മുൻ എസ്എൻസി ലാവലിൻ സിഇഒ പിയറി ദുഹൈമെ വിശ്വാസവഞ്ചന ചെയ്തെന്ന് കുറ്റസമ്മതം നടത്തിയതായി റിപ്പോര്‍ട്ട്. ഈ കേസിൽ 20 മാസത്തെ വീട്ടു തടങ്കലും 240 മണിക്കൂർ സാമൂഹ്യസേവനവും ശിക്ഷയായി കോടതി വിധിച്ചു.
ആകെ പതിനഞ്ച് ആരോപണങ്ങളാണ് ദുഹൈമയ്ക്കെതിരെ ഉണ്ടായിരുന്നത്. ഇവയിൽ പതിന്നാലും കോടതി തള്ളി. കാനഡിലെ ഏറ്റവും വലിയ എൻജിനീയറിങ്, നിര്‍മാണ കമ്പനിയായ ലാവലിൻ സമീപകാലത്ത് നിരവധി അഴിമതിക്കേസുകളിൽ കുടുങ്ങിയിട്ടുണ്ട്.
ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടാണ് ഈ വിധിക്ക് കാരണമായത്. 2012 മാർച്ച് മാസത്തിൽ ദപൽഹൈമിനെ സിഇഒ സ്ഥാനത്തു നിന്നും കമ്പനി നീക്കിയിരുന്നു. ഇക്കഴിഞ്ഞ വർഷങ്ങളിൽ തങ്ങൾ നേരിട്ട നിയമപരമായ പ്രശ്നങ്ങൾ കമ്പനിയെ ദോഷകരമായി ബാധിച്ചുവെന്ന് എസ്എൻസി ലാവലിൻ കഴിഞ്ഞ വർഷം ഡിസംബറിൽ പ്രസ്താവിക്കുകയുണ്ടായി. 20,000 തൊഴിലാളികളുണ്ടായിരുന്നതിൽ നിന്ന് 2013ലെത്തിയപ്പോഴേക്ക് 8,500 പേരായി ചുരുങ്ങിയെന്ന് കമ്പനി അന്ന് വെളിപ്പെടുത്തി.