അരിസോണയിൽ നിന്ന് ആറുതവണ സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് മക്‌കെയിൻ. 2008ൽ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ നോമിനിയായിരുന്നു.
വിയറ്റ്നാമിനെതിരെ യുഎസ് നയിച്ച പടനീക്കത്തിൽ യുദ്ധക്കുറ്റവാളിയായി പിടിക്കപ്പെട്ട് വിട്ടയയ്ക്കപ്പെടുകയും പിന്നീട് ‘വിയറ്റ്നാം യുദ്ധവീരനെ’ന്ന് അമേരിക്കക്കാർ വിശേഷിപ്പിക്കുകയും ചെയ്ത ജോൺ മക്‌കെയിൻ അന്തരിച്ചു. 81 വയസ്സായിരുന്നു. മരണസമയത്ത് കുടുംബാംഗങ്ങളെല്ലാം അടുത്തുണ്ടായിരുന്നു. 2017ൽ ബ്രെയിൻ ട്യൂമര്‍ ബാധ കണ്ടെത്തിയിരുന്നു.
ജോൺ മക്‌കെയിനിനൊപ്പം 38 വര്‍ഷക്കാലം ജീവിക്കാനായതിന്റെ സന്തോഷം അദ്ദേഹത്തിന്റെ വിധവ, സിൻഡി പങ്കുവെച്ചു. സ്വന്തം തീരുമാനങ്ങളോടെയാണ് അദ്ദേഹം ജീവിച്ചത്. തനിക്കിഷ്ടപ്പെട്ട സ്ഥലങ്ങളിൽ തനിക്കിഷ്ടപ്പെട്ടവ ചെയ്ത് അദ്ദേഹം ജീവിച്ചുവെന്നും അവർ ട്വിറ്ററിൽ പറഞ്ഞു.
അരിസോണയിൽ നിന്ന് ആറുതവണ സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് മക്‌കെയിൻ. 2008ൽ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ നോമിനിയായിരുന്നു.
മക്‌കെയിനിന്റെ കുടുംബം പരമ്പരാഗതമായി പട്ടാളക്കാരാണ്. ജോർജ് വാഷിങ്ടൺ അമേരിക്കൻ തദ്ദേശീയരുമായി നടത്തിയ അധിനിവേശ യുദ്ധങ്ങളിൽ ഇദ്ദേഹത്തിന്റെ പൂർവ്വികർ പങ്കെടുത്തിരുന്നു.
വിയറ്റ്നാമിൽ അമേരിക്ക നടത്തിയ യുദ്ധത്തിൽ മക്‌കെയിൻ പിടികൂടപ്പെട്ടിരുന്നു. വിയറ്റ്നാം ജനതയോട് അമേരിക്ക പരാജയപ്പെട്ടതിനുശേഷം ഇദ്ദേഹത്തെ വിട്ടയച്ചു. അതിക്രൂരമായ പീഡനങ്ങൾക്ക് ഇദ്ദേഹം ഇരയായെന്ന് അമേരിക്ക ആരോപിക്കുകയും മക്‌കെയിനിനെ ഒരു യുദ്ധവീരനായി പ്രതിഷ്ഠിക്കുകയും ചെയ്തു.