തെളിവുകൾ ഇല്ലാത്തതിനാലും, സ്വതന്ത്രമായ തിരഞ്ഞെടുപ്പാണ് നടന്നതെന്ന് നിരീക്ഷകരും വിശകലന വിദഗ്ധരും സാക്ഷ്യപ്പെടുത്തിയതിനാലും ക്രമക്കേടുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിക്കളഞ്ഞു.
ഇന്തോനേഷ്യയില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്‍റ് ജോകോ വിദോദോ 55.5 ശതമാനം വോട്ടുകള്‍ നേടി വിജയിച്ചു. 2014-ല്‍ വിദോദോക്കെതിരെ അഴിമതി ആരോപണവുമായി രംഗത്ത് വന്ന റിട്ടേഡ് ജനറല്‍ പ്രഭോവോ സുബിയന്‍റോ ആയിരുന്നു എതിരാളി. ജനങ്ങൾക്കിടയില്‍ ഇറങ്ങിച്ചെന്ന് പ്രചാരണം നടത്തിയെങ്കിലും അദ്ദേഹത്തിന് 44.5% വോട്ടുകളാണ് ലഭിച്ചത്.
ലോകത്തിലെ മൂന്നാമത്തെ വലിയ ജനാധിപത്യ രാജ്യമായ ഇന്തോനേഷ്യയില്‍ ഏപ്രിൽ 17-നാണ് തെരഞ്ഞെടുപ്പ് നടന്നത്. 154 ദശലക്ഷം പേര്‍ വോട്ടുചെയ്തു. അതില്‍ 85 ദശലക്ഷം വോട്ടുകളാണ് വിദോദോക്ക് ലഭിച്ചത്. വിജയവുമായി ബന്ധപ്പെട്ട് വിദോദോയോ പാര്‍ട്ടിയോ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. എന്നാല്‍, തെരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് പ്രഭോവോ നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. ഈ ആരോപണം ഒരുപക്ഷെ നിയമ പോരാട്ടത്തിലേക്ക് നയിച്ചേക്കാം.
തെളിവുകൾ ഇല്ലാത്തതിനാലും, സ്വതന്ത്രമായ തിരഞ്ഞെടുപ്പാണ് നടന്നതെന്ന് നിരീക്ഷകരും വിശകലന വിദഗ്ധരും സാക്ഷ്യപ്പെടുത്തിയതിനാലും ക്രമക്കേടുമായി ബന്ധപ്പെട്ട എല്ലാ ആരോപണങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിക്കളഞ്ഞു. പ്രമുഖ പ്രതിപക്ഷകക്ഷിയായ പ്രഭോവോയുടെ പാര്‍ട്ടിയുടെ സാക്ഷികള്‍ അന്തിമ വിധിയെ സാധൂകരിച്ച് ഒപ്പിടാന്‍ വിസമ്മതിച്ചു. ‘ഇത്രമാത്രം വഞ്ചനയും, കള്ളവും അനീതിയും നടന്ന, ജനാധിപത്യത്തിനെതിരായ പ്രവര്‍ത്തികള്‍ അംഗീകരിച്ചുകൊണ്ട് ഞങ്ങള്‍ പരാജയം സമ്മതിക്കാന്‍ തയ്യാറല്ല എന്ന് പ്രഭോവോയുടെ സാക്ഷികളില്‍ ഒരാളായ അസീസ് സുബെക്കി പറഞ്ഞു.
കടുത്ത പ്രതിഷേധപ്രകടനങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ രാജ്യത്തുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രതിഷേധങ്ങള്‍ക്കിടയില്‍ ആക്രമണം നടത്താന്‍ ആസൂത്രണം ചെയ്തതായി സംശയിക്കുന്ന ഡസൻ കണക്കിന് തീവ്ര ഇസ്ലാമിസ്റ്റുകളെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. നിലവിലെ സ്ഥിതിഗതികൾ ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിന് വഴിയൊരുക്കിയേക്കാം എന്ന് പ്രഭോവോ പറഞ്ഞിരുന്നു. എന്നാല്‍ എല്ലാവരും സമാധാനം പാലിക്കണമെന്ന് പോലീസും സര്‍ക്കാരും ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ട്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കോടതിയെ സമീപിക്കാം. അല്ലെങ്കിൽ മേയ് 28-ന് വിധി ഔദ്യോഗികമായി പ്രഖ്യാപിക്കും. കോടതിയെ സമീപിക്കുമോ എന്ന് പ്രഭോവോ ഇതുവരെ സ്ഥിരീകരിചിട്ടില്ല. 2014-ലെ തെരഞ്ഞെടുപ്പിലും വിദോദോയോട് തോറ്റ പ്രഭോവോ കോടതിയെ സമീപിച്ചിരുന്നു. പക്ഷെ, അന്ന് അദ്ദേഹത്തിന്‍റെ വാദങ്ങള്‍ കോടതി തള്ളിക്കളഞ്ഞിരുന്നു.