ഒമാരോസയുടെ ആരോപണങ്ങളെ നുണയെന്നാണ് വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്.
മുൻ വൈറ്റ് ഹൗസ് ജീവനക്കാരിയും ടെലിവിഷൻ താരവുമായ ഒമാരോസ മാനിഗോൾട്ട് ന്യൂമാനെ ‘നികൃഷ്ടജീവി’ (Lowlife) എന്ന് വിശേഷിപ്പിച്ച് യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ്. ഓഗസ്റ്റ് 14ന് പുറത്തിറങ്ങാൻ പോകുന്ന പുസ്തകത്തിൽ (Unhinged) ട്രെപിനെക്കുറിച്ച് ഗൗരവമേറിയ പരാമർശങ്ങളാണുള്ളത്. ട്രെപ് കടുത്ത വംശീയമനോഭാവമുള്ളയാളാണെന്ന് ഓമാരോസ ഈ പുസ്തകത്തിൽ പറയുന്നുണ്ട്. ട്രംപുമൊത്ത് വൈറ്റ് ഹൗസിൽ അടുത്ത് പ്രവർത്തിച്ചിട്ടുള്ളയാളാണ് ഒമാരോസ.
ഓമാരോസയുടെ പുസ്തകത്തിലെ പരാമർശങ്ങൾ പുറത്തുവന്നതിനു ശേഷം ശനിയാഴ്ച ന്യൂ ജേഴ്സിയിലെ ഒരു ഗോൾഫ് ക്ലബ്ബിൽ സംഘടിപ്പിക്കപ്പെട്ട ഒരു ചടങ്ങിൽ വെച്ചാണ് മാധ്യമപ്രവർത്തകർ ട്രംപിന്റെ പ്രതികരണം ആരാഞ്ഞത്. ‘നികൃഷ്ടജീവി. അവള്‍ നികൃഷ്ടജീവിയാണ്.’ -ട്രംപ് പറഞ്ഞു.
ട്രംപ് അരക്ഷിതനും സ്വന്തം അഭിപ്രായങ്ങളെ മാത്രം വിലവെക്കുന്നനും സ്ത്രീവിരുദ്ധനുമാണെന്ന് ഒമാരോസ തന്റെ പുസ്തകത്തിൽ പറയുന്നുണ്ട്. പ്രസിഡണ്ടിന്റെ സീനിയർ ഉപദേശകയായി പ്രവർത്തിച്ചിട്ടുണ്ട് ഒമാരോസ എന്നതിനാൽത്തന്നെ ഈ ആരോപണങ്ങൾ ഗൗരവത്തോടെയാണ് ചർച്ച ചെയ്യപ്പെടുന്നത്.
ഒമാരോസയുടെ ആരോപണങ്ങളെ നുണയെന്നാണ് വൈറ്റ് ഹൗസ് വിശേഷിപ്പിച്ചത്.
ഡോണൾഡ് ട്രംപ് അവതാരകനായിരുന്ന ദി അപ്രന്റിസ് എന്ന റിയാലിറ്റി ഷോയുടെ സെറ്റിൽ വെച്ച് ട്രംപ് തന്നെ ‘നീഗ്രോ’ എന്ന, അധിക്ഷേപകരമായ വാക്ക് പലതവണ ഉച്ചരിച്ചെന്നും ഇതിന്റെ ടേപ്പ് നിലവിലുണ്ടെന്നും ഒമാരോസ ആരോപിക്കുന്നു. ട്രംപ് ചില ഘട്ടങ്ങളിൽ മനോനില തകരാറാകുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നെന്നും ആളുകൾ അടികൂടുന്നതിൽ ആനന്ദം കണ്ടെത്തുന്നയാളാണെന്നും ഒമാരോസ വിവരിക്കുന്നുണ്ട്.
ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടർ മാഗീ ഹെബെർമാനാണ് ട്രംപിനോട് ഈ വിഷയത്തിൽ പ്രതികരണമാരാഞ്ഞത്. തന്റെ ട്വിറ്റർ ഹാൻഡിലിലൂടെ ട്രംപിന്റെ പ്രതികരണം അവർ പുറത്തുവിട്ടത് താഴെ.
In the press pool today, I asked @realDonaldTrump if he had a response to Omarosa. He held hand to mouth, as if to whisper: “Lowlife. She’s a lowlife.”
— Maggie Haberman (@maggieNYT) August 11, 2018