ഭാര്യയെ കടുത്ത ചൂഷണങ്ങള്‍ക്ക് വിധേയയാക്കുന്നുവെന്ന വാര്‍ത്തകളെ ദുബൈ ഭരണകൂടം തള്ളിക്കളഞ്ഞു.
ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമും ഭാര്യ ഹായ രാജകുമാരിയും തമ്മിലുള്ള നിയമപോരാട്ടം ലണ്ടനില്‍ ആരംഭിച്ചു. ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചതായാണ് വിവരം. അതിന്റെ ഔദ്യോഗിക കോടതി നടപടികളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ഹായ രാജകുമാരി രണ്ട് കുട്ടികളുമായി രാജ്യം വിട്ടതോടെയാണ് വിഷയം കോടതിയിലെത്തിയത്.
ജോർദാൻ ഭരണാധികാരിയായിരുന്ന ഹുസൈൻ രാജാവിന്റെ മകളാണ് ഹായ രാജകുമാരി. കഴിഞ്ഞ വര്‍ഷം റാഷിദ് അല്‍ മഖ്തൂമിന്റെ ആദ്യ ഭാര്യയിലുള്ള മകള്‍ ഷെയ്ഖ ലത്തീഫ രാജ്യം വിടാന്‍ ശ്രമിച്ചിരുന്നു. ഇന്ത്യയുടെ സഹായത്തോടെ ഇവരെ തിരിച്ചെത്തിച്ച് വീട്ടുതടങ്കലിലാക്കുകയാണ് ചെയ്തത്. ഭാര്യയെ കടുത്ത ചൂഷണങ്ങള്‍ക്ക് വിധേയയാക്കുന്നുവെന്ന വാര്‍ത്തകളെ ദുബൈ ഭരണകൂടം തള്ളിക്കളഞ്ഞു.
ബ്രിട്ടീഷ് രാജകുടുംബവുമായി വളരേ അടുപ്പമുള്ള ഹായ രാജകുമാരിക്ക് കെൻസിംഗ്ടൺ കൊട്ടാരത്തിന് സമീപം 85 മില്യൺ ഡോളർ വിലവരുന്ന ഒരു ഭവനമുണ്ട്. അവര്‍ അവിടെയുണ്ടെന്നാണ് കരുതപ്പെടുന്നത്. 2004-ലാണ് ദുബൈ ഭരണാധികാരിയുടെ ആറാം ഭാര്യയായി ഹായ രാജകുമാരി വരുന്നത്. യുകെയിലെ സ്വകാര്യ സ്കൂളുകളിൽ നിന്നും പ്രാധമിക വിദ്യാഭ്യാസം നേടിയ അവര്‍ ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും തത്ത്വശാസ്ത്രം, രാഷ്ട്രീയം, സാമ്പത്തികശാസ്ത്രം എന്നിവയും പഠിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയിൽ സേവനമനുഷ്ഠിച്ച അവർ ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ ഗുഡ് വിൽ അംബാസഡറായിരുന്നു. ഹായയെ യു.എ.ഇ-യിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള എല്ലാവിധ നയതന്ത്ര ശ്രമങ്ങളും രഹസ്യമായി നടക്കുന്നുണ്ട്. യു.കെ-യില്‍ അവര്‍ സുരക്ഷിതയല്ലെന്നാണ് കരുതപ്പെടുന്നത്.
എന്നാല്‍ ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയം വിഷയത്തെ കേവലം സ്വകാര്യ പ്രശ്നമായി മാത്രം കാണുന്നുവെന്നാണ് ലഭിക്കുന്ന വിവരം. യു.കെയിലെ ഹായയുടെ സാന്നിദ്ധ്യത്തെകുറിച്ച് യാതൊരു നയതന്ത്ര ചര്‍ച്ചകളും നടത്തിയിട്ടില്ലെന്ന് അവിടത്തെ യുഎഇ എംബസി പറയുന്നു. മക്കളായ 11- കാരി ജാലിയയും ഏഴ് വയസുകാരന് സയദും ഹയ രാജകുമാരിക്കൊപ്പമുണ്ട്. മക്കള്‍ക്കൊപ്പം യു.എ.ഇ വിട്ട ഹയ, ആദ്യം ജര്‍മ്മനിയിലേക്കാണ് പോയതെന്ന വാര്‍ത്തകള്‍ ഉണ്ടായിരുന്നു.