കൂടിക്കാഴ്ചയ്ക്കിടെ നരേന്ദ്ര മോദി ഹിന്ദിയിലാണ് സംസാരിക്കുന്നത്. ഇതിനിടയിലാണ് ട്രംപിന്റെ ട്രോള്‍ എത്തിയത്.
ജമ്മു കശ്മീര്‍ വിഷയത്തിൽ പ്രശ്ന പരിഹാരത്തിന് ബാഹ്യ ഇടപെടൽ വേണ്ടെന്ന് പ്രധാന മന്ത്രി അസന്നിഗ്ദമായി വ്യക്തമാക്കിയതിന് പിന്നാലെ മാധ്യസ്ഥ നീക്കത്തില്‍നിന്ന് അമേരിക്ക പിന്മാറി. ഫ്രാന്‍സിലെ ബിയാറിറ്റ്‌സിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിൽ നടന്ന കുടിക്കാഴ്ചയിലായിരുന്നു മധ്യസ്ഥത സംബന്ധിച്ച വാഗ്ദാനങ്ങൾ മോദി തള്ളിയത്.
കഴിഞ്ഞ രാത്രി ഞങ്ങൾ കശ്മീരിനെക്കുറിച്ച് സംസാരിച്ചു, അവിടത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് പ്രധാനമന്ത്രി തന്നോട് പ്രതികരിച്ചത്. പാകിസ്താനുമായി ചർച്ച ചെയ്ത് വിഷയത്തിൽ മികച്ച പരിഹാരം ഉണ്ടാക്കാനാവുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും- ട്രംപ് വ്യക്തമാക്കുന്നു.
അതിനിടെ, മോദി ട്രംപ് സൗദഹൃദത്തിന്റെ രസകരമായ നിമിഷങ്ങള്‍ വെളിപ്പെട്ട സമയം കൂടിയായിരുന്നു ഇന്നലത്തെ ജി7 സംയുക്ത വാർത്താ സമ്മേളന വേദി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസാരത്തെ ട്രോളി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി ചിരി പടർത്തി. ഇംഗ്ലീഷ് സംസാരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ട്രംപിന്റെ പരാമർശം. നരേന്ദ്ര മോദി നന്നായി ഇംഗ്ലീഷ് സംസാരിക്കുമെന്നും എന്നാല്‍, അദ്ദേഹം പറയുന്നില്ലന്നേ ഉള്ളു എന്നായിരുന്നു ഡോണാള്‍ഡ് ട്രംപിന്റെ വാക്കുകൾ.
#WATCH France: US President Donald Trump jokes with Prime Minister Narendra Modi during the bilateral meeting on the sidelines of #G7Summit. Trump says, “He (PM Modi) actually speaks very good English, he just doesn’t want to talk” pic.twitter.com/ee66jWb1GQ
— ANI (@ANI) August 26, 2019
കൂടിക്കാഴ്ചയ്ക്കിടെ നരേന്ദ്ര മോദി ഹിന്ദിയിലാണ് സംസാരിക്കുന്നത്. ഇതിനിടയിലാണ് ട്രംപിന്റെ ട്രോള്‍ എത്തിയത്. ട്രംപ് ഇക്കാര്യം പറഞ്ഞതും പിന്നെ ഇരു നേതാക്കളും പൊട്ടിച്ചിരിക്കാന്‍ ആരംഭിച്ചു. ട്രംപിന്റെ കയ്യില്‍ പിടിച്ച് മോദി ചിരിച്ചുകൊണ്ട് അടിയ്ക്കുന്നതും വീഡിയോയില്‍ കാണാം. മാധ്യമപ്രവര്‍ത്തകരും ഇരു നേതാക്കള്‍ക്കുമൊപ്പം ചിരിക്കുന്നുണ്ട്.
അതേസമയം, ഇന്ത്യയും പാകിസ്താനും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും നയന്ത്രസ്വഭാവമുള്ളതാണെന്നും അതിനാൽ അവിടെ മറ്റ് രാജ്യങ്ങളുടെ ഇടപെടൽ ആവശ്യമില്ലെന്നും പ്രധാനമന്ത്രിയും കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. 1947 ന് മുമ്പ് ഇന്ത്യയും പാകിസ്ഥാനും ഒന്നായിരുന്നു. ഇരു രാജ്യങ്ങൾക്ക് ഇടയിലുള്ള പ്രശ്നങ്ങൾ തമ്മിൽ ചർച്ച ചെയ്യാനും അവ പരിഹരിക്കാനും കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ട്, മറ്റ് രാജ്യങ്ങള്‍ക്ക് ഇതിൽ ആശങ്ക വേണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കുന്നു.
നരേന്ദ്ര മോദിയുമായി കശ്മീർ ഉൾപ്പെടെ വിവിധ വിഷയങ്ങളെ കുറിച്ച് ചര്‍ച്ച നടത്തി എന്ന് ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസം അത്താഴത്തിന് തങ്ങള്‍ ഒന്നിച്ചായിരുന്നു എന്നും വാണിജ്യം അടക്കമുള്ള വിഷയങ്ങളെ പറ്റി ചര്‍ച്ച ചെയ്‌തെന്നും ഇന്ത്യയില്‍ നിന്ന് തനിക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ സാധിച്ചെന്നും ട്രംപ് വ്യക്തമാക്കുന്നു. കശ്മീര്‍ വിഷയം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നു. നിലവിൽ എല്ലാ വിഷയങ്ങളും നിയന്ത്രണ വിധേയമാണെന്നാണ് നരേന്ദ്ര മോദി പറയുന്നതെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.