യുഎസ് കൊമേഡിയൻ ജോ റോഗനുമൊത്തുള്ള ഒരു പ്രോഗ്രാമിലാണ് എലൺ മസ്ക് കഞ്ചാവ് വലിച്ചത്.
ഒരു ലൈവ് വെബ് ഷോയിൽ പങ്കെടുക്കവെ ടെസ്‌ല സിഇഒ കഞ്ചാവ് വലിച്ചത് വിവാദത്തിൽ. ഈ സംഭവത്തിനു പിന്നാലെ ഇലക്ട്രിക് കാർ നിർമാണ കമ്പനിയായ ടെസ്‌ലയുടെ ഓഹരിവിലകളിൽ വൻ ഇടിവുണ്ടായി. 6 ശതമാനത്തോളം മൂല്യശോഷണമുണ്ടായതായാണ് റിപ്പോർട്ടുകൾ.
എലൺ മസ്ക് വിവാദത്തിലകപ്പെട്ടതോടെ കടുത്ത നിലപാടുകളുമായി കമ്പനിക്കകത്തു നിന്നു തന്നെ നിരവധി പേർ രംഗത്തു വന്നിട്ടുണ്ട്. കമ്പനിയുടെ അക്കൗണ്ടിങ് വിഭാഗത്തിന്റെ തലവൻ ദവെ മോർടോണും, എച്ച്ആർ തലവൻ ഗാബി ടോളെഡാനോയും രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. വെറും ഒരു മാസം മുമ്പു മാത്രമാണ് മോർടോൺ ടെസ്‌ലയിൽ ചേർന്നത്. കമ്പനിക്ക് ഇപ്പോൾ കിട്ടുന്ന പൊതുജനശ്രദ്ധ തന്റെ പ്രതീക്ഷകൾക്കപ്പുറത്തായെന്ന് അദ്ദേഹം പ്രതികരിച്ചു.
യുഎസ് കൊമേഡിയൻ ജോ റോഗനുമൊത്തുള്ള ഒരു പ്രോഗ്രാമിലാണ് എലൺ മസ്ക് കഞ്ചാവ് വലിച്ചത്. രണ്ടര മണിക്കൂറോളം നീണ്ടു നിന്ന പ്രോഗ്രാമിൽ കൃത്രിമബുദ്ധി മനുഷ്യരാശിയെ എങ്ങനെ ബാധിക്കുമെന്നതു സംബന്ധിച്ച ചർച്ചകളും നടക്കുകയുണ്ടായി. പക്ഷെ ഇടയിൽ എലൺ മസ്ക് കഞ്ചാവ് വലിച്ചതോടെ പൊതുജനത്തിന്റെ ചർച്ച അതു മാത്രമായി.
പുകയിലയും കഞ്ചാവും ചേർന്ന മിശ്രിതം യുഎസ്സിൽ നിയമവിധേയമാണെന്ന് റോഗൻ പറഞ്ഞു. റോഗൻ നൽകിയ ജോയിന്റിൽ നിന്ന് പഫെടുക്കും മുമ്പ് താൻ കഞ്ചാവ് മുമ്പ് അത്ര ഗൗരവമായി ഉപയോഗിച്ചിട്ടില്ലെന്ന് വിശദീകരിച്ചു. തനിക്ക് കാര്യമായൊന്നും കഞ്ചാവടിച്ചപ്പോൾ കിട്ടുകയുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കഞ്ചാവ് സർഗാത്മകത കൂട്ടുമെന്ന് തനിക്ക് തോന്നിയിട്ടില്ലെന്നും മസ്ക് വീഡിയോയിൽ പറയുന്നുണ്ട്.