ടാമതാവുകയോ, ക്വാര്‍ടറില്‍ ഫ്രാന്‍സ് ജര്‍മ്മനിയെ തോല്‍പ്പിക്കുകയോ ചെയ്താല്‍ ബ്രസീലിന്റെ സാധ്യതകളില്‍ മാറ്റം വരാം. “അങ്ങനെ സംഭവിച്ചാല്‍ കലാശക്കളിക്ക് മുമ്പ് ബ്രസീലിന് രണ്ടു നിത്യവൈരികളെ നേരിടേണ്ടിവരും.”
1950-ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പില്‍ ബ്രസീലിനെ തോല്‍പ്പിച്ചാണ് ഉറുഗ്വെ അവരുടെ രണ്ടാമത്തെ ലോകകപ്പ് നേടിയത്. 1998-ലെ കലാശക്കളിയടക്കം ലോകകപ്പില്‍ ഇതിന് മുമ്പ് ഏറ്റുമുട്ടിയ അവസാന മൂന്നുതവണയും ഫ്രാന്‍സ് ബ്രസീലിനെ തോല്പ്പിച്ചിട്ടുണ്ട്.
സാംബ-2014 എന്‍റെ 16 എം എം ലോകകപ്പ്; വിക്ടര്‍ മഞ്ഞില എഴുതുന്നു ഇത് ഫൈനലിന് മുന്‍പുള്ള ഫൈനല്‍-എന്‍ പി പ്രദീപ് എഴുതുന്നു ലോകകപ്പ് ഞങ്ങളുടെ അരവയർപട്ടിണിയെ മുഴുപ്പട്ടിണിയാക്കും – പറയുന്നത് റൊമാരിയോയാണ് |
‘ഇത്തരം ചില്ലറ കാര്യങ്ങളൊക്കെ ഞങ്ങള്‍ സാമ്പത്തിക വിദഗ്ധര്‍ ശ്രദ്ധിക്കേണ്ടതില്ലെന്ന് പറയുന്നവരുണ്ടാകാം,” എന്നാല്‍ അങ്ങനെയല്ല എന്നും ഹോഫിയാര്‍ട് പറയുന്നു. യു ബി എസ് വെല്‍ത്ത് മാനേജ്മെന്റിലെ മുഖ്യ നിക്ഷേപക ഉദ്യോഗസ്ഥനായ ജോര്‍ജ് മാരിസ്കാളുമായി ഈയടുത്ത് നടന്ന സംഭാഷണം ഹോഫിയാര്‍ട് എടുത്തുകാട്ടുന്നു. 6-ആമതും വിജയികളാകാന്‍ പോകുന്ന ബ്രസീലിന്റെ ഹ്രസ്വകാല സാമ്പത്തിക സാധ്യതകളെ ലോകകപ്പ് സ്വാധീനിക്കും എന്നാണ് മാരിസ്കല്‍ അഭിപ്രായപ്പെട്ടത്. സംഘാടനത്തിലോ കളിയിലോ ഉണ്ടാകുന്ന വീഴ്ച്ചകള്‍ ജനകീയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചേക്കാമെന്നും, അത് സാമ്പത്തിക, രാഷ്ട്രീയ തിരിച്ചടി ഉണ്ടാക്കാമെന്നും ബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ടില്‍ പറയുന്നുണ്ട്.
ഇതൊക്കെപ്പറഞ്ഞാലും യു ബി എസ് മാതൃകയനുസരിച്ച് രണ്ടാം വട്ടത്തിലെത്താന്‍ വെറും 52% മാത്രം സാധ്യതയുള്ള സ്വിറ്റ്സര്‍ലണ്ടിനൊപ്പമാണ് താണെന്ന് പറയാന്‍ അന്നാട്ടുകാരനായ ഹോഫിയാര്‍ടിന് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല.