മെസ്സിമാരുടെ ഈ അവകാശവാദങ്ങൾ തെറ്റാണെന്ന് പുതുതായി പുറത്തുവന്ന പാനമ രേഖകൾ തെളിയിക്കുന്നു.
ഇന്ത്യൻ എക്സ്പ്രസ്സ് അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മാധ്യമങ്ങൾ ഒരുമിച്ച് നടത്തിയ അന്വേഷണങ്ങളിലൂടെ പുറത്തുവന്ന പുതിയ പാനമ രേഖകളിൽ ഇപ്പോൾ ഫൂട്ബോൾ ലോകകപ്പ് കളിച്ചു കൊണ്ടിരിക്കുന്ന ലയണൽ മെസ്സിയുടെ കളക്കളത്തിനു പുറത്തുള്ള കളികളെക്കുറിച്ചുള്ള വിവരങ്ങളുണ്ടെന്ന് റിപ്പോർട്ട്. ഇന്ത്യൻ എക്സ്പ്രസ്സാണ് ഈ വാർത്ത നൽകിയിരിക്കുന്നത്.
2016ൽ, ഉറുഗ്വേയിലും ബെലീസിലും മെസ്സിയുടെ അച്ഛൻ ജോർജ് ഹോറെസിയോ മെസ്സിക്ക് നികുതി വെട്ടിപ്പ് നടത്താനും കള്ളപ്പണമൊളിപ്പിക്കാനുപയോഗിക്കുന്ന കടലാസു കമ്പനികളുണ്ടെന്നുള്ള രേഖകൾ പാനമ ലീക്കിലൂടെ പുറത്തു വന്നിരുന്നു. ഈ കേസിൽ സ്പെയിനിൽ അന്വേഷണം നടക്കുന്നുണ്ട്. മെസ്സിയും പിതാവും അന്വേഷണവിധേയരിൽ പെടുന്നുണ്ട്. ദശലക്ഷക്കണക്കിന് ഡോളറിന്റെ നികുതിവെട്ടിപ്പ് നടത്താൻ ഈ കമ്പനികളെ ഉപയോഗിച്ചെന്നതാണ് കേസ്.
പാനമയിൽ മെഗാ സ്റ്റാർ എന്റർപ്രൈസസ് എന്ന കമ്പനിയിലും മെസ്സിക്ക് പങ്കാളിത്തമുണ്ടെന്ന് അന്ന് പാനമ പേപ്പറുകൾ വ്യക്തമാക്കിയിരുന്നു. എന്നാൽ, പ്രസ്തുത കമ്പനിയിൽ താൻ ഒട്ടും സജീവമല്ല എന്ന മറുപടിയാണ് അന്താരാഷ്ട്ര മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയുടെ അന്വേഷണങ്ങള്‍ക്ക് രണ്ട് മെസ്സിമാരും മറുപടി നൽകിയത്. മെസ്സിമാരുടെ ഈ അവകാശവാദം തെറ്റാണെന്ന് പുതുതായി പുറത്തുവന്ന പാനമ രേഖകൾ തെളിയിക്കുന്നു.
പനാമേനിയൻ നിയമസേവന സ്ഥാപനമായ മൊസ്സാക്ക് ഫോൻസെകയുടെ ചോർത്തപ്പെട്ട ഇമെയിൽ രേഖകള്‍ മെസ്സിമാരുടെ ഈ വാദങ്ങൾ ഖണ്ഡിക്കുന്നുണ്ടെന്ന് ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. 2016 ജൂലൈ മാസത്തിൽ ഒരു സ്പാനിഷ് കോടതി മെസ്സിക്ക് 21 മാസത്തെ തടവും 2.2 ദശലക്ഷം ഡോളര്‍ പിഴയും വിധിച്ചിരുന്നു.
പുതുതായി പുറത്തു വന്ന മൊസ്സാക്ക് ഫോന്‍സെക രേഖകളിൽ കുടുങ്ങിയ മറ്റൊരു പ്രമുഖൻ അർജന്റീനയുടെ പ്രസിഡണ്ട് മോറിസിയോ മക്രിയാണ്. മൊസ്സാക്ക് ഫോന്‍സെകയുടെ പാനമയിലെ ആസ്ഥാനത്തു നിന്നും ഉറുഗ്വേ ബ്രാഞ്ചിലേക്ക് അയച്ച ചില ഇമെയിലുകളാണ് വെളിപ്പെട്ടിരിക്കുന്നത്. രേഖാമൂലം ബഹ്മാസിൽ സ്ഥിതി ചെയ്യുന്ന ‘ഫ്ലഗ് ട്രേഡിങ്’ എന്ന കമ്പനിയുമായി തങ്ങൾക്ക് ബന്ധമില്ലെന്നു കാണിക്കാനായി രേഖകളിൽ തിയ്യതി മാറ്റുന്ന തരത്തിലുള്ള കൃത്രിമങ്ങൾ ചെയ്യാൻ ഗൂഢാലോചന നടത്തുന്ന മെയിലുകളാണ് പുറത്തു വന്നിരിക്കുന്നത്. ഈ കമ്പനി അർജന്റീന പ്രസിഡണ്ടിന്റെ കുടുംബത്തിന്റേതാണ്.
മക്രിയും ചുല കുടുംബാംഗങ്ങളുമാണ് ഈ കമ്പനിയുടെ ഡയറക്ടർമാരെന്ന് ആദ്യത്തെ പാനമ ലീക്കിൽ തന്നെ പുറത്തു വന്നിരുന്നു. മക്രിയുടെ പിതാവാണ് ഉടമസ്ഥൻ. ഈ വിവരങ്ങളെല്ലാം മൊസ്സാക്ക് ഫോൻസെകയ്ക്ക് ഹാജരാക്കേണ്ടി വന്നു. ഇതിൽ എന്തെല്ലാം കൃത്രിമം കാണിച്ച് രക്ഷപ്പെടാമെന്ന ചർച്ചയായിരുന്നു മെയിലുകളിലൂടെ നടന്നത്.