പത്രപ്രവര്‍ത്തകരെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സ്‌കൈ ന്യൂസ് പത്രപ്രവര്‍ത്തക അലക്‌സ് ക്രൊഫോര്‍ഡിനും അവരുടെ ക്യാമറാക്രൂവിനും നേരെ സിറിയന്‍ ഗവണ്‍മെന്റ് ബോധപൂര്‍വ്വം വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ട്. ഇദ്ലിബിലെ അക്രമങ്ങളെകുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് സംഭവം. വ്യാഴാഴ്ച അല്‍-ഹബീറ്റ് പട്ടണത്തില്‍വെച്ച് സിറിയന്‍ സൈന്യത്തിന്റെ ഡ്രോണ്‍ അവരെ തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്നാണ് ബോംബുകളും ഷെല്ലുകളും കൊണ്ട് ആക്രമിച്ചതെന്ന് ക്രൊഫോര്‍ഡ് പറഞ്ഞു.
പത്രപ്രവര്‍ത്തകരെ ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വെടിയുണ്ടയേറ്റ ഒരു വാഹനം കത്തിയമരുന്നത് ചിത്രീകരിക്കുന്നതിനിടെയാണ് തങ്ങള്‍ക്കെതിരെ വെടിയുതിര്‍ക്കപ്പെട്ടതെന്ന് ക്രൊഫോര്‍ഡ് പറഞ്ഞു. ‘പിന്തിരിഞ്ഞു പുറത്തേക്ക് ഓടിയ ഞങ്ങള്‍, തകര്‍ന്ന കെട്ടിടങ്ങളുടെ മറവിലൂടെയാണ് രക്ഷപ്പെട്ടത്. സൈനിക ഡ്രോണ്‍ അപ്പോഴും ഞങ്ങളുടെമേല്‍ വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു’ എന്ന് അവര്‍ പറയുന്നു.
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. അവരുടെ കൂട്ടത്തില്‍ ഒരാള്‍ ധരിച്ച ജാക്കറ്റില്‍ ‘പ്രസ്’ എന്ന് കൃത്യമായി എഴുതിയിരുന്നു. ന്യൂയോര്‍ക്കില്‍നിന്നും മൂന്ന് വര്‍ഷം മുന്‍പ് സിറിയയിലേക്ക് താമസം മാറിയ സാമൂഹ്യ പ്രവര്‍ത്തകന്‍ ബിലാല്‍ അബ്ദുല്‍ കരീമിന് നെഞ്ചില്‍ വെടിയേറ്റുവെന്ന് ക്രൊഫോര്‍ഡ് പറഞ്ഞു.
സിറിയയുടെ വടക്ക്-പടിഞ്ഞാറ് തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണ് ഇദ്ലിബ് പ്രവിശ്യ. പ്രതിപക്ഷത്തിനും സര്‍ക്കാര്‍ സേനക്കും ഇടയിലുള്ള ബഫര്‍ സോണാണ് ഇദ്ലിബ്. നഗരത്തില്‍ നിന്ന് 15 മുതല്‍ 25 വരെയുള്ള ദൂര പരിധിയില്‍ നിന്ന് വിമതരും സര്‍ക്കാരും സൈനികരെ പിന്‍വലിക്കും എന്ന ധാരണ നിലവിലുണ്ട്. സര്‍ക്കാര്‍ സേനയും, അല്‍ നുസ്റ അടക്കമുള്ള ഭീകര സംഘടനകളും ഇദ്ലിബ് വിടണമെന്നാണ് വ്യവസ്ഥ. അങ്ങിനെയാണ് ഈ പ്രദേശം ബഫര്‍ സോണായി മാറിയത്.
Read: ജൂലിയൻ അസാന്‍ജ് ദശാബ്ദങ്ങളോളം ജയിലില്‍ കഴിയേണ്ടി വരും; ഗുരുതരമായ വകുപ്പുകള്‍ ചാര്‍ത്തി യുഎസ്