ഹിമാലയത്തില്‍ കാണാതായ എട്ട് പർവ്വതാരോഹകരില്‍ ഏഴ് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. മെയ് 26-ന് ഉത്തരാഖണ്ഡിലെ നന്ദ ദേവി കൊടുമുടി കയറാൻ പോയ സംഘത്തെയാണ് കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. യു.കെയിൽ നിന്നുള്ള മൂന്നു പേര്‍, രണ്ട് അമേരിക്കന്‍ പൗരന്മാര്‍, ഒരു ഒസ്ട്രേലിയന്‍ വനിത അവരെ അനുഗമിച്ച ഇന്ത്യന്‍ ഗൈഡ് എന്നിവരെയാണ് കാണാതായിരുന്നത്. ശക്തമായ ഹിമപാതത്തെ തുടർന്നാണ് അവരെ കാണാതായത്. എട്ടാമത്തെ ആളുടെ മൃതദേഹം കണ്ടെത്തുന്നതിനായി തിരച്ചില്‍ പുരോഗമിക്കുകയാണ്.
ബ്രിട്ടണില്‍ നിന്നുളള ട്രക്കിംഗ് കമ്പനിയായ ‘മൊറാന്‍ മൌണ്ടെയ്ന്‍’ന്റെ ഉടമയായ മാർട്ടിന്‍ മൊറാനാണ് സംഘത്തിന് നേതൃത്വം നല്കിയയിരുന്നത്.കാണാതായ എട്ട് പേരും മരണപ്പെട്ടിരിക്കാമെന്ന് അധികൃതർ നേരത്തെ പറഞ്ഞിരുന്നു. സംഘത്തിൽ ഉൾപ്പെട്ട മറ്റ് നാല് പേരെ രക്ഷപ്പെടുത്തിയിരുന്നു. തിരച്ചിലിനായി പ്രത്യേക ദൗത്യ സംഘത്തെയും നിയോഗിച്ചിരുന്നു. 5,000 മീറ്ററിലധികം ഉയരത്തിൽ കണ്ടെത്തിയ മൃതദേഹങ്ങൾ കൂടുതല്‍ പരിശോധനകൾക്കായി ബേസ് ക്യാമ്പിലേക്ക് കൊണ്ടുവരും.
ഉത്തരാഖണ്ഡിലെ മുൻസിയാരിയെന്ന ഹിമാലയന്‍ ഗ്രാമത്തില്‍ നിന്നും മെയ് 13 നാണ് ഇവർ യാത്ര തുടങ്ങിയത്. മുൻസിയാരിയിൽ നിന്ന് നന്ദ ദേവി കൊടുമുടിയുടെ ബേസ് ക്യാംപിലേക്ക് 90 കിലോമീറ്റർ ദൂരം കാൽനടയായി പോകേണ്ടതുണ്ട്. ഈ മേഖലയില്‍ പർവ്വതാരോഹണം നടത്താന്‍ 24 ദിവസമെടുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇടയ്ക്കിടെ ശക്തമായ മഞ്ഞുവീഴ്ചയുണ്ടാകുന്ന പ്രദേശവുമാണിത്. മേയ് 22-ന് ലഭിച്ച വിവരമനുസരിച്ച് സംഘം 4870 മീറ്റര്‍ ഉയരത്തിലുള്ള തങ്ങളുടെ രണ്ടാമത്തെ ബേസ് ക്യാമ്പിൽ എത്തിയിരുന്നു.
6477 മീറ്റര്‍ ഉയരത്തിലുള്ള ഒരു കൊടുമുടി കീഴടക്കിയതായി അവസാനം സംസാരിച്ചപ്പോള്‍ മാർട്ടിന്‍ മൊറാന്‍ പറഞ്ഞതായി അദ്ദേഹത്തിന്റെ കുടുംബം വ്യക്തമാക്കി. അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് ആര്ക്കുുമാറിയില്ല. മെയ് 31-നും സംഘം തിരിച്ചെത്താതായതോടെയാണ് അപകടം മണത്തത്. കാലാവസ്ഥ പ്രതികൂലമായതോടെ ഈ സീസണില്‍ ഹിമാലയത്തില്‍ നിരവധിപേര്‍ മരണപ്പെട്ടിരുന്നു.