UPDATES

വിദേശം

ലിബിയൻ മാതൃക നടപ്പില്ല; അണ്വായുധമുപേക്ഷിക്കാൻ ആവശ്യപ്പെട്ടാൽ ട്രംപുമായുള്ള ഉച്ചകോടിയിൽ നിന്നും പിൻവാങ്ങും; ഉന്നതതല നയതന്ത്ര ഉച്ചകോടി ഉത്തരകൊറിയ റദ്ദാക്കി

ട്രംപ് തന്റെ മുൻഗാമികളുടെ അതേ നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ അദ്ദേഹവും ഒരു ‘പരാജയപ്പെട്ട പ്രസിഡണ്ട്’ ആയി പരണമിക്കുമെന്ന് കൊറിയ പറഞ്ഞു.

ജൂണിൽ നടക്കാനിരിക്കുന്ന ഡോണൾഡ് ട്രംപ് – കിം ജോങ് ഉൻ ഉച്ചകോടി നടക്കണമെങ്കിൽ യുഎസ് ഏകപക്ഷീയമായ ഉപാധികൾ വെക്കരുതെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി ഇരുരാജ്യങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥർ ഇന്ന് നടത്തേണ്ടിയിരുന്ന ഉച്ചകോടി തുടങ്ങേണ്ടതിന്റെ രണ്ടുമണിക്കൂർ മുമ്പ് റദ്ദാക്കിയാണ് തങ്ങളുടെ നിലപാട് അമേരിക്കയെ അറിയിച്ചത്.

ലിബിയൻ മാതൃകയിലുള്ള അണ്വായുധ നിരോധനമാണ് നോർത്ത് കൊറിയയെക്കൊണ്ട് സമ്മതിപ്പിക്കാൻ ട്രംപ് ആലോചിക്കുന്നതെങ്കിൽ കൂടിക്കാഴ്ച നടക്കുന്നതിനെപ്പറ്റി ആലോചിക്കേണ്ടതില്ലെന്ന് ഉത്തരകൊറിയൻ വിദേശകാര്യ ഉപമുഖ്യമന്ത്രി കിം കീ ഗ്വാൻ പറഞ്ഞു. അണ്വായുധങ്ങളുപേക്ഷിക്കണമെന്ന ഏകപക്ഷീയമായ ആവശ്യവുമായാണ് അമേരിക്ക വരുന്നതെങ്കിൽ ഉച്ചകോടി നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രംപ് തന്റെ മുൻഗാമികളുടെ അതേ നിലപാടാണ് സ്വീകരിക്കുന്നതെങ്കിൽ അദ്ദേഹവും ഒരു ‘പരാജയപ്പെട്ട പ്രസിഡണ്ട്’ ആയി പരണമിക്കുമെന്ന് കൊറിയ പറഞ്ഞു.

വെള്ളിയാഴ്ച മുതൽ യുഎസ്സും ദക്ഷിണ കൊറിയയുടെ നടത്തിയ സൈനികാഭ്യാസങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്തരകൊറിയയുടെ രൂക്ഷമായ പ്രതികരണം വരുന്നത്. മാക്സ് തണ്ടർ എന്ന പേരിൽ നടന്ന അഭ്യാസത്തെ ഉത്തരകൊറിയ അപലപിച്ചു. നൂറോളം യുദ്ധവിമാനങ്ങളാണ് അഭ്യാസത്തിൽ‌ പങ്കെടുക്കുന്നത്. സ്റ്റെൽത്ത് ഫൈറ്റർ വിമാനങ്ങളും ബോംബർ വിമാനങ്ങളും ഇവയിലുൾപ്പെടുന്നു. ഈ സൈനികാഭ്യാസം അധിനിവേശത്തിനുള്ള മുന്നൊരുക്കമാണെന്ന് ഉത്തരകൊറിയ ആരോപിക്കുന്നു.

അതെസമയം ഉത്തരകൊറിയയുടെ രൂക്ഷപ്രതികരണം ദക്ഷിണകൊറിയയിലും ചലനമുണ്ടാക്കിയിട്ടുണ്ട്. സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ ദക്ഷിണ കൊറിയയിലും യുഎസ് ഫോഴ്സ് കമാൻഡറാ. ജനറൽ വിൻസെന്റ് ബ്രൂക്സുമായി ദക്ഷിണ കൊറിയൻ പ്രതിരോധമന്ത്രി സോങ് യോങ് മൂ കൂടിക്കാഴ്ച നടത്തി.

ഉത്തരകൊറിയയെ സംബന്ധിച്ച് ഈ മിലിട്ടറി ഡ്രിൽ ഭീതിദമായ ഓർമകളാണ് സമ്മാനിച്ചത്. 1050-53 യുദ്ധകാലത്താണ് ദക്ഷിണ കൊറിയൻ ഭാഗത്ത് ഇത്രയധികം യുഎസ് ബോംബറുകൾ ഒരുമിച്ചെത്തിയത്. ഉത്തരകൊറിയയിൽ അന്ന യുഎസ് ചൊരിഞ്ഞത് 635,000 ടൺ ബോംബുകളാണ്.

അതെസമയം വിഷയത്തിൽ യുഎസ്സിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. തങ്ങൾക്ക് ഉത്തരകൊറിയയിൽ നിന്ന് നേരിട്ടുള്ള ആശയവിനിമയം ഉണ്ടായിട്ടില്ലെന്ന് യുഎസ് വിദേശകാര്യ വക്താവ് ഹീതർ നോവർട്ട് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍