UPDATES

വിദേശം

മാത്യുവിനെ വെല്ലുമോ ഡോറിയന്‍; അമേരിക്കയെ വിറപ്പിക്കാന്‍ അതിവിനാശകാരിയായ ചുഴലിക്കാറ്റ്, നാല് സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ

ഫ്ലോറിഡയുടെ കിഴക്കന്‍ തീരത്തിലൂടെ 155 മൈല്‍ വേഗതയില്‍ വീശിയടിച്ചെക്കാമെന്ന് കഴിഞ്ഞ ദിവസം ഇറക്കിയ പ്രസ്താവനയില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

ഡോറിയന്‍ ചുഴലിക്കാറ്റ് വീശിയടിക്കുമെന്നുള്ള മുന്നറിയിപ്പിനെ തുടര്‍ന്ന് അമേരിക്കയിലെ ഫ്ലോറിഡ മുതല്‍ നോര്‍ത്ത് കരോലിന വരെ ദശലക്ഷക്കണക്കിന് ആളുകള്‍ ഭീതിയിലാണ്. 150 മൈല്‍ വേഗതയിലാണ് വീശിക്കൊണ്ടിരിക്കുന്നതെങ്കിലും കരയില്‍ നേരിട്ടുള്ള ആഘാതത്തിന് സാധ്യതയില്ലെന്നാണ് ഇപ്പോള്‍ അനുമാനിക്കപ്പെടുന്നത്. പ്യൂര്‍ട്ടോറിക്കോയില്‍ വീശിയടിച്ച ചുഴലിക്കാറ്റ് കാര്യമായ നാശനഷ്ടം ഉണ്ടാക്കിയിട്ടില്ല.  സൗത്ത് ഫ്ളോറിഡയ്ക്കും സൗത്ത് കരോലിനയ്ക്കും മധ്യേ ചുഴലിക്കാറ്റ് എത്തുമെന്നാണു മുന്നറിയിപ്പ്. തീരദേശ പ്രദേശമായ ജോര്‍ജിയയിലും ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

വെള്ളിയാഴ്ച വൈകിട്ട് കാറ്റഗറി 4 ചുഴലിക്കാറ്റായി മാറിയ ഡോറിയന്‍ ബഹമാസിന്റെ വടക്കന്‍ തീരത്തുകൂടെയാണ് വരുന്നത്. യുഎസിന്റെ പടിഞ്ഞാറ് ഭാഗത്തെത്തുന്ന കൊടുങ്കാറ്റ് മൂന്ന് പതിറ്റാണ്ടിനിടെ ആദ്യമായി ഫ്ലോറിഡയുടെ കിഴക്കന്‍ തീരത്ത് കടുത്ത നാശം വിതച്ചേക്കാമെന്ന് ആദ്യം അനുമാനിച്ചിരുന്നു. എന്നാല്‍ മിയാമി ആസ്ഥാനമായുള്ള ദേശീയ ചുഴലിക്കാറ്റ് കേന്ദ്രത്തില്‍ (എന്‍എച്ച്സി) നിന്നുള്ള പ്രവചനങ്ങള്‍ ഫ്ലോറിഡയിലെ മുഴുവന്‍ പ്രദേശങ്ങളെയും അനിശ്ചിതത്വത്തിന്റെ നിഴലില്‍ നിര്‍ത്തുന്നുണ്ട്. ഫ്ലോറിഡ, ജോര്‍ജ്ജിയ, ദക്ഷിണ, ഉത്തര കരോലിന സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

ശനിയാഴ്ച പുലര്‍ച്ചെയോടെ ചുഴലിക്കാറ്റിന്റെ പാത വീണ്ടും മാറി. അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെ ദുര്‍ബലമായ അന്തരീക്ഷത്തിലൂടെ ജോര്‍ജിയയിലേക്കും ദക്ഷിണ, ഉത്തര കരോലിനയിലേക്കുമാണ് ഇപ്പോള്‍ ഡോറിയന്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. എന്നിരുന്നാലും, കടല്‍തീരത്തും ഉള്‍നാടുകളിലും ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ചുഴലിക്കാറ്റ് കേന്ദ്രം മുന്നറിയിപ്പു നല്‍കുന്നു. ഡോറിയന്‍ ഇനിയും ശക്തി പ്രാപിച്ചേക്കാമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഫ്ലോറിഡയുടെ കിഴക്കന്‍ തീരത്തിലൂടെ 155 മൈല്‍ വേഗതയില്‍ വീശിയടിച്ചെക്കാമെന്ന് കഴിഞ്ഞ ദിവസം ഇറക്കിയ പ്രസ്താവനയില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

ഫ്ളോറിഡയിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി അനുസരിക്കണമെന്നും പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു. കൊടുങ്കാറ്റ് പരിഗണിച്ച് പോളണ്ടിലേക്കുള്ള യാത്ര ട്രംപ് മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്. മേരിലാന്‍ഡിലെ ക്യാമ്പ് ഡേവിഡില്‍ നിന്നും വന്ന ട്രംപ് തന്റെ വിര്‍ജീനിയ ഗോള്‍ഫ് ക്ലബിലായിരുന്നു ഉണ്ടായിരുന്നത്. ക്യാമ്പ് ഡേവിഡില്‍വെച്ച് ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികള്‍ വിലയിരുത്തുമെന്നായിരുന്നു അദ്ദേഹം നേരത്തെ പറഞ്ഞിരുന്നത്.

ഡോറിയന്‍ ഇപ്പോള്‍ പോയിക്കൊണ്ടിരിക്കുന്ന അതേ പാതയിലൂടെ സഞ്ചരിച്ച 2016-ലെ മാത്യു ചുഴലിക്കാറ്റിനെയാണ് നിരീക്ഷകര്‍ ഓര്‍മ്മപ്പെടുത്തുന്നത്. ഫ്ലോറിഡ, ജോര്‍ജിയ, ദക്ഷിണ, ഉത്തര കരോലിന എന്നീ തീരപ്രദേശങ്ങളെ വാരിപ്പുണര്‍ന്നു നീങ്ങിയ ആ കാറ്റഗറി 5 ചുഴലിക്കാറ്റ് 47 പേരുടെ മരണത്തിനും കോടിക്കണക്കിന് ഡോളര്‍ നാശനഷ്ടങ്ങള്‍ക്കും കാരണമായിരുന്നു. അതുകൊണ്ട് തന്നെ ഡോറിയന്‍ അതിലും ശക്തിയുള്ള ചുഴലിക്കാറ്റായി മാറിയേക്കാനും സാധ്യതയുണ്ട്. ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞു തുടങ്ങിയിട്ടുണ്ട്‌.

Explainer: എന്താണ് അസമിലെ 19 ലക്ഷം പേരെ അനിശ്ചിതത്വത്തിലേക്ക് തള്ളിയ പൗരത്വ രജിസ്റ്റർ?

 

കടപ്പുറ പാസയുടെ കാവലാള്‍ / ഡോക്യുമെന്ററി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍