രാജ്യത്തെ കുപ്രസിദ്ധമായ വിമാനഗതാഗത സംവിധാനത്തിനു മേൽ യൂറോപ്യൻ യൂണിയനും യുഎസ്സും നിരോധനം ഏർപ്പെടുത്തിയിരുന്നു.
ഇന്തോനേഷ്യയിൽ കടലിൽ തകർന്നു വീണ ലയൺ എയർ വിമാനത്തിലെ യാത്രക്കാരിൽ ആറു പേരുടെ മൃതദേഹം കണ്ടെടുത്തതായി ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നു. 181 യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് തകർന്നു വീണത്. ലയണ്‍ എയറിന്റെ ജെ ടി- 610 ബോയിങ്ങ് വിഭാഗത്തില്‍പ്പെടുന്ന വിമാനവുമായുള്ള ബന്ധം ടേക് ഓഫ് ചെയ്ത് 13 മിനിറ്റിനുള്ളിൽ നഷ്ടപ്പെടുകയായിരുന്നു, ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്ന് ബങ്കാ ദ്വീപിലെ പങ്കാല്‍ പിനാങ്കിലേക്ക് പോകുകയായിരുന്നു വിമാനം.
വിമാനത്തിന്റെ ചില ഭാഗങ്ങൾ മാത്രമേ രക്ഷാപ്രവർത്തകർക്ക് കണ്ടെത്താനായിട്ടുള്ളു. പ്രധാന ഭാഗങ്ങൾ ഇപ്പോൾ ലഭിച്ചിട്ടില്ല. അശാന്തമായ കടലിൽ വലിയ തിരകള്‍ രൂപപ്പെടുന്നുണ്ട്. ഇത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുമുണ്ട്. റോബോട്ടുകളെ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനങ്ങൾ നടക്കുന്നത്.
അതെസമയം വിമാനാപകടം സംബന്ധിച്ച് ഇന്തോനേഷ്യൻ പ്രസിഡണ്ട് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ഗതാഗത സുരക്ഷാ കമ്മീഷൻ ആണ് അന്വേഷണം നടത്തുക. അപകടത്തിൽ പെട്ടവർക്കു വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കാനും പ്രസിഡണ്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
വിമാനത്തിന് ചില തകരാറുകളുണ്ടായിരുന്നതായും അവ പരിഹരിച്ചിരുന്നതായും ചില റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതെസമയം എന്തായിരുന്നു തകരാറെന്ന് വ്യക്തമാക്കാൻ ലയൺ എയർ അധികൃതർ തയ്യാറായിട്ടില്ല. ഇതും പ്രഖ്യാപിക്കപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിരിക്കുമെന്ന് കമ്പനി പ്രതികരിച്ചു. വിമാനം ടേക്കോഫ് ചെയ്തതിനു പിന്നാലെ തിരിച്ചു പറക്കാൻ അനുവാദം ചോദിച്ചിരുന്നതായി ഇന്തോനേഷ്യൻ വ്യോനഗതാഗത വകുപ്പ് പറഞ്ഞു. ഈ അപേക്ഷയിന്മേൽ അധികൃതർ എന്ത് നടപടിയാണ് സ്വീകരിച്ചിരുന്നതെന്ന് വ്യക്തമായിട്ടില്ല.
രാജ്യത്തെ കുപ്രസിദ്ധമായ വിമാനഗതാഗത സംവിധാനത്തിനു മേൽ യൂറോപ്യൻ യൂണിയനും യുഎസ്സും നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈയിടെയാണ് ഈ നിരോധനം നീക്കം ചെയ്തത്.
അപകടത്തിൽ പെട്ട എല്ലാവരും മരിച്ചിരിക്കാമെന്ന അനുമാനത്തിലാണ് അധികൃതർ. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളുടെ ദുഖത്തിൽ പങ്കു ചേരുന്നതായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു.
വിമാനത്തിന്റെ പൈലറ്റ് ഇന്ത്യക്കാരനാണ്. ഡല്‍ഹി സ്വദേശിയായ 31 വയസുകാരന്‍ ഭാവ്യെ സുനേജയാണ് വിമാനം പറത്തിയിരുന്നത്. ഏഴ് വര്‍ഷം മുമ്പാണ് ഇന്തോനേഷ്യയിലെ ലയണ്‍ എയറില്‍ ഭാവ്യെ പൈലറ്റായി ചേര്‍ന്നത്. ഭാവ്യയ്ക്ക് പുറമെ കോ പൈലറ്റ് ഹാര്‍വിനോയും ആറ് കാബിന്‍ ക്രൂ മെംബേഴ്‌സുമടക്കം എട്ട് ജീവനക്കാരാണ് തകര്‍ന്നുവീണ വിമാനത്തിലുണ്ടായിരുന്നത്.