അവര്‍ വിദ്വേഷം വളര്‍ത്തി നടക്കുന്നിടത്തെല്ലാം ഞങ്ങള്‍ അവരെ പിന്തുടര്‍ന്ന് പ്രതിഷേധിക്കുമെന്ന് ഫാസിസ്റ്റ് വിരുദ്ധ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച സ്റ്റാന്‍ഡ് അപ്പ് ടു റേസിസത്തിന്റെ വക്താവ് ലൂയിസ് നീല്‍സണ്‍
അഴിക്കുള്ളിലായ വലത് വംശീയവാദി ടോമി റോബിന്‍സണെ വിട്ടയക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ സമരത്തിലാണ്. എന്നാല്‍ ആ സമരത്തെ എതിര്‍ത്തുകൊണ്ട് ഫാസിസ്റ്റ് വിരുദ്ധ പ്രതിഷേധക്കാരും ഒത്തുകൂടി. ‘ടോമിയെ പുറത്തുവിടണം എന്ന മുദ്രാവാക്യവുമായാണ് അദ്ദേഹത്തിന്റെ നൂറുകണക്കിന് അനുയായികള്‍ മെട്രോപൊളിറ്റന്‍ പോലീസ് ചുമത്തിയ കര്‍ശന വ്യവസ്ഥകള്‍ക്കിടയിലും ഓക്‌സ്‌ഫോര്‍ഡ് സര്‍ക്കസില്‍ ഒത്തുകൂടിയത്. ഒരു നിര്‍ദ്ദിഷ്ട മേഖലയില്‍ നിശ്ചിത സമയത്തിനുള്ളില്‍ പ്രതിഷേധം നടത്തി പിരിഞ്ഞു പോകണമെന്നാണ് പോലീസിന്റെ നിര്‍ദ്ദേശമെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ നിബന്ധനകളെല്ലാം ഉടനടി ലംഘിക്കപ്പെട്ടു. സമരക്കാര്‍ ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റിലേക്ക് മാറുന്നതിനു മുന്‍പ് പിക്കഡിലി സര്‍ക്കസിന്റെ ദിശയിലുള്ള റീജന്റ് സ്ട്രീറ്റിലും മുദ്രാവാക്യങ്ങളുമായി നിന്നിരുന്നു. വൈകുന്നേരം 4 മണിക്ക് മുമ്പ് ഡസന്‍ കണക്കിന് റോബിന്‍സണ്‍ അനുയായികള്‍ ഡൗണിംഗ് സ്ട്രീറ്റിലുമെത്തി. അവരെ പോലീസ് അറസ്റ്റുചെയ്തു നീക്കി. ഈ പ്രതിഷേധത്തിനെതിരെ ഫാസിസ്റ്റ് വിരുദ്ധ പ്രതിഷേധക്കാരും നീങ്ങിയപ്പോള്‍ അവരെ പിന്തിരിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ബിബിസി ആസ്ഥാനത്തിന് പുറത്ത് ബാറ്റണ്‍ വരച്ചു.
അവര്‍ വിദ്വേഷം വളര്‍ത്തി നടക്കുന്നിടത്തെല്ലാം ഞങ്ങള്‍ അവരെ പിന്തുടര്‍ന്ന് പ്രതിഷേധിക്കുമെന്ന് ഫാസിസ്റ്റ് വിരുദ്ധ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ച സ്റ്റാന്‍ഡ് അപ്പ് ടു റേസിസത്തിന്റെ വക്താവ് ലൂയിസ് നീല്‍സണ്‍ പറയുന്നു. ആയിരത്തോളം ആളുകളാണ് ഫാസിസത്തിനെതിരെയുള്ള സമരങ്ങളില്‍ പങ്കെടുത്തത്. വംശീയതയും ഇസ്ലാമോഫോബിയയും പ്രചരിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അവരെവിടെയൊക്കെ ഒരുമിക്കുന്നുവോ അവിടെയെല്ലാം ഞങ്ങളുമുണ്ടാകുമെന്ന് നീല്‍സണ്‍ പറഞ്ഞു.
ലീഡ്‌സ് ക്രൗണ്‍ കോടതിക്ക് പുറത്തുവെച്ച് തന്റെ സംസാരം ലൈവ് സ്ട്രീം ചെയ്തതിനാണ് ടോമി റോബിന്‍സണെ കോടതി ശിക്ഷിച്ചത്. ഒരു മണിക്കൂറോളം നീണ്ടുനിന്ന ആ വീഡിയോ ഫേസ്ബുക്കിലൂടെ മാത്രം രണ്ടര ലക്ഷം പേരാണ് കണ്ടിരുന്നത്. കോടതിയേയും നിന്ദിച്ചുകൊണ്ടാണ് അദ്ദേഹം വിദ്വേഷ പ്രചാരണം നടത്തിയത്. കോടതിയുടെ അകത്തു നടക്കുന്ന പ്രവര്‍ത്തികളെ അത് ബാധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തെറ്റുതിരിച്ചറിഞ്ഞ തന്റെ കക്ഷി ആത്മാര്‍ത്ഥമായി ഖേദിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചെങ്കിലും റോബിന്‍സണെ ശിക്ഷയില്‍ നിന്നും ഒഴിവാക്കാന്‍ കോടതി തയ്യാറായില്ല.