ജര്‍മ്മനിക്ക് പുറമേ തുര്‍ക്കി, പോളണ്ട് എന്നിവിടങ്ങളിലുളള സെമിത്തേരികളില്‍ നിന്നും 130 മൃതദേഹങ്ങള്‍ ഇതിനോടകംതന്നെ പുറത്തെടുത്തു പരിശോധിച്ചു.
രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ സീരിയല്‍ കില്ലറെകണ്ട് ഞെട്ടിത്തരിച്ച് ഇരിക്കുകയാണ് ജര്‍മ്മനി. കക്ഷി ഏതെങ്കിലും ഗുണ്ടാത്തലവനോ, ഭീകരവാദിയോ, മയക്കുമരുന്ന് അടിമയോ അല്ല; ഒരു നഴ്സ് ആണ്. നോര്‍ത്ത് ജര്‍മ്മനിയിലെ രണ്ട് ക്ലിനിക്കുകളില്‍ നീല്‍സ് ഹൊഗല്‍ എന്ന പേരില്‍ ജോലി ചെയ്തിരുന്ന നഴ്സ്. കൊലപാതക കുറ്റത്തിന് നിലവില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്നു പ്രതി. മറ്റൊരു അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ നടത്തിയ ക്രൂരതയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.
ജര്‍മ്മനിക്ക് പുറമേ തുര്‍ക്കി, പോളണ്ട് എന്നിവിടങ്ങളിലുളള സെമിത്തേരികളില്‍ നിന്നും 130 മൃതദേഹങ്ങള്‍ ഇതിനോടകംതന്നെ പുറത്തെടുത്തു പരിശോധിച്ചു. അതില്‍ 106 പേരുടെ മരണവുമായി പ്രതിക്ക് ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി. പക്ഷെ അന്‍പതോളം കൊലപാതകങ്ങള്‍വരേ മാത്രമേ ഓര്‍മ്മയൊള്ളൂ എന്നാണ് അയാള്‍ പറയുന്നത്.
ഹൃദയാഘാതമുണ്ടാകാൻ കാരണമാകുന്ന തരത്തില്‍ രോഗികളില്‍ മരുന്നുകള്‍ കുത്തിവച്ചാണ് പ്രതി എല്ലാ കൊലപാതകങ്ങളും നടത്തിയതെന്ന് പോലീസ് പറയുന്നു. 2000 മുതൽ 2005 വരെ ലോവർ സാക്സണിയിലെ ഓൾഡൻബർഗ്ഗ്, ഡെൽമെർഹോർസ്റ്റ് ആശുപത്രികളിൽ ജോലി ചെയ്തിരുന്ന കാലത്താണ് കൃത്യങ്ങളെല്ലാം നടത്തിയത്. രണ്ട് രോഗികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 2015-ലാണ് അദ്ദേഹം പിടിയിലാകുന്നത്. അന്നു നടത്തിയ അന്വേഷണത്തില്‍തന്നെ വേറെ നാലു കൊലപാതകങ്ങളില്‍ കൂടെ ഇയാള്‍ക്ക് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കോടതി പ്രതിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഇയാള്‍ അതിലേറെ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്ടാകാം എന്ന അനുമാനത്തിലാണ് കൂടുതല്‍ അന്വേഷണങ്ങളിലേക്ക് പോലീസ് കടന്നത്.
ഇപ്പോള്‍ അനുമാനിക്കുന്നതിലും കൂടുതല്‍ കൊലപാതകങ്ങള്‍ അയാള്‍ ചെയ്തിരിക്കാം എന്ന് കരുതുന്നവരും ഉണ്ട്. എന്നാല്‍ എല്ലാം കഴിഞ്ഞ് പത്തുവര്‍ഷത്തിലധികമായി. ഇനി ബോഡികള്‍ പുറത്തെടുത്ത് പരിശോധിച്ചാലും കുറ്റം തെളിയിക്കാന്‍ പ്രയാസമാകും. എന്നാലും നിലവില്‍ പുറത്തെടുത്ത് പരിശോധിച്ച ബോഡികളില്‍ പൊട്ടാസ്യം, സോളടെക്സ് തുടങ്ങിയ രാസപദാര്‍ഥങ്ങളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
പുതിയ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ കോടതിയില്‍ ഹാജരാക്കിയ ഹൊഗല്‍ ഉടന്‍തന്നെ നൂറോളം കൊലപാതങ്ങള്‍ താന്‍ നടത്തിയെന്നു സമ്മതിച്ചു. കോടതിപോലും അമ്പരപ്പോടെയാണ് ആ കുറ്റസമ്മതം വീക്ഷിച്ചത്. കൊലപാതകങ്ങള്‍ ഏറ്റുപറഞ്ഞ പ്രതി ഇരകളുടെ കുടുമ്പത്തോട് മാപ്പും പറഞ്ഞു. ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന കാലത്തുതന്നെ ഇയാളുടെ പ്രവൃത്തികള്‍ അധികൃതരില്‍ സംശയമുളവാക്കിയിരുന്നു. പ്രതി പരിചരിക്കുന്ന രോഗികള്‍ ഒന്നുകില്‍ അതീവ ഗുരുതരാവസ്ഥയില്‍ ആകും അല്ലെങ്കില്‍ മരണപ്പെടും.
ഓൾഡൻബർഗ്ഗ് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഇക്കാരണത്താല്‍ അദ്ദേഹത്തെ പുറത്താക്കാന്‍ വരെ ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഊഹാപോഹങ്ങള്‍ക്കപ്പുറം കൃത്യമായ അന്വേഷണം നടത്താന്‍ ആരും തയ്യാറായില്ല. അതുകൊണ്ടുതന്നെ മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറിയിട്ടും പ്രതി കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചു. ഇത്രയും കൊലപാതകങ്ങളിലേക്ക് അയാളെ നയിച്ച കാരണം എന്താണെന്ന് ഇനിയും പുറത്തുവന്നിട്ടില്ല.