രാജ്യത്ത് ഭീകരാക്രമണങ്ങള്‍ 2015നു ശേഷം വര്‍ധിച്ചിരിക്കുകയാണ്. തോക്കിനും ബോംബിനും ഇരയായി 250ലധികം പേര്‍ക്ക് ഇതിനകം ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
ഫ്രാന്‍സിലെ ല്യോണില്‍ രണ്ടുദിവസം മുമ്പു നടന്ന പാര്‍സല്‍ ബോംബ് സ്ഫോടനം ആക്രമണമാണെന്ന് നിഗമനം. സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചയാളെന്ന് കരുതപ്പെടുന്ന ഒരാളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്റെ പക്കലുണ്ട്. വലിയൊരു പാക്കേജ് വഴിയരികില്‍ ഉപേക്ഷിച്ച് സൈക്കിളുന്തി നടന്നു പോകുന്ന ഒരാളുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. ഇയാള്‍ക്ക് പ്രായം 30 കഴിഞ്ഞിരിക്കാമെന്നാണ് അനുമാനം. ഒരു കറുത്ത മൗണ്ടൈന്‍ സൈക്കിളാണ് സ്ഫോടനം നടത്തിയെന്ന് സംശയിക്കുന്നയാള്‍ ഉപയോഗിച്ചിരുന്നത്.
സ്ഫോടനം ഒരു ആക്രമണമാണെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രേണ്‍ പറഞ്ഞു. ല്യോണിലേക്ക് ആഭ്യന്തരമന്ത്രി ക്രിസ്റ്റഫി കാസ്റ്റ്നറെ സ്ഥിതിഗതികള്‍ നേരിട്ട് മനസ്സിലാക്കാനായി അയച്ചിട്ടുണ്ട്.
രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ ല്യോണില്‍ നടന്ന ഈ ആക്രമണത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇക്കൂട്ടത്തില്‍ എട്ട് വയസ്സുള്ള ഒരു പെണ്‍കുട്ടിയും പെടുന്നു.
വലിയൊരു പെട്ടിയില്‍ നിറയെ സ്ഫോടകവസ്തുവിനൊപ്പം മൂര്‍ച്ചയുള്ള ഇരുമ്പു കഷ്ണങ്ങള്‍ നിറച്ചിരുന്നു. സ്ഫോടനത്തിന്റെ ആഘാതം കൂടുതല്‍ ഗുരുതരമാക്കാനാണിത്.
2007ല്‍ സമാനമായൊരു സംഭവം ഫ്രാന്‍സില്‍ നടന്നിരുന്നു. അന്ന് പൊട്ടിത്തെറിച്ച പാര്‍സല്‍ ബോംബ് ഒരാളുടെ മരണത്തിനിടയാക്കി. ഈ ബോംബ് സ്ഥാപിച്ചയാളെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
രാജ്യത്ത് ഭീകരാക്രമണങ്ങള്‍ 2015നു ശേഷം വര്‍ധിച്ചിരിക്കുകയാണ്. തോക്കിനും ബോംബിനും ഇരയായി 250ലധികം പേര്‍ക്ക് ഇതിനകം ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.