സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാന്‍ അന്തസുള്ള ഒരു രാജ്യത്തിനും സാധക്കില്ലെന്ന് കാവുസോഗ്ലു ചൂണ്ടിക്കാണിച്ചു. ലോകം മാറി. ഞാന്‍ ശക്തനാണ് അതുകൊണ്ട് ഞാന്‍ പറയുന്നതാണ് ശരി എന്ന ചിന്താഗതിക്ക് ഇനി പ്രസക്തിയില്ലെന്നും ലോകം അനീതിക്കെതിരെ പോരാടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
ജെറുസലെമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടുള്ള യുഎസ് നടപടി തള്ളുന്ന ഐക്യരാഷ്ട്രസഭയുടെ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുന്ന രാജ്യങ്ങള്‍ക്ക് കോടിക്കണക്കിന് ഡോളറിന്റെ അമേരിക്കന്‍ സഹായം നിറുത്തിവെക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി. ദശാബ്ദങ്ങളായുള്ള യുഎസ് വിദേശനയത്തില്‍ നിന്നും മലക്കം മറിഞ്ഞ ട്രംപിന്റെ പ്രഖ്യാപനത്തിനെതിരായ ഐക്യരാഷ്ട്രസഭ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്യുന്ന രാജ്യങ്ങള്‍ നിരീക്ഷിക്കപ്പെടുമെന്ന് യുഎസിന്റെ ഐക്യരാഷ്ട്രസഭ പ്രതിനിധി നിക്കി ഹാലി 193 അംഗരാജ്യങ്ങളില്‍ 180 രാജ്യങ്ങള്‍ക്ക് കത്തെഴുതിയതിന് തൊട്ടുപിന്നാലെയാണ് പ്രസിഡന്റിന്റെ പരാമര്‍ശങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
അവര്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്താല്‍ അമേരിക്ക്ക്ക് വലിയ ലാഭമുണ്ടാവുമെന്ന് ബുധനാഴ്ച മന്ത്രിസഭ യോഗത്തില്‍ സംസാരിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. ഹാലിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാനും ട്രംപ് മറില്ല. യുഎസ് സമ്മര്‍ദത്തിന് ഏറ്റവും കൂടുതല്‍ ഇരകളാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ആഫ്രിക്ക, ഏഷ്യ, ലാറ്റിന്‍ അമേരിക്ക രാജ്യങ്ങളില്‍ നിന്നുള്ള യുഎന്‍ അംഗങ്ങളെ ഉദ്ദേശിച്ചാണ് ട്രംപിന്റെ ഭീഷണിയെന്നാണ് കരുതുന്നത്. അമേരിക്ക വീറ്റോ ചെയ്ത യുഎന്‍ സുരക്ഷ കൗണ്‍സിലിന്റെ തിങ്കളാഴ്ച പ്രമേയത്തിന്റെ കരട് തയ്യാറാക്കിയ ഈജിപ്താണ് ഏറ്റവും അപകടത്തിലാവുന്നത്. കഴിഞ്ഞ വര്‍ഷം അവര്‍ക്ക് 1.2 ബില്യ ഡോളറിന്റെ യുഎസ് സഹായമാണ് ലഭിച്ചത്. ബ്രക്‌സിറ്റ് നടപടികള്‍ പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്ന യുകെ പോലുള്ള രാജ്യങ്ങള്‍ക്കും ട്രംപിന്റെ ഭീഷണി ആശങ്ക സൃഷ്ടിക്കും.
തിങ്കളാഴ്ച മറ്റ് 14 അംഗരാജ്യങ്ങളും പിന്തുണ സുരക്ഷ കൗണ്‍സിലിന്റെ ജെറുസലെം പ്രമേയം അമേരിക്ക വീറ്റോ ചെയ്തതില്‍ പ്രതിഷേധിക്കുന്നതിനാണ് വ്യാഴാഴ്ച അടിയന്തിര പൊതുസഭ യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. ജെറുസലേമിന്റെ അവസാനപദവി തീരുമാനിക്കപ്പെടേണ്ടത് ഇസ്രായേലും പലസ്തീനും തമ്മിലുള്ള സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലാവണം എതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന 1967ലെ സുരക്ഷ കൗണ്‍സില്‍ പ്രമേയം അംഗീകരിക്കാന്‍ എല്ലാ രാജ്യങ്ങളും തയ്യാറാവണമൊണ് തിങ്കളാഴ്ചത്തെ സുരക്ഷ കൗസില്‍ പ്രമേയം ആവശ്യപ്പെട്ടത്. യുഎസിന്റെ സഖ്യകക്ഷികളായ ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍, ഉക്രൈന്‍ എന്നിവര്‍ ഉള്‍പ്പെടെ 15 അംഗ കൗണ്‍സിലിലെ 14 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചിരുന്നു. വ്യാഴാഴ്ചയും ഇതുതന്നെയാവും സംഭവിക്കുക എന്ന പ്രതീക്ഷ നിലനില്‍ക്കുമ്പോഴാണ് പുതിയ ഭീഷണിയുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.
വിട്ടുനില്‍ക്കാനോ അല്ലെങ്കില്‍ എതിര്‍ത്ത് വോട്ട് ചെയ്യാനോ യുഎസ് സമ്മര്‍ദം ചെലുത്തിയാലും പ്രമേയത്തിന് ശക്തമായ പിന്തുണ ഉണ്ടാകും എന്നാണ് നയതന്ത്രവിദഗ്ധര്‍ കരുതുന്നത്. എന്നാല്‍ കാനഡ, ഹംഗറി, ചെക്ക് റിപബ്‌ളിക്ക് എന്നീ രാജ്യങ്ങള്‍ യുഎസ് സമ്മര്‍ദത്തിന് വഴങ്ങുമെന്നാണ് ഒരു കൗണ്‍സില്‍ പ്രതിനിധി ഗാര്‍ഡിയന്‍ പത്രത്തോട് പറഞ്ഞത്. എന്നാല്‍ സുരക്ഷ കൗണ്‍സിലിന്റെ അസംഖ്യം പ്രമേയങ്ങള്‍ക്ക് കടകവിരുദ്ധമായ ട്രംപിന്റെ നിലപാടിനെ പിന്തുണയ്ക്കാന്‍ അംഗരാജ്യങ്ങള്‍ക്ക് സാധിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
ഹാലിയുടെ സമ്മര്‍ദത്തെ അംഗരാജ്യങ്ങള്‍ അതിജീവിക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുതെന്ന് പലസ്തീന്‍ വിദേശകാര്യമന്ത്രി റിയാദ്-അല്‍-മാലികിയും രക്ഷാസമിതി പ്രമേയത്തെ പിന്തുണച്ച തുര്‍ക്കി വിദേശകാര്യമന്ത്രി മെവലൂത്ത് കാവുസോഗ്ലുവും ഇസ്താംബൂളില്‍ പറഞ്ഞു. അത്തരം സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാന്‍ അന്തസുള്ള ഒരു രാജ്യത്തിനും സാധക്കില്ലെന്ന് കാവുസോഗ്ലു ചൂണ്ടിക്കാണിച്ചു. ലോകം മാറി. ഞാന്‍ ശക്തനാണ് അതുകൊണ്ട് ഞാന്‍ പറയുന്നതാണ് ശരി എന്ന ചിന്താഗതിക്ക് ഇനി പ്രസക്തിയില്ലെന്നും ലോകം അനീതിക്കെതിരെ പോരാടിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരെ വിശ്വസിപ്പിക്കാന്‍ സാധിക്കുന്ന ധാര്‍മ്മികമോ നിയമപരമോ ആയ വാദങ്ങള്‍ നഷ്ടപ്പെടുമ്പോഴാണ് രാജ്യങ്ങള്‍ ഇത്തരം ഭീഷണികള്‍ക്ക് പുറപ്പെടുതെന്ന് ഹാലിയുടെ കത്തിനെ കുറിച്ച് ഒരു മുസ്ലീം രാജ്യത്തുനിന്നുള്ള മുതിര്‍ന്ന നയതന്ത്രപ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു. ഹാലിയുടെ കത്ത് ഒരു വൃത്തികെട്ട തന്ത്രമാണെങ്കിലും 2020 ലോ 2024ലോ അവര്‍ക്കത് ഗുണം ചെയ്‌തേക്കുമെന്നാണ് ഒരു പാശ്ചാത്യ പ്രതിനിധി പരിഹസിച്ചത്.