യുദ്ധക്കൊതിയന്മാരില്‍ നിന്നും അകലം പാലിക്കുന്നതാണ് യുഎസിന് എന്തുകൊണ്ടും നല്ലതെന്ന് ബോള്‍ട്ടനെ ലക്ഷ്യം വച്ചുകൊണ്ട് ഇറാന്‍ പറഞ്ഞു.
അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണെ ട്രംപ് പുറത്താക്കിയത് ഇറാന്‍ ഉപരോധവുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ അഭിപ്രായ വ്യത്യാസങ്ങളാണെന്ന് ‘ബ്ലൂംബെര്‍ഗ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ബോള്‍ട്ടന്റെ പല നിര്‍ദേശങ്ങളോടും ഞാന്‍ ശക്തമായി വിയോജിച്ചിരുന്നു. ഭരണതലത്തിലുള്ള മറ്റ് പലര്‍ക്കും സമാന അഭിപ്രായമാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ പുറത്താക്കിയത് എന്നാണ് ട്രംപ് ചൊവ്വാഴ്ച ട്വിറ്ററിലൂടെ അറിയിച്ചത്. എന്നാല്‍ ട്രംപ് ആവശ്യപ്പെടുന്നതിനു മുന്‍ന്നേതന്നെ താന്‍ രാജി സമര്‍പ്പിച്ചിരുന്നു എന്നാണ് ബോള്‍ട്ടണ്‍ അവകാശപ്പെട്ടത്.
യുദ്ധക്കൊതിയന്മാരില്‍ നിന്നും അകലം പാലിക്കുന്നതാണ് യുഎസിന് എന്തുകൊണ്ടും നല്ലതെന്ന് ബോള്‍ട്ടനെ ലക്ഷ്യം വച്ചുകൊണ്ട് ഇറാന്‍ പറഞ്ഞു. പ്രധാനപ്പെട്ട പല വിദേശനയങ്ങളിലും ട്രംപും ബോള്‍ട്ടണും തമ്മില്‍ ശക്തമായ വിയോജിപ്പുകള്‍ നിലനിന്നിരുന്നുവെന്നത് രഹസ്യമല്ല. പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുമായി കൂടിക്കാഴ്ച നടത്താനുള്ള ഒരു മാര്‍ഗമായി ഇറാനെതിരായ ഉപരോധം ലഘൂകരിക്കാനുള്ള നീക്കത്തിലാണ് ട്രംപെന്ന് സൂചനകളുണ്ടായിരുന്നു. ബോള്‍ട്ടണ്‍ പുറത്തുപോകുന്നതും അതുമായി കൂടുതല്‍ ബന്ധമുണ്ടെന്നാണ് വിലയിരുത്തല്‍. ഇറാനടക്കമുള്ള രാജ്യങ്ങളുടെ കടുത്ത വിമര്‍ശകനായിരുന്നു ജോണ്‍ ബോള്‍ട്ടണ്‍. മാര്‍ച്ചില്‍ ഇറാനെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ അവിടെ സൈനിക നടപടി തുടങ്ങണമെന്ന് ബോള്‍ട്ടണ്‍ അഭിപ്രായപ്പെട്ടിരുന്നു.
ബോള്‍ട്ടനെ പുറത്താക്കിയ നടപടിയ്ക്ക് പിന്നാലെ ട്രംപിന് പിന്തുണയുമായി സെനറ്റര്‍മാരെത്തി. യുദ്ധങ്ങള്‍ അവസാനിക്കണമെന്ന നിലപാടുള്ളവര്‍ വൈറ്റ് ഹൗസില്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാക്കളാകണമെന്നാണ് സെനറ്റര്‍ റാന്റ് പോള്‍ ട്വീറ്റ് ചെയ്തത്. ട്രംപിന്റെ മൂന്നാമത്തെ സുരക്ഷാ ഉപദേഷ്ടാവാണ് ജോണ്‍ ബോള്‍ട്ടണ്‍. മറ്റുള്ളവരെയും സമാനമായ രീതിയില്‍ തന്നെയാണ് പ്രസിഡന്റ് പുറത്താക്കിയത്.