UPDATES

വിദേശം

ഇന്തോനീഷ്യ സുനാമി: മരണസംഖ്യ 429; കാണാതായ 154 പേരെ ജീവനോടെ കിട്ടാൻ സാധ്യത കുറവെന്ന് ഉദ്യോഗസ്ഥർ

തിരച്ചിൽ തുടരാൻ രക്ഷാദൗത്യം എൽപ്പിക്കപ്പെട്ടിട്ടുള്ള സേനകൾക്ക് നിയമപരമായ ബാധ്യതയുണ്ട്

ഇന്തോനീഷ്യയിൽ അഗ്നിപർവ്വതം സജീവമായതിനെ തുടര്‍ന്നുണ്ടായ സുനാമി ദുരന്തത്തിൽ മരണസംഖ്യ 429 ആയി. കനത്ത മഴ മൂലം രക്ഷാപ്രവർത്തനങ്ങൾ മന്ദഗതിയിലായതാണ് മരണസംഖ്യ കൂടാൻ കാരണമെന്ന് റിപ്പോർട്ടുകൽ പറയുന്നു. ശുദ്ധജലം കിട്ടാത്ത അവസ്ഥയാണ് മിക്കയിടത്തും. ഇത് പകർച്ചവ്യാധികൾക്ക് കാരണമായിട്ടുണ്ട്. കുട്ടികളാണ് ഇവയ്ക്ക് ഏറെയും ഇരയാകുന്നത്.

സർക്കാരിന്റെ പക്കലുള്ള കണക്കുകൾ പ്രകാരം 154 പേരെ കാണാനില്ലെന്നും വിവരമുണ്ട്. ഇവർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ഇവരെ ജീവനോടെ കണ്ടെത്താനുള്ള സാധ്യത വളരെ കുറവാണെന്ന് ഉദ്യോഗസ്ഥർ തന്നെ രഹസ്യമായി സമ്മതിക്കുന്നു. കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരാൻ രക്ഷാദൗത്യം എൽപ്പിക്കപ്പെട്ടിട്ടുള്ള സേനകൾക്ക് നിയമപരമായ ബാധ്യതയുണ്ട്. ഇപ്പോഴത്തെ സാഹചര്യങ്ങൾ പ്രകാരം ഈ ബാധ്യത നിറവേറ്റൽ മാത്രമായിരിക്കും തെരച്ചിലിന്റെ ഉദ്ദേശ്യം.

1485 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. 882 വീടുകൾ തകർന്നിട്ടുമുണ്ട്. 73 ഹോട്ടലുകൾ തകർന്നു. 450ലധികം ബോട്ടുകളും നാശമായി.

അനാക് ക്രാകതോവു അഗ്നിപർവ്വതം സജീവമായതിനു പിന്നാലെയാണ് ഇന്തോനീഷ്യയിൽ സുനാമിയുണ്ടായത്. ദീർഘമായ സജീവാവസ്ഥ മൂലം ഈ അഗ്നിപർവ്വതത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുമാറിയിരുന്നു. അഗ്നിപർവ്വതത്തിനു താഴെയായി പാറകൾ ഉരുകി (മാഗ്മ) ഇതരഭാഗങ്ങളിലേക്ക് നീങ്ങാൻ തുടങ്ങിയതോടെയാണ് ഇത് സംഭവിച്ചത്. ഏതാണ്ട് 138 ഏക്കറോളം ഭാഗം ഇങ്ങനെ കടലിലേക്ക് തള്ളിയിറങ്ങി. ഇത് കടലിനടിയിലും വൻതോതിലുള്ള മണ്ണിടിച്ചിലിന് കാരണമായി. ഇതാണ് സുനാമിയിലേക്ക് നയിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍