UPDATES

വിദേശം

“നിങ്ങളുടെ ശൂന്യമായ വാക്കുകള്‍ കവര്‍ന്നെടുത്തത് എന്റെ കുട്ടിക്കാലത്തെ”: യുവാക്കളെ ‘ഒറ്റുകൊടുക്കുന്ന’ ലോക നേതാക്കള്‍ക്കെതിരെ ഗ്രെറ്റ തൻബെർഗ്

കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനായി അടിയന്തര നടപടി ആവശ്യപ്പെട്ടുകൊണ്ട് ദശലക്ഷക്കണക്കിന് ചെറുപ്പക്കാർ ലോകമെമ്പാടും തെരുവിലിറങ്ങിയിരുന്നു.

കാലാവസ്ഥാ പ്രതിസന്ധി അതീവ ഗുരുതരമായി തുടരുമ്പോഴും ആലസ്യം കൈവിടാതെ യുവാക്കളെ ‘ഒറ്റിക്കൊടുക്കുന്ന’ ലോക നേതാക്കള്‍ക്കെതിരെ ഗ്രെറ്റ തൻബെർഗ്. ഐക്യരാഷ്ട്രസഭാ ഉച്ചകോടിയിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവള്‍. അപകടകരമായ ആഗോള താപനത്തെ അഭിസംബോധന ചെയ്യുന്നതിന് പുതിയ നൂതന മാര്‍ഗ്ഗങ്ങള്‍ മുന്നോട്ടുവെക്കുന്നതില്‍ ലോക രാജ്യങ്ങള്‍ പരാജയപ്പെട്ടുവെന്ന് ഗ്രെറ്റ കുറ്റപ്പെടുത്തി. ‘ഇപ്പോഴും ഇതുപോലെ പറയാനുള്ള പക്വത നിങ്ങള്‍ക്കില്ല. നിങ്ങൾ ഞങ്ങളെ പരാജയപ്പെടുത്തുകയാണ്. എന്നാൽ നിങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുന്ന വിശ്വാസവഞ്ചന യുവാക്കൾ മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു’- സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തകയായ കൗമാരക്കാരി ലോകനേതാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനായി അടിയന്തര നടപടി ആവശ്യപ്പെട്ടുകൊണ്ട് ദശലക്ഷക്കണക്കിന് ചെറുപ്പക്കാർ ലോകമെമ്പാടും തെരുവിലിറങ്ങിയിരുന്നു. അതിനു ശേഷമാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനം നടന്നത്. കാര്‍ബണ്‍ പുറന്തള്ളുന്നത് തടയാന്‍ പുതിയ ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. എന്നാല്‍, ഹരിതഗൃഹ വാതകം പുറന്തള്ളല്‍ സമൂലമായി ഇല്ലാതാക്കുന്നതിന് ഉച്ചകോടി പുതിയ പദ്ധതികളൊന്നും മുന്നോട്ടു വെക്കുന്നില്ലെന്ന് ഗ്രെറ്റ പറയുന്നു. ‘നിങ്ങള്‍ നിങ്ങളുടെ ശൂന്യമായ വാക്കുകളാൽ കവര്‍ന്നെടുത്തത് എന്റെ കുട്ടിക്കാലവും സ്വപ്നങ്ങളുമാണ്’ എന്നാണ് വൈകാരികമായി അവള്‍ പറഞ്ഞത്.

‘സംസാരിച്ചിരിക്കേണ്ട സമയം കഴിഞ്ഞുവെന്ന്’ ഇന്ത്യന്‍ പ്രധാനമന്ത്രി സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോള്‍ പറഞ്ഞുവെങ്കിലും ആ സംസാരത്തില്‍ മാത്രമൊതുങ്ങി കാര്യങ്ങള്‍. പുതിയ പദ്ധതികളൊന്നും അദ്ദേഹം മുന്നോട്ടുവെച്ചില്ല. തങ്ങള്‍ കൽക്കരി ഖനനം അവസാനിപ്പിക്കുമെന്ന് ജർമ്മൻ ചാൻസലറായ ഏഞ്ചല മെർക്കൽ പറഞ്ഞുവെങ്കിലും അതിന് 2038 വരേ കാത്തിരിക്കണം. ചൈനക്കും പുതിയൊരു നയവും മുന്നോട്ടുവെക്കാന്‍ കഴിഞ്ഞില്ല. അതിനിടയില്‍, പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽ ഒപ്പുവെക്കാത്ത രാജ്യങ്ങളുമായി വ്യാപാര ഇടപാടുകൾ നടത്തുകയില്ലെന്ന് പറയാനുള്ള ആര്‍ജ്ജവം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ കാണിച്ചു. അമേരിക്കയും ബ്രസീലും സമ്മേളനത്തില്‍നിന്നും വിട്ടുനിന്നുവെന്നതും ശ്രദ്ധേയമാണ്.

അതേസമയം ആഗോള താപനത്തിന്റെ ലക്ഷണങ്ങളും പ്രത്യാഘാതങ്ങളും വേഗത്തിലാക്കുന്നുവെന്ന് യു.എന്‍ അടിവരയിടുന്നു. വേൾഡ് മെറ്റീറോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യുഎംഒ) സമാഹരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 2014 മുതൽ 2019 വരെയുള്ള അഞ്ച് വർഷത്തെ കാലയളവ് ഏറ്റവും ചൂടേറിയ കാലമെന്ന റെക്കോര്‍ഡിട്ടിരിക്കുകയാണ്. കാര്‍ബണ്‍ പുറന്തള്ളുന്നത് വര്‍ധിക്കുന്ന അതേ അളവില്‍ സമുദ്ര നിരപ്പ് ഉയരുന്നുമുണ്ട്. 2015 നും 2019 നും ഇടയിൽ അന്തരീക്ഷത്തിലേക്ക് തള്ളിവിടുന്ന കാര്‍ബണിന്‍റെ അളവ് അതിനു മുന്‍പുള്ള അഞ്ച് വർഷങ്ങളെ അപേക്ഷിച്ച് 20% വർദ്ധിച്ചു. 1993 മുതൽ ഇതുവരെ ശരാശരി ഓരോ വര്‍ഷവും 3.2 മില്ലി മീറ്റര്‍ സമുദ്രനിരപ്പ് ഉയര്‍ന്നു വരുന്നതായാണ് കണക്കാക്കപ്പെടുന്നത്. 2014 മെയ് മുതൽ 2019 വരെ വർദ്ധനവ് പ്രതിവർഷം ശരാശരി 5 മില്ലിമീറ്ററായി ഉയർന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. മനുഷ്യപ്രേരിത പ്രതിഭാസങ്ങലായ ഉഷ്ണക്കാറ്റും കാട്ടുതീയും കൂടുതല്‍ തീവ്രമായി വരും വര്‍ഷങ്ങളിലും സംഭവിച്ചേക്കാം. അതുകൊണ്ടുതന്നെ ഇനി സംസാരമല്ല പ്രവര്‍ത്തനമാണ് വേണ്ടതെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെസ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍