UPDATES

വിദേശം

ചരിത്രം മാറ്റിയെഴുതിയ നേതൃത്വം; മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ അമ്പതാം ചരമവാര്‍ഷികത്തിലും ആ നേതാവ് ലോകത്തെ നയിക്കുകയാണ്

ഡോ.കിംഗിന്റെ വാക്കുകള്‍ ലോകമാകെ ഇന്നും അലയടിക്കുന്നുണ്ട്. പുരോഗമന മൂല്യങ്ങള്‍ക്ക് വില കൊടുക്കുന്നവരെല്ലാം അതിന് ചെവിയോര്‍ക്കുന്നുണ്ട്.

കഴിഞ്ഞ നൂറ്റാണ്ടില്‍ മഹാത്മ ഗാന്ധിക്ക് പുറമേ, ആരുടെയെങ്കിലും നേതൃത്വം ചരിത്രത്തെ തന്നെ മാറ്റിക്കുറിച്ചിട്ടുണ്ടെങ്കില്‍ അത് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറാണ്.

അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1968 ഏപ്രില്‍ 5 ന് നടക്കേണ്ട ഒരു റാലിക്ക് തയ്യാറെടുക്കുകയായിരുന്നു ഡോ. കിംഗ്. രണ്ട് ദിവസം മുമ്പ് മെംഫിസിലെത്തിയിരുന്നെങ്കിലും പെട്ടെന്ന് തിരിച്ച് പോയി. അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പ് നഗരത്തിലെ കറുത്ത വര്‍ഗക്കാരായ ശുചീകരണത്തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് കൊണ്ട് സമാധാനപരമായി നടത്തിയ ഒരു പ്രകടനം ജനക്കൂട്ടവുമായുള്ള സംഘര്‍ഷത്തിലാണ് അവസാനിച്ചത്. എന്തായാലും ഇപ്പോള്‍ അദ്ദേഹം തിരിച്ചെത്തി.

ഏപ്രില്‍ മൂന്നാം തീയതി, അവിടത്തെ ഒരു പ്രാദേശിക പള്ളിയില്‍ വെച്ച് അദ്ദേഹം വെളിപാട് ഉദ്ദീപകമായ ഒരു പ്രസംഗം നടത്തി. ജനക്കൂട്ടം ആര്‍ത്തു വിളിച്ചു.

ഡോ.കിംഗും ആവേശത്തിലായി. അടുത്ത ദിവസമായ ഏപ്രില്‍ നാലിന്, കറുത്ത വര്‍ഗക്കാര്‍ നടത്തുന്ന ലൊറെയ്ന്‍ മോട്ടലില്‍ രണ്ടാമത്തെ മാര്‍ച്ചിന് അനുമതി ലഭിക്കുന്നതും കാത്തിരിക്കുകയായിരുന്നു. ഒടുക്കം അത് വന്നപ്പോള്‍ അദ്ദേഹം ആശ്വസിച്ചു. എല്ലാം നന്നായി വരുമായിരിക്കും.

ആറു മണിയോട് കൂടി രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ വെറുതേ ചുറ്റി നടന്ന് താഴെ പാര്‍ക്കിങ്ങിലുള്ള സുഹൃത്തുകളോട് തമാശകള്‍ പൊട്ടിക്കുകയായിരുന്നു.
പെട്ടെന്നാണ് ആ വെടിയുണ്ട വന്നത്. ഒരു നിമിഷത്തെ ഞെട്ടലിനപ്പുറം കുഴഞ്ഞു വീണു. അവിടെ വെച്ച് ഈ കഴിഞ്ഞ കാലത്ത ഏറ്റവും മഹത്തായ ഒരു മനുഷ്യ ജീവന്റെ അന്ത്യം കുറിച്ചു.

അദ്ദേഹത്തിന്റെ അവസാനം രാജ്യത്തെ ഞെട്ടിച്ചു. ദു:ഖവും ക്രോധവും അണപൊട്ടിയൊഴുകി. എന്നാല്‍ ചില കേന്ദ്രങ്ങളില്‍ ആശ്വാസമായിരുന്നു. രണ്ട് മാസത്തിന് ശേഷം റോബര്‍ട്ട്. എഫ്. കെന്നഡി കൊല്ലപ്പെട്ടതോടെ ദു:ഖാചരണങ്ങളും നിലവിളികളും അങ്ങോട്ട് മാറി. അതേ കാര്യങ്ങള്‍ ആവര്‍ത്തിച്ചു.

വര്‍ഷങ്ങളുടെ പോക്കില്‍ ലോറേയ്ന്‍ മോട്ടലും വിസ്മൃതിയിലേക്ക് മറഞ്ഞു. 1991 ലാണ് അത് വീണ്ടും തുറന്ന് നാഷണല്‍ സിവില്‍ റൈറ്റ്‌സ് മ്യൂസിയം ആക്കിമാറ്റി.

ഡോ. കിംഗ് വധിക്കപ്പെട്ടതിന്റെ അമ്പതാം വാര്‍ഷികമാണ് ഈ ഏപ്രില്‍ നാലിന്. ഈ അടുത്ത് നടന്ന ഒക്ക്യുപൈ മൂവ്‌മെന്റും വേതന സമരവും ഉള്‍പ്പെടെ അക്കാലത്ത് അദ്ദേഹത്തിന്റെ നേതൃത്യത്തില്‍ നടന്ന ശുചീകരണ സമരവും ദരിദ്രരരുടെ പ്രതിഷേധങ്ങളുമൊക്കെയായി താരതമ്യം ചെയ്ത് കൊണ്ടുള്ള കാംപയിനുകളും പ്രദര്‍ശനങ്ങളുമാണ് നടക്കാനിരിക്കുന്നത്.

ഡോ.കിംഗിന്റെ വാക്കുകള്‍ ലോകമാകെ അലയടിക്കുന്നുണ്ട്. പുരോഗമന മൂല്യങ്ങള്‍ക്ക് വില കൊടുക്കുന്നവരെല്ലാം അതിന് ചെവിയോര്‍ക്കുന്നുണ്ട്. 1963 ആഗസ്റ്റ് 28 ന് വാഷിംഗ്ടണ്‍ ഡി.സിയില്‍ 250, 000 ആളുകളെ സാക്ഷിയാക്കി നടത്തിയ ‘എനിക്ക് ഒരു സ്വപ്നമുണ്ട് ‘ എന്ന് തുടങ്ങുന്ന പ്രസംഗം ഇന്നും ആഘോഷിക്കപ്പെടുന്ന ഒന്നാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍