UPDATES

സാംബ- 2014

കോപ്പക്കബാനയിലെ ഫുട്ബോള്‍ ജനാധിപത്യം-ബ്രസീലില്‍ നിന്ന് ഫൈസല്‍ ഖാന്‍ എഴുതുന്നു

Avatar

ഫൈസല്‍ ഖാന്‍

വേറിട്ട ഇഷ്ടങ്ങള്‍ ഉള്ള ബ്രസീലിയന്‍ ഫുട്ബോള്‍ ആരാധകരാണ് അലീന, ലൂസിന മാര്‍ക്വി സഹോദരിമാര്‍. മഞ്ഞക്കുപ്പായത്തിന്റെ സ്വഭാവിക അന്ധ ആരാധകരല്ല അവര്‍. അയല്‍ക്കാരും പരമ്പരാഗത വൈരികളുമായ അര്‍ജന്റീനയാണ് ഇരുവരുടേയും ഇഷ്ട ടീം. ‘ഞങ്ങള്‍ മെസിയേയും അഗ്വറോയെയും റോജോയെയും ഇഷ്ടപ്പെടുന്നു,’ സഹോദരിയെ പോലെ അര്‍ജന്റീനയുടെ ജേഴ്‌സി അണിഞ്ഞ അലീന പറയുന്നു. ‘അര്‍ജന്റീനയ്ക്ക് നിരവധി നല്ല കളിക്കാരുണ്ട്,’ ആവേശത്തോടെ ലൂസിന കൂട്ടിച്ചേര്‍ക്കുന്നു.

20,000 പേര്‍ക്ക് കളികാണാന്‍ സാധിക്കുന്ന വമ്പന്‍ സ്‌ക്രീനുള്ള റിയോ ഡി ജനീറോയിലെ കോപ്പകാബാന ബീച്ചില്‍ തങ്ങളുടെ രാജ്യത്തിന് പകരം മറ്റ് രാജ്യങ്ങളുടെ കളി ആസ്വദിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ഇവിടെ, അമേരിക്കക്കാര്‍ ബ്രസീലിന്റെ ജേഴ്‌സി ധരിക്കുന്നു, ഫ്രഞ്ചുകാര്‍ ഇറാനെയും ഇറ്റലിക്കാര്‍ ഘാനയേയും പിന്തുണയ്ക്കുന്നു. ഘാനയ്‌ക്കെതിരായ ജര്‍മ്മനിയുടെ ഗ്രൂപ്പ് മത്സരത്തില്‍, പ്രബലരായ യൂറോപ്യന്‍ എതിരാളികള്‍ക്കെതിരെ അസമോവ ഗ്യാന്‍ ഗോളുനേടാന്‍ വെമ്പിയപ്പോഴൊക്കെ കോപ്പക്കബാന ജനക്കൂട്ടം ആര്‍ത്തുവിളിച്ചു. ക്യാപ്റ്റന്‍ മെസിയുടെ ഗോളിന് ലാറ്റിനമേരിക്കന്‍ ശക്തികളായ അര്‍ജന്റീന പ്രഥമിക റൗണ്ടില്‍ ഇറാനെ മുട്ടുകുത്തിച്ചെങ്കിലും ഒന്നിനു പിന്നാലെ ഒന്നായി ഇറാന്‍ ടീം അവസരങ്ങള്‍ പാഴാക്കിയപ്പോഴും കോപ്പക്കബാന ജനക്കൂട്ടം ഇറാന്‍ ടീമിനെ അകമഴിഞ്ഞു പിന്തുണയ്ക്കുകയായിരുന്നു. 

സ്റ്റേഡിയങ്ങളില്‍ സ്വന്തം രാജ്യത്തോടുള്ള കൂറ് വെളിപ്പെടുത്താന്‍ ആരാധകര്‍ അരയും തലയും മുറുക്കി രംഗത്തെത്തുമ്പോള്‍, ഈ മനോഹര കളിയുടെ ജനാധിപത്യവല്‍ക്കരണത്തിന്റെ ഭാഗമായി ദുര്‍ബലരായ ടീമുകളെ പ്രോത്സാഹിപ്പിക്കുന്ന പ്രവണതയാണ് ഫാന്‍ ഫെസ്റ്റിലെ അന്താരാഷ്ട്ര കാണികള്‍ പുലര്‍ത്തിപ്പോരുന്നത്. ദുര്‍ബലരെ തുറന്ന് പിന്തുണയ്ക്കുന്നത് പോലെ തന്നെ ലോകകപ്പിനെതിരായ പ്രതിഷേധങ്ങളും ചില വിഭാഗക്കാര്‍ കോപ്പക്കബാന ബീച്ചില്‍ പ്രകടിപ്പിക്കുന്നുണ്ട്. ‘എവിടെയാണ് നിങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം? ബ്രസീലില്‍ എത്ര നിക്ഷേപിക്കും?’ ഒരു ബാനര്‍ ഫിഫയോട് ചോദിക്കുന്നു.

അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച ഫൈസല്‍ ഖാന്‍റെ ബ്രസീല്‍ കുറിപ്പുകള്‍

പത്താം നമ്പര്‍ ജേഴ്‌സികൊണ്ട് ബ്രസീലിനെ വരയ്ക്കുമ്പോള്‍
വുവുസേലയില്‍ നിന്ന്‍ പെറ്റേക്കയിലേക്ക്
ഒരുനാള്‍ ഞാനും നെയ്മറെപ്പോലെ വളരും വലുതാകും
ഡിവിഡികള്‍ പൊടിതട്ടിയെടുക്കുന്ന ബ്രസീലുകാര്‍
അഴീക്കല്‍ മുഹമ്മദ് ഉസ്മാനും നെല്‍സണ്‍ മണ്ടേലയും തമ്മിലെന്ത്?
ലോകം സാവോപോളോയിലേക്ക്

ബ്രസീലിന്റെ തീരപ്രദേശങ്ങളില്‍ വ്യാപകമായിരിക്കുന്ന ഫുട്ബോളിന്റെ ബീച്ച് ഭേദഗതിക്ക് കോപ്പക്കബാനയിലെ ഫുട്ബോള്‍ ആരാധകര്‍ക്കിടയില്‍ വന്‍പ്രചാരമാണ് ലഭിക്കുന്നത്. കിലോമീറ്ററുകള്‍ നീണ്ടുകിടക്കുന്ന കോപ്പക്കബാന ബീച്ചിലെ താല്‍ക്കാലിക മൈതാനങ്ങളില്‍ ബീച്ച് ഫുട്ബോള്‍ കളിക്കാനുള്ള അവസരം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആരാധകര്‍ പാഴാക്കുന്നില്ല. 

റിയോ ഡി ജനീറോയിലെ ഫിഫ ഫാന്‍ ഫെസ്റ്റിലെ പതിനായിരക്കണക്കിന് അന്താരാഷ്ട്ര ആരാധകരുടെ സാന്നിധ്യം ‘യഥാര്‍ത്ഥ’ റൊണാള്‍ഡോയെ കോപ്പക്കബാനയില്‍ എത്തിച്ചു. ‘ബ്രസീലിലേക്ക് സ്വാഗതം,’ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിന്റെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച (ജര്‍മ്മനിയുടെ മിലോസ്ലാവ് ക്ലോസ് 2014 ല്‍ ഈ റെക്കോര്‍ഡിന് ഒപ്പമെത്തിയിട്ടുണ്ട്) റൊണാള്‍ഡോ പറഞ്ഞു തുടങ്ങി. ‘ഞങ്ങളുടെ മനോഹരമായ ബീച്ചുകള്‍ നിങ്ങള്‍ ആഹ്ലാദിപ്പിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു,’ ലോകകപ്പിന്റെ പ്രാദേശിക സംഘാടക സമിതി അംഗം കൂടിയായ റൊണാള്‍ഡോ പറഞ്ഞു. റിയോ ഡി ജനീറോയില്‍ ബീച്ച് ഫുട്ബോള്‍ കളിച്ചു വളര്‍ന്ന 1994ലെയും 2002ലെയും ലോകചാമ്പ്യനായ റൊണാള്‍ഡോ ചിരിച്ചുകൊണ്ട് കൂട്ടിച്ചേര്‍ത്തു: ‘തീര്‍ച്ചയായും, ബ്രസീല്‍ 2014 ലോകകപ്പ് ജയിക്കും എന്ന് തന്നെ ഞാന്‍ കരുതുന്നു.’

(ന്യൂഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫൈസല്‍ ഖാന്‍, കല, സംസ്‌കാരം എന്നിവയെ കുറിച്ച് എഴുതുന്ന മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണ്. കായിക രംഗത്തെ കുറിച്ചും സമൂഹത്തെ കുറിച്ചും ഗൗരവതരമായ എഴുത്തുകള്‍ നടത്തിയിട്ടുള്ള അദ്ദേഹം ‘ദ ഇക്കണോമിക് ടൈംസ്’ ന് വേണ്ടി 2010 ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആറ് വര്‍ഷമായി കാന്‍ ഫിലിം ഫെസ്റ്റിവലിലെ സ്ഥിരം പ്രതിനിധിയായ അദ്ദേഹം, 2011 ലെ ഗോവ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ ഫുട്ബോള്‍ ഫിലിംസ് പാക്കേജിന്റെ സഹ-ക്യൂറേറ്റര്‍ ആയി പ്രവര്‍ത്തിച്ചു. ഇന്ത്യയില്‍ ആദ്യമായാണ് ഇങ്ങനെ ഒരു പാക്കേജ് സംഘടിപ്പിക്കപ്പെട്ടത്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍