ജർമ്മനി, ഫ്രാൻസ്, പോളണ്ട്, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളിലെല്ലാം ജൂൺ മാസത്തെ ഏറ്റവും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ജനങ്ങളുടെ ജീവന് പോലും ഭീഷണി ഉയർത്തി യൂറോപ്പിലാകമാനം വീശുന്ന ഉഷ്ണക്കാറ്റ് മേഖലയിൽ താപനില ക്രമാതീതമായി വർദ്ധിക്കാൻ കാരണമാവുന്നു. ഫ്രാൻസിലെ താപനില 45.9 ഡിഗ്രിയെന്ന സർവ്വകാല റെക്കോർഡിലെത്തി. തെക്കൻ ഗ്രാമമായ ഗല്ലാർഗ്യൂസ്-ലെ-മോണ്ട്യൂക്സിലാണ് ഏറ്റവും പുതിയ റെക്കോർഡ് ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനുമുൻപ് 2003-ല്‍ ഉഷ്ണക്കാറ്റ് അടിച്ചപ്പോള്‍ 44.1 ഡിഗ്രി സെൽഷ്യസായിരുന്നു ഉയർന്ന താപനില.
നിലവിലെ സാഹചര്യത്തിൽ ‘എല്ലാവർക്കും അപകടസാധ്യതയുണ്ടെന്ന്’ ആരോഗ്യമന്ത്രി ആഗ്നസ് ബുസിൻ മുന്നറിയിപ്പ് നൽകി. ഫ്രാൻസിന്റെയ കാലാവസ്ഥാ നിരീക്ഷണ വിഭാഗം നാല് മേഖലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അവയെല്ലാം തെക്കന്‍ മേഖലകളില്‍ ആണെങ്കിലും ബാക്കി രാജ്യത്തിന്റെ ഭൂരിഭാഗവും ഓറഞ്ച് അലേർട്ടിലാണ്. വടക്കൻ ആഫ്രിക്കയിൽ നിന്നും വരുന്ന ഉഷ്നക്കാറ്റാണ് ചൂട് കൂടാന്‍ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. മധ്യ യൂറോപ്പിലെ ഉയർന്ന മർദ്ദവും അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെയുള്ള കൊടുങ്കാറ്റുമാണ് ഉഷ്ണ തരംഗത്തിനു കാരണമായത്.
‘ഫ്രാൻസിന്റെ തെക്ക്ഭാഗം ഉഷ്ണമേഖലാ പ്രദേശമാകാൻ പോകുകയാണ്. നമ്മള്‍ ഈ കാലാവസ്ഥയുമായി പൊരുത്തപ്പെടേണ്ടിവരും’- ഗല്ലാർഗ്യൂസ്-ലെ-മോണ്ട്യൂക്സ് മേയര്‍ ഫ്രെഡി സെർഡ പറഞ്ഞു. ചൂട് വർധിച്ച പശ്ചാത്തലത്തിൽ വെള്ളിയാഴ്ച മാത്രം നൂറുകണക്കിന് സ്കൂളുകൾ അടച്ചു, ജല നിയന്ത്രണവും നിലവിലുണ്ട്. തെക്കൻ ഫ്രാൻസിലെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില 40 ഡിഗ്രിയിൽ ഉയർന്നതായി കാണിക്കുന്ന ഒരു മാപ്പ് കാലാവസ്ഥാ നിരീക്ഷകൻ എറ്റിയെൻ കപിക്കിയൻ ട്വീറ്റ് ചെയ്തു.
ശനിയാഴ്ച ഫ്രാൻസിലെ മിക്കയിടത്തും 37 സി മുതൽ 41 സി വരെ താപനില രേഖപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ഫ്രഞ്ച് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. യൂറോപ്യന്‍ ഉപഭൂഖണ്ടം മുഴുവന്‍ കടുത്ത ചൂടിനെ അഭിമുഖീകരിക്കുകയാണ്. ജർമ്മനി, ഫ്രാൻസ്, പോളണ്ട്, ചെക്ക് റിപ്പബ്ലിക് എന്നിവിടങ്ങളിലെല്ലാം ജൂൺ മാസത്തെ ഏറ്റവും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ചുട് വർധിച്ചതിന് പിന്നാലെ സ്പെയിനിലെ കാറ്റലോണിയയില്‍ 20 വർഷത്തിനിടെ ഏറ്റവും വലിയ കാട്ടുതീയാണ് ഉണ്ടായിരിക്കുന്നത്. അവിടെ എട്ട് പ്രവിശ്യകൾ റെഡ് അലേർട്ടിലാണ്. ഇറ്റാലിയിലെ 16 നഗരങ്ങളിൽ ചൂട് ക്രമാതീതമായി ഉയരുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.