2016 ഫെബ്രുവരി മാസത്തിൽ തെഹ്റാനിലെ പേരില്ലാത്ത ഒരു സൂക്ഷിപ്പുകേന്ദ്രം കണ്ടെത്തിയെന്നും മൊസ്സാദ് അതിന്മേൽ നിരീക്ഷണം നടത്തിയെന്നും ഈ ഓഫീസർ ഒരു മാധ്യമത്തോടു പറഞ്ഞു.
ഇസ്രായേലിന്റെ ചാരസംഘടനയായ മൊസ്സാദ് ഇറാനിൽ നിന്ന് വൻ വിവരശേഖരം മോഷ്ടിച്ചു. ഈ വർഷത്തിന്റെ തുടക്കത്തിലാണ് സംഭവമെന്നറിയുന്നു. 110,000 രേഖകളാണ് മോഷണം പോയിരിക്കുന്നത്. നാണംകെട്ട നീക്കമെന്ന് രാഷ്ട്രീയനിരീക്ഷകർ പറയുമ്പോൾ, ഇതൊരു വൻ ഇന്റലിജൻസ് നേട്ടമായാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിശദീകരിക്കുന്നത്.
തെഹ്റാനില്‍ രേഖകൾ സൂക്ഷിച്ചിരുന്നയിടത്തു നിന്നാണ് ഇവ മോഷ്ടക്കപ്പെട്ടത്. വീഡിയോകൾ, ഫോട്ടോഗ്രാഫുകൾ തുടങ്ങിയവയും ഇവയിലുണ്ട്.
തങ്ങൾക്കു കിട്ടിയ രേഖകളിൽ ഇറാന്റെ ആണവ പരിപാടികൾ സംബന്ധിച്ച വിവരങ്ങളുണ്ടെന്ന് നെതന്യാഹു പറഞ്ഞു. ഇറാൻ ഇക്കാര്യത്തിൽ നുണ പറഞ്ഞിരുന്നതായി രേഖകൾ തെളിയിക്കുന്നുവെന്നും നെതന്യാഹു വെളിപ്പെടുത്തി.
അതെസമയം എങ്ങനെയാണ് ഈ രേഖകൾ മൊസ്സാദ് സംഘടിപ്പിച്ചതെന്ന് നെതന്യാഹു പറയാൻ വിസമ്മതിച്ചു. വളരെ ചുരുക്കം ഇറാൻകാർക്കു മാത്രമേ ഈ രേഖകളുടെ സ്ഥാനം അറിയുമായിരുന്നുള്ളൂവെന്ന് നെതന്യാഹു മറുപടി നൽകി.
ഒരു മുതിർന്ന ഇസ്രായേലി ഓഫീസറാണ് ഇക്കാര്യത്തിൽ കുറെക്കൂടി വ്യക്തത വരുത്തിയത്. 2016 ഫെബ്രുവരി മാസത്തിൽ തെഹ്റാനിലെ പേരില്ലാത്ത ഒരു സൂക്ഷിപ്പുകേന്ദ്രം കണ്ടെത്തിയെന്നും മൊസ്സാദ് അതിന്മേൽ നിരീക്ഷണം നടത്തിയെന്നും ഈ ഓഫീസർ ഒരു മാധ്യമത്തോടു പറഞ്ഞു. മൊസ്സാദ് ഏജന്റുമാർ ഈ വർഷം ജനുവരി മാസത്തിൽ ഈ സൂക്ഷിപ്പു കേന്ദ്രത്തില്‍ ഒരു ഓപ്പറേഷൻ നടത്തി രേഖകൾ സ്വന്തമാക്കുകയായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചു.