അഴിമുഖം പ്രതിനിധി
ലോകകപ്പിലെ ആദ്യ കോര്‍ട്ടര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കന്‍ ബോളിംഗ് ആക്രമണത്തില്‍ ശ്രീലങ്ക തകര്‍ന്നു. 37.2 ഓവറില്‍ വെറും 133 റണ്‍സിന് പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ജെ പി ഡുമിനി ഹാട്രിക് നേടി. ഇമ്രാന്‍ താഹിര്‍ 4 വിക്കറ്റ് വീഴ്ത്തി. സ്‌റ്റെയ്‌നും ആബോട്ടും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഹാട്രിക് നേടുന്ന ആദ്യ ബൗളര്‍ എന്ന നേട്ടമാണ് ഇന്ന് ഡുമിനി സ്വന്തമാക്കിയത്. ലങ്കയുടെ മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്.
ടോസ് നേടിയ ലങ്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ആഫ്രിക്കന്‍ ബോളര്‍മാരുടെ ആക്രമണത്തെ ഒരുതരത്തിലും ചെറുത്തുനില്‍ക്കാന്‍ കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാര്‍ക്ക് കഴിഞ്ഞില്ല. ഈ ലോകകപ്പില്‍ ലങ്കയ്ക്കായി അഭൂതപൂര്‍വമായി ബാറ്റ് വീശിയ സങ്കക്കാരമാത്രമാണ് പിടിച്ചുനിന്നത്. സംഗ 45 റണ്‍സ് എടുത്ത് പുറത്തായി. സ്റ്റെയിനും മോര്‍ക്കലും ആബോട്ടും ചേര്‍ന്ന് നടത്തിയ പേസ് ആക്രമണത്തില്‍ തന്നെ ലങ്കക്കാര്‍ തങ്ങളുടെ പരാജയം സമ്മതിച്ചെങ്കിലും താഹിറും ഡുമിനിയും ചേര്‍ന്നായിരുന്നു ലങ്കക്കാരെ എറിഞ്ഞു വീഴ്ത്തിയത്. 15 ഒവറില്‍ 47 റണ്‍സ് എടുക്കുന്നതിനിടയില്‍ രണ്ട് വിക്കറ്റ് എന്ന നിലയില്‍ പരുങ്ങി നില്‍ക്കുമ്പോഴാണ് സ്പിന്‍ അക്രമണത്തിന് ഡിവില്ലിയേഴ്‌സ് നിര്‍ദേശം നല്‍കിയത്. പേസര്‍മാര്‍ കെട്ടിയ കുരുക്ക് ഒന്നുകൂടി മുറുക്കയായിരുന്നു ഡുമിനിയും താഹിറും ചെയ്തത്. അതില്‍ നിന്ന് രക്ഷപ്പെടാന്‍ ലങ്കന്‍ നിരയില്‍ ആര്‍ക്കും കഴിഞ്ഞില്ല. ചെറുത്ത് നില്‍പ്പിന് ആകെ ശ്രമിച്ചത്. തന്റെ അവസാന ഇന്നിംഗിസ് കളിച്ച സങ്കക്കാരമാത്രം. ഈ ലോകകപ്പില്‍ നാല് സെഞ്ച്വറികള്‍ നേടിയ സംഗയ്ക്ക് പക്ഷെ ഇത്തവണ ഒറ്റയ്ക്ക് ഒന്നും ചെയ്യാന്‍ സാധിക്കുമായിരുന്നില്ല. ഒമ്പതാമനായി സംഗ പുറത്താകുമ്പോള്‍ നേടിയത് 96 പന്തുകളില്‍ നിന്ന് 45 റണ്‍സ്. ഒരു ദുരന്തമായി തന്റെ വിടവാങ്ങല്‍ മത്സരം ഓര്‍ക്കാനായിരിക്കുമോ ഈ കളിക്കാരന്റെ വിധി. ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങളുടെ ചരിത്രത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്‌കോറായിരുന്നു ലങ്കയുടെത്. 2011 ലോകകപ്പില്‍ പാകിസ്താനെതിരെ വെസ്റ്റീന്‍ഡീസ് നേടിയ 112 ആണ് നാണക്കേടിന്റെ റെക്കോര്‍ഡില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒടുവില്‍ വിവരം കിട്ടിയപ്പോള്‍ 6 ഓവറില്‍ ഒരു വിക്കറ്റിന് 40 റണ്‍സ് എടുത്തിട്ടുണ്ട്. 16 റണ്‍സ് എടുത്ത ഹാഷിം അംലയാണ് പുറത്തായത്. മലിംഗയ്ക്കാണ് വിക്കറ്റ്.