സിനിമാനിർമാണത്തിന് ആകെ തുകയുടെ 10% നിക്ഷേപമാണ് ആവശ്യപ്പെട്ടതെന്ന് ജൂല് പറയുന്നുണ്ടെങ്കിലും 16% നിക്ഷേപം നടന്നിട്ടുണ്ട്.
മുൻ ഫ്രഞ്ച് പ്രസിഡണ്ട് ഫ്രാൻസ്വ ഒലാന്ത് റാഫേൽ കരാറിൽ അനിൽ അംബാനി ഉൾപ്പെട്ടതുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തൽ ഇന്ത്യയെ അമ്പരപ്പിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് ആവശ്യപ്പെട്ടതു പ്രകാരമാണ് അനിൽ അംബാനി കരാറിൽ ഉൾപ്പെട്ടതെന്ന് ഒലാന്ത് പറഞ്ഞു. ഈ വെളിപ്പെടുത്തൽ മീഡിയപാർട്ട് എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ് ഒലാന്ത് നടത്തിയത്.
കാൾ ലാസ്ക്, ആന്റൺ റോജറ്റ് എന്നീ മാധ്യമപ്രവർത്തകരാണ് ഒലാന്ത് അടക്കമുള്ള ഉന്നതരുമായി ബന്ധപ്പെട്ട് അവര്‍ക്ക് പറയാനുള്ളത് റിപ്പോർട്ട് ചെയ്തത്. റാഫേൽ വിവാദം ഏറെ വഷളായ സാഹചര്യങ്ങളിലൊന്നും ഇവരാരും തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരുന്നില്ല. ഫ്രാൻസ്വ ഒലാന്ത് ആണ് അനിൽ അംബാനിയെ കരാറിൽ ഉൾപ്പെടുത്തിയതെന്ന് അർത്ഥം വരുന്ന തരത്തിൽ ഇന്ത്യ നിലപാടുകളെടുക്കാൻ തുടങ്ങിയപ്പോഴാണ് കാര്യങ്ങൾ തുറന്നു പറഞ്ഞ് അദ്ദേഹം അഭിമുഖം നൽകിയത്.
റിപ്പോര്‍ട്ടിൽ ഫ്രാൻസ്വ ഒലാന്ത് ഇപ്രകാരം പറയുന്നുണ്ട്: “മൻമോഹൻ സിങ്ങിന്റെ കാലത്ത് 126 റാഫേൽ എയർക്രാഫ്റ്റുകളാണ് ഇന്ത്യ ആവശ്യപ്പെട്ടത്. ഭരണം മാറിയപ്പോൾ ഇത് 36 എയർക്രാഫ്റ്റുകളായി കുറഞ്ഞു. ഫ്രഞ്ച് സർക്കാരിനെ സംബന്ധിച്ചിടത്തോളം ഈ തീരുമാനം ആകർഷകമായിരുന്നില്ല. പക്ഷെ മുൻ കരാറിൽ നിന്നും വ്യത്യസ്തമായി വിമാനനിർമാണം ഫ്രാൻസിൽ തന്നെ മതി. ഇപ്പോൾ വിവാദമായിട്ടുള്ള കാര്യവും പുതിയ കരാറിലാണ് വന്നത്. വിമാന നിർമാണ കമ്പനിയായ ഡസ്സോൾട്ടും റിലയൻസ് ഗ്രൂപ്പും ചേർന്നുള്ള ഓഫ്‍സെറ്റ് കരാറും പുതിയ കരാറിന്റെ ഭാഗമായി. എങ്ങനെയാണ് റിലയൻസ് ഈ കരാറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്? ഞങ്ങൾക്ക് അതിൽ യാതൊന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇന്ത്യൻ സർക്കാരാണ് ഈ ഗ്രൂപ്പിനെ നിർദ്ദേശിച്ചത്. ഡസ്സോൾട്ടാണ് അംബാനിയുമായി നീക്കുപോക്കുകൾ നടത്തിയത്. ഞങ്ങൾക്കതിൽ തെരഞ്ഞെടുപ്പിന് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ഞങ്ങൾക്ക് നൽകിയ ഇടനിലക്കാരനെ (interlocutor) ഞങ്ങൾ സ്വീകരിച്ചു. ഇക്കാരണത്താൽത്തന്നെ ഈ ഗ്രൂപ്പിന് എനിക്ക് എന്തെങ്കിലും ആനുകൂല്യം നൽകേണ്ട കാര്യമുണ്ടായിരുന്നില്ല. ജൂലി ഗായറ്റിന്റെ സിനിമയുമായി കരാറിനെന്തെങ്കിലും ബന്ധമുണ്ടെന്ന് എനിക്ക് ഭാവന ചെയ്യാൻ പോലും കഴിയുമായിരുന്നില്ല”.
തന്റെ പങ്കാളിയുടെ വാദങ്ങള്‍ക്ക് പിൻബലം നൽകുന്ന വാദങ്ങളാണ് ജൂലി ഗായറ്റ് മുമ്പോട്ടു വെച്ചത്. താനും അംബാനിയും തമ്മിൽ നേരിട്ടൊരു ഇടപാടും ഉണ്ടായിരുന്നില്ലെന്നും താൻ കൂടി പങ്കാളിയായ നിർമാണ സംരംഭത്തിൽ കൂടെയുണ്ടായിരുന്ന മറ്റൊരു വ്യക്തിയാണ് നിർമാണത്തിൽ അംബാനിയുടെ സഹായം ചോദിച്ചതെന്നും അവര്‍ പറഞ്ഞു.
സിനിമാനിർമാണത്തിന് ആകെ തുകയുടെ 10% നിക്ഷേപമാണ് ആവശ്യപ്പെട്ടതെന്ന് ജൂല് പറയുന്നുണ്ടെങ്കിലും 16% നിക്ഷേപം നടന്നിട്ടുണ്ട്.
സിനിമയിലെ നായകനായി അഭിനയിച്ച കെവ് ആദംസ് ആണ് അംബാനിയുമായുള്ള ഇടപാടുകൾക്ക് നേതൃത്വം വഹിച്ചതെന്ന് ഒലാന്ത് വിശദീകരിച്ചു. ഇതിൽ തന്റെ പങ്കാളിക്ക് ബന്ധമില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു.
വിസ്‌വയേഴ്സ് കാപിറ്റൽ എന്ന സ്ഥാപനത്തിന് നിർമാണപ്രവർത്തനങ്ങളിലുള്ള പങ്കിനെക്കുറിച്ചും ജൂലി സൂചിപ്പിക്കുന്നുണ്ട്. ഈ സ്ഥാപനത്തിലൂടെയാണ് സിനിമയ്ക്കുള്ള പണം റിലയൻസ് കൈമാറിയത്. രവി വിശ്വനാഥൻ എന്നയാളാണ് വിസ്‌വയേഴ്സിന്റെ സ്ഥാപകൻ. അനില്‍ അംബാനിയുമായി 25 വർഷത്തെ അടുപ്പമുള്ളയാളാണിദ്ദേഹം. സിനിമ ഗണ്യമായ അളവിൽ പുരോഗമിച്ചതിനു ശേഷമാണ് രവി വിശ്വനാഥൻ വഴി റിലയൻസിനെ ബന്ധപ്പെടുന്നത്.