ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു.
അഫ്ഗാൻ പ്രസിഡണ്ട് പങ്കെടുത്ത റാലിയോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ സ്ഫോടനം. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 26 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. മുപ്പതിലേറെപ്പേർക്ക് പരിക്കേറ്റതായും അറിയുന്നു.
സമ്മേളന കവാടത്തിലാണ് സ്ഫോടനം നടന്നത്. കാബൂളിലെ അതീവസുരക്ഷയുള്ള ഗ്രീൻ സോണിലും സ്ഫോടനമുണ്ടായി. അമേരിക്കന്‍ എംബസി, നാറ്റോ ആസ്ഥാനം, അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം എന്നിവ സ്ഥിതി ചെയ്യുന്ന മേഖലയിലാണ് സ്ഫോടനമുണ്ടായത്.
ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുത്തു. 32 ഓളം പേർക്ക് ഗുരുതരപരുക്കേറ്റതിനാൽ മരണസംഖ്യ ഉയർന്നേക്കും. സെപ്റ്റംബർ 28 നു നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തിൽ നിന്നു വിട്ടുനിൽക്കണമെന്ന് ജനങ്ങളോട് താലിബാൻ ആവശ്യപ്പെട്ടിരുന്നു.
താലിബാനുമായുള്ള തുടർ ചർച്ചകളിൽ നിന്നും പിന്മാറിയ ട്രംപിന്റെ നടപടിക്കു പിന്നാലെയാണ് ഈ ആക്രമണം. തുടർന്നും യുഎസ് സൈനികർ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെടുമെന്ന് താലിബാൻ പറഞ്ഞിരുന്നു.