UPDATES

വിദേശം

സ്പെയിനിലെ കാറ്റലോണിയയിൽ വന്‍ കാട്ടുതീ; നിയന്ത്രിക്കാനുള്ള പ്രയത്നം തുടരുന്നു

ഫ്രാന്‍സിലെ ‘ഗാര്‍ഡ്’ പ്രദേശങ്ങളിലെ വരുംദിവസങ്ങളില്‍ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരും.

സ്പെയിനിലെ കാറ്റലോണിയ മേഖലയിൽ കാട്ടുതീ ശക്തമാകുന്നു. നൂറുകണക്കിന് അഗ്നിശമന സേനാംഗങ്ങൾ തീയണക്കാനുള്ള ശ്രമം തുടരുകയാണ്. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ 40 ഡിഗ്രിയാണ് താപനില. 20 വർഷത്തിനിടയിലെ ഏറ്റവും വലിയ കാട്ടുതീയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും അതിനിയും പടരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറയുന്നു.

യൂറോപ്പിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ജർമ്മനി, ഫ്രാൻസ്, പോളണ്ട്, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങളിലെല്ലാം ജൂൺ മാസത്തെ ഏറ്റവും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്. വടക്കേ ആഫ്രിക്കയിൽ നിന്നും വരുന്ന ചുടുകാറ്റാണ് ചൂടുയരാന്‍ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. അടുത്ത മൂന്ന് ദിവസങ്ങളിൽ പല രാജ്യങ്ങളിലും ചൂട് ഇനിയും ഉയരുമെന്നും അവര്‍ മുന്നറിയിപ്പ് നൽകുന്നുണ്ട്.

ഫ്രാന്‍സിലെ ‘ഗാര്‍ഡ്’ പ്രദേശങ്ങളിലെ വരുംദിവസങ്ങളില്‍ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. ഏറ്റവും കൂടുതല്‍ പാരിസ്ഥിതികാഘാതം നേരിടുന്ന പ്രദേശങ്ങളുടെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള നാല് തെക്കൻ പ്രദേശങ്ങളില്‍ ഒന്നാണ് ഗാര്‍ഡ്. ഹെറാൾട്ട്, വാക്ലസ്, ബൗച്ചസ്-ഡു-റോൺ എന്നീ പ്രദേശങ്ങളാണ് മറ്റുള്ളവ. ശേഷിക്കുന്ന 92 മേഖലകളില്‍ 76 എണ്ണത്തിലും ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഉച്ചകഴിയുമ്പോഴേക്കും ഇറ്റലിയിലെ ടൂറിനിൽ 39 ഡിഗ്രിയും സ്പാനിഷ് നഗരമായ സരഗോസയിൽ 41 ഡിഗ്രിയുമാണ്‌ താപനില എത്തുന്നത്. തെക്കൻ ഫ്രാൻസിലെ ഗ്രോസ്പിയറസില്‍ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് അനുഭവപ്പെട്ട 42.3 ഡിഗ്രി ചൂട് അവിടത്തെ സര്‍വ്വകാല റെക്കോര്‍ഡാണ്.

തീരദേശ നഗരമായ ടാരഗോണയിൽ നിന്ന് വെറും 80 കിലോമീറ്റർ അകലെയുള്ള ലാ ടോറെ ഡി എൽ എസ്പന്യോൾ പട്ടണത്തിന് സമീപം കുറഞ്ഞത് 6,500 ഹെക്ടർ (16,000 ഏക്കർ) ഭൂമിയെങ്കിലും കാട്ടുതീയില്‍ കത്തിച്ചാമ്പലായി എന്നാണ് വിലയിരുത്തപ്പെടുന്നത്. ചൂട് കൂടുന്നതോടെ അത് 20,000 ഹെക്ടറിലേക്കായി വ്യാപിച്ചെക്കാം എന്ന് അധികൃതര്‍ പറയുന്നു. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മൊത്തത്തിൽ, സ്പെയിനിന്റെ കിഴക്കും മധ്യഭാഗത്തുമുള്ള 11 പ്രവിശ്യകളില്‍ 40 ഡ്ഗ്രി സെൽഷ്യസിൽ കൂടുതല്‍ താപനിലയാണ് അനുഭവപ്പെടുന്നത്. വടക്കുകിഴക്കൻ ഭാഗങ്ങളിൽ അത് 45 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍