ഒരു 19കാരനാണ് തോക്കെടുത്ത് വിവേചനരഹിതമായി വെടിവെച്ച് മൂന്നുപേരെ കൊലപ്പെടുത്തിയത്.
ടെക്സാസിൽ ഒരു വാൾമാർട്ട് സ്റ്റോറിൽ നടന്ന വെടിവെപ്പിൽ 20 പേർ കൊല്ലപ്പെട്ട സംഭവത്തിനു ശേഷം യുഎസ്സിൽ വീണ്ടും ആക്രമണം. ഓഹിയോ സംസ്ഥാനത്തിലെ ഡേടണിൽ പുലര്‍ച്ചെ ഒരു മണിയോടെയാണ് ഈ സംഭവം. ഈ വെടിവെപ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടതായും 16 പേർക്ക് പരിക്കേറ്റതായും ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. വെടിവെപ്പ് നടത്തിയയാൾ കൊല്ലപ്പെട്ടെന്നും റിപ്പോർട്ടുണ്ട്.
പരിക്കേറ്റവരെ മിയാമി വാലി ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ഇവരുടെ സ്ഥിതിയെന്താണെന്ന് വ്യക്തമായിട്ടില്ല. അന്വേഷണത്തിന് എഫ്ബിഐ സഹായവും ലഭിക്കുന്നുണ്ട്. യുവാക്കൾ ഇത്തരം അക്രമങ്ങള്‍ക്കിറങ്ങുന്നത് യുഎസ്സിൽ വർധിച്ചു വരികയാണ്. ജൂലൈ അവസാനത്തിലും സമാനമായ ഒരാക്രമണം നടന്നിരുന്നു. ഒരു 19കാരനാണ് തോക്കെടുത്ത് വിവേചനരഹിതമായി വെടിവെച്ച് മൂന്നുപേരെ കൊലപ്പെടുത്തിയത്. വടക്കൻ കാലിഫോർണിയയിലായിരുന്നു ഈ സംഭവം.
ടെക്സാസിലുണ്ടായ വെടിവെപ്പിൽ 20 പേരാണ് കൊല്ലപ്പെട്ടത്. 21 കാരനെ പോലീസ് പിടികൂടി. ഷോപ്പിലെത്തിയ ഇയാൾ ഉപഭോക്താക്കൾ ഉൾപ്പെടെയുള്ളവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നെന്നാണ് റിപ്പോർട്ട്. ഇയാള്‍ മാത്രമാണ് അക്രമത്തിന് പിന്നിലെന്നാണ് ഗവർണർ നൽകുന്ന സൂചന. മെക്സിക്കൻ- അമേരിക്കൻ അതിര്‍ത്തിയിൽ നിന്നും ഏതാനും കിലോമീറ്ററുകൾ മാത്രം അകലെ സിസിലോ വിസ്റ്റാ മാളിന് സമിപത്തെ വാള്‍മാർട്ട് സ്റ്റോറിലായിരുന്നു സംഭവം.
അലെൻ നഗരത്തിലെ ദല്ലാസ് സനിവാസിയാ പാട്രിക്ക് ക്രൂസിസ് ആണ് അക്രമം നടത്തിയ യുവാവെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം കറുത്ത ടീ ഷര്‍ട്ട് അണിഞ്ഞ യുവാവ് കേൾവി സംരക്ഷണ ഉപകരണം ഉൾപ്പെടെ ധരിച്ചാണ് അധുനിക തോക്കുമായി ആളുകളെ വകവരുത്തിയത്. പ്രാദേശിക സമയം ശനിയാഴ്ച 10.30 ന് അക്രമം അരങ്ങേറിയപ്പോൾ ഉപഭോക്താക്കൾ ഉൾപ്പെടെ വലിയൊരു സംഘം സ്റ്റോറിലുണ്ടായിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു.