UPDATES

വിദേശം

സ്വവര്‍ഗ്ഗരതി ‘പ്രകൃതിവിരുദ്ധം’ തന്നെ; ഒരുമിച്ച് ജീവിക്കുന്നത് ഭരണഘടനാവിരുദ്ധം; കൊളോണിയല്‍ നിരോധനം തുടരാന്‍ കെനിയന്‍ കോടതി

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ മിക്ക രാജ്യങ്ങളിലും സ്വവർഗരതി നിയമവിരുദ്ധമാണ്. പല രാജ്യങ്ങളിലും അവര്‍ക്ക് ജീവപര്യന്തം തടവോ, വധശിക്ഷയോ ലഭിക്കും.

സ്വവര്‍ഗ്ഗരതി കുറ്റകരമാക്കുന്ന കൊളോണിയല്‍ നിയമം തുടരാന്‍ കെനിയന്‍ കോടതി തീരുമാനിച്ചു. രാജ്യത്തിന്‍റെ മൂല്യങ്ങള്‍ക്കും കാഴ്ചപ്പടിനും എതിരാണ് സ്വവര്‍ഗ്ഗാനുരാഗമെന്ന് മൂന്നംഗ ബഞ്ച് വിലയിരുത്തി. നിലവിലെ നിയമം ഏതെങ്കിലും തരത്തിലുള്ള വിവേചനം കാണിക്കുന്നുണ്ട് എന്നതിന് മതിയായ തെളിവുകളില്ല എന്നാണ് കോടതി കണ്ടെത്തിയത്. ഇതോടെ നിയമത്തിനെതിരെ പോരാടുന്ന ആയിരക്കണക്കിന് എല്‍.ജി.ബിടി. സമരാനുകൂലികള്‍ നിരാശയിലാണ്.

സ്വവര്‍ഗ്ഗാനുരാഗികള്‍ ‘ഒരുമിച്ച് ജീവിക്കുന്നത്’ (ലിവിംഗ് ടുഗേതെര്‍) ഭരണഘടനാ വിരുദ്ധമാണെന്നും, എല്‍.ജി.ബി.ടി-ക്കാര്‍ ജനിക്കുന്നതുതന്നെ അങ്ങനെയാണ് എന്നതിന് യാതൊരുവിധ ശാസ്ത്രീയമായ തെളിവുകളുമില്ലെന്നും വിധി പുറപ്പെടുവിച്ച ബഞ്ചിലെ അംഗമായ ജസ്റ്റിസ് റോസ്ലീൻ അബുരിലി പറഞ്ഞു.

2016-ലാണ് ഗേ ആക്ടിവിസ്റ്റുകൾ നിയമത്തിനെതിരെ കോടതിയെ സമീപിക്കുന്നത്. സ്വവര്‍ഗ്ഗാനുരാത്തെ പ്രകൃതി വിരുദ്ധമായി കാണുന്ന കെനിയയില്‍ കുറ്റക്കാര്‍ക്ക് 14 വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കും. ഇത് അടിസ്ഥാനപരമായി കടുത്ത വിവേചനമാണെന്നാണ് ആക്ടിവിസ്റ്റുകൾ വാദിച്ചത്. ‘എല്‍.ജി.ബി.ടി വിഭാഗത്തില്‍പെടുന്ന നിരവധി പേരാണ് ഈ പഴയ കൊളോണിയൽ നിയമം കാരണം അക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരകളാകുന്നത്’ എന്ന് നെയ്റോബി ആസ്ഥാനമായുള്ള നാഷണല്‍ ഗേ ആൻഡ് ലെസ്ബിയൻ ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ പറയുന്നു. ‘എല്ലാ കെനിയൻ പൗരൻമാരും മനുഷ്യാവകാശവും, നിയമത്തിനു മുന്നിൽ സമത്വവും, വിവേചനത്തിൽ നിന്നുള്ള സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. പക്ഷെ. ഒരു വിഭാഗം മാത്രം കടുത്ത വിവേചങ്ങള്‍ നേരിടുകയാണ്’ എന്ന് ഹ്യൂമണ്‍ ടിഗ്നിറ്റി ട്രസ്റ്റ് ഡയറക്ടര്‍ ടീ ബ്രൌണ്‍ പറഞ്ഞു.

ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ മിക്ക രാജ്യങ്ങളിലും സ്വവർഗരതി നിയമവിരുദ്ധമാണ്. പല രാജ്യങ്ങളിലും അവര്‍ക്ക് ജീവപര്യന്തം തടവോ, വധശിക്ഷയോ ലഭിക്കും. ‘ലൈംഗിക ആഭിമുഖ്യം അല്ലെങ്കിൽ ലിംഗ സ്വഭാവം കാരണം പൌരന്മാരെ ‘കുറ്റവാളികളാ’യി കാണുന്ന മറ്റുള്ള 72 രാജ്യങ്ങള്‍ക്ക് ഈ വിധി അപകടകരമായ സന്ദേശമാണ് നല്‍കുന്നതെ’ന്ന് ബ്രൌണ്‍ പറയുന്നു.

കെനിയയിൽ സ്വവര്‍ഗ്ഗാനുരാഗികള്‍ ലൈംഗികമായ ആക്രമണം, ബ്ലാക്മെയിൽ, പിടിച്ചുപറി തുടങ്ങി വലിയ രീതിയിലുള്ള അതിക്രമങ്ങള്‍ക്ക് ഇരകളാകുന്നുണ്ട്. എന്നാൽ മിക്ക ആളുകള്‍ക്കും പോലീസിനെ സമീപിക്കാന്‍ ഭയമാണ്. 2013-നും 2017-നും ഇടയിൽ 534 സ്വവര്‍ഗ്ഗാനുരാഗികളാണ് കെനിയയില്‍ അറസ്റ്റിലായിട്ടുള്ളത്. ഈ വിഭാഗത്തിനെതിരെ 2014-മുതൽ ഏകദേശം 1,500-ലധികം ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് നിയമത്തിനതിരെ പോരാടുന്ന സംഘടന പറയുന്നു. കെനിയയിലെ ക്രിസ്ത്യൻ പ്രൊഫഷണൽസ് ഫോറം, കത്തോലിക് – പ്രോട്ടസ്റ്റന്റ് – ഇവാഞ്ചലിക്കൽ സഭകൾ എന്നിവരൊക്കെയാണ് നിലവിലെ നിയമം തുടരണമെന്ന ശക്തമായ വാദങ്ങളുമായി രംഗത്തുള്ളത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍