അഴിമുഖം പ്രതിനിധി
തകര്‍പ്പന്‍ ഇരട്ട സെഞ്ച്വറിയുമായി മാര്‍ടിന്‍ ഗപ്റ്റില്‍ കളം വാണ കളിയില്‍ വെസ്റ്റിന്‍ഡീസിനെ ന്യൂസിലാന്‍ഡ് അടിച്ചു പരത്തി. 237 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഗപ്റ്റലിന്റെ ബാറ്റിംഗ് മികവില്‍ നാലാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ന്യൂസിലാന്‍ഡ് നേടിയത് 50 ഓവറില്‍ 6 വിക്കറ്റിന് 394 റണ്‍സ്. 163 പന്തില്‍ 11 സിക്‌സുകളും 24 ബൗണ്ടറികളുമടക്കമണ് ഗപ്റ്റില്‍ 237 റണ്‍സ് നേടിയത്. ഈ ലോകകപ്പിലെ രണ്ടാമത്തെ ഇരട്ടശതകമാണ് ഗപ്റ്റില്‍ നേടിയത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറും ഏകദിനത്തിലെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറുമാണ് ഗപ്റ്റില്‍ ഇന്ന് സ്വന്തമാക്കിയത്.
കീവിസ് ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ ബാറ്റിംഗ് വെടിക്കെട്ട് കാണാനാണ് ആരാധാകര്‍ കാത്തിരുന്നതെങ്കിലും അവരെ നിരാശരാക്കി കൊണ്ട് 12 റണ്‍സിന് മക്കലത്തെ ടെയ്‌ലര്‍ ഹോള്‍ഡറുടെ കൈകളിലെത്തിച്ച് കീവിസിനെ ഞെട്ടിച്ചു. സ്‌കോര്‍ 89 ല്‍ എത്തിയപ്പോള്‍ വില്യംസിനെയും ന്യൂസിലന്‍ഡിന് നഷ്ടമായി. 33 റണ്‍സായിരുന്നു വില്യാംസിന്റെ സമ്പാദ്യം.ഇതുവരെ മാത്രമായിരുന്നു വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് എന്തെങ്കിലും പ്രാധാന്യം ഗ്രൗണ്ടില്‍ ഉണ്ടായിരുന്നത്. ഗപ്റ്റിലിനു കൂട്ടായി ടെയ്‌ലര്‍ വന്നതോടെ കളി മുഴുവന്‍ കീവികള്‍ ഏറ്റെടുത്തു. ബാറ്റ്‌സ്മാന്‍മാര്‍ക്ക് അടിക്കാന്‍ വേണ്ടി മാത്രം പന്തെറിഞ്ഞു കൊടുക്കുന്ന ജോലിയായിരുന്നു പിന്നീട് കരീബിയന്‍ ബൗളര്‍മാര്‍ക്ക് ചെയ്യാനുണ്ടായിരുന്നത്.സ്‌കോര്‍ 232 ല്‍ എത്തിയപ്പോഴാണ് ഈ കൂട്ട്‌കെട്ട് പൊളിക്കാന്‍ വെസ്റ്റിന്‍ഡീസിനായത്. 42 റണ്‍സെടുത്ത ടെയ്‌ലര്‍ റണ്‍ ഔട്ടാവുകയായിരുന്നു. എന്നാല്‍ ഗപ്റ്റിലിനെ പിടിച്ചുകെട്ടാന്‍ കഴിയാതെ വന്നതോടെ റണ്‍സ് കുത്തിയൊഴുകാന്‍ തുടങ്ങി.111 പന്തില്‍ നിന്ന് തന്റെ സെഞ്ച്വറി കണ്ടെത്തിയ ഗപ്റ്റില്‍ 152 പന്തില്‍ തന്റെ കന്നി ഇരട്ട സെഞ്ച്വറി കണ്ടെത്തി. ഇതിനിടയില്‍ വന്നുപോയ ബാറ്റ്‌സ്മാന്‍മാര്‍മാരെല്ലാം ക്രീസില്‍ നിന്ന സമയത്ത് തങ്ങളെക്കൊണ്ടാവുന്നതുപോലെ വീന്‍ഡീസ് ബൗളര്‍മാരെ തല്ലിയിട്ടാണ് പോയത്. ബൗളര്‍മാരില്‍ ഡാരന്‍ സമിയൊഴിച്ച് ബാക്കിയെല്ലാവരും നല്ലരീതിയില്‍ അടിവാങ്ങി.3 വിക്കറ്റ് കിട്ടിയെങ്കിലും ജെറോം ടെയ്‌ലര്‍ 7 ഓവറില്‍ കൊടുത്തത് 71 റണ്‍സാണ്.
മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റിന്‍ഡീസിന് 6 ഓവറില്‍ 31 റണ്‍സിന് 2 വിക്കറ്റ് എന്ന നിലയിലാണ്. ബോള്‍ട്ടിനാണ് വിക്കറ്റുകള്‍.