സർക്കാറിന്റെ നടപടിയെ യുഎൻ മനുഷ്യാവകാശ മേധാവി മിഷേൽ ബാച്ചലെറ്റ് കറ്റപ്പെടുത്തി.
കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ വടക്കുപടിഞ്ഞാറൻ സിറിയയിലെ വിവിധ ഇടങ്ങളില്‍ ഉണ്ടായ വ്യോമാക്രമണത്തിൽ 26 കുട്ടികളടക്കം നൂറിലധികം പേർ മരിച്ചുവെന്ന് യുഎൻ ഉന്നത ഉദ്യോഗസ്ഥർ. പ്രധാനമായും ആശുപത്രികൾ, സ്കൂളുകൾ, ചന്തകൾ ബേക്കറികൾ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് അക്രമം നടന്നത്. വിമത ശക്തികേന്ദ്രങ്ങളായ പ്രദേശങ്ങളിലാണ് സർക്കാർ-സഖ്യ സേന ആക്രമണം നടത്തിയത്.
സർക്കാറിന്റെ ഈ നടപടിയെ യുഎൻ മനുഷ്യാവകാശ മേധാവി മിഷേൽ ബാച്ചലെറ്റ് കറ്റപ്പെടുത്തി. ഇത്രയും വലിയ ആക്രമണമുണ്ടായിട്ടും അന്താരാഷ്ട്ര നിസ്സംഗത കാണിച്ചുവെന്നും അവർ പറഞ്ഞു. എന്നാല്‍ ഇബ്ലിബ് മേഖലയിൽ നടത്തിയ വ്യോമാക്രമണത്തിൽ സിവിലിയന്മാരെ ലക്ഷ്യമിട്ടുവെന്ന വാർത്ത സിറിയയും സഖ്യകക്ഷിയായ റഷ്യയും നിഷേധിച്ചു. അന്താരാഷ്‌ട്ര സമൂഹത്തിന്റെയ ശ്രദ്ധയില്‍ നിന്നും സിറിയ മാറിപ്പോയെന്നും യുഎൻ സുരക്ഷാ സമിതി ഇപ്പോള്‍ സ്തംഭനാവസ്ഥയിലാണെന്നും ബാച്ചലെറ്റ് പറഞ്ഞു.
5-year-old Syrian girl dies trying to save her baby sisters from the rubble of their bombed home. pic.twitter.com/TZWAnnTG1X
— Al Jazeera English (@AJEnglish) July 25, 2019
സാധാരണ പൗരന്മാരെ ആക്രമിച്ചത് ആകസ്മികമാകാൻ സാധ്യതയില്ലെന്നും ആക്രമണം നടത്തുന്നവർക്കെതിരെ യുദ്ധക്കുറ്റങ്ങൾ ചുമത്തുമെന്നും അവർ മുന്നറിയിപ്പ് നൽകി. സിറിയയിലെ അവസാനത്തെ വിമത ശക്തികേന്ദ്രങ്ങളിലൊന്നാണ് ഹമാ പ്രവിശ്യയുടെ വടക്കും പടിഞ്ഞാറൻ അലപ്പോ പ്രവിശ്യയും ഇബ്ലിബ് പ്രവിശ്യയും. റഷ്യയും തുർക്കിയും തമ്മില്‍ കഴിഞ്ഞ വർഷം ഉണ്ടാക്കിയ ധാരണയനുസരിച്ച് ഇബ്ലിബ് നഗരത്തിന്റെ 15 മുതൽ 25 വരെയുള്ള ദൂര പരിധിയിൽ നിന്ന് വിമതരും സർക്കാരും സൈനികരെ പിൻവലിക്കുമെന്നും ഒക്ടോബർ 10നകം മിസൈലുകളും ടാങ്കറുകളും അടക്കം എല്ലാ പടക്കോപ്പുകളും മേഖലയിൽ നിന്ന് നീക്കം ചെയ്യുമെന്നും ഉണ്ടായിരുന്നു. ആ കരാറാണ് ഇത്രയും കാലം ഇവിടെയുള്ള 2.7 ദശലക്ഷം സിവിലിയന്മാരെ സംരക്ഷിച്ചു നിർത്തിയത്.
എന്നാല്‍ കഴിഞ്ഞ 29-ന് വീണ്ടുംപോരാട്ടം തുടങ്ങി. ഇതിനകം 350 ലധികം സാധാരണക്കാർ കൊല്ലപ്പെട്ടുവെന്നും 330,000 പേർ വീടുകളിൽ നിന്ന് പലായനം ചെയ്തുവെന്നുമാണ് യു.എൻ കഴിഞ്ഞയാഴ്ച പറഞ്ഞത്. ഇപ്പോള്‍ പറയുന്നത് കഴിഞ്ഞ 10 ദിവസങ്ങളിൽ മാത്രം 103 പേര്‍ കൊല്ലപ്പെട്ടുവെന്നും, 400,000 ആളുകള്‍ കുടിയിറക്കപ്പെട്ടുവെന്നുമാണ്. അതേസമയം, വിമത ശക്തികേന്ദ്രത്തിൽ ആധിപത്യം പുലർത്തുന്ന അൽ-ഖായ്ദയുമായി ബന്ധമുള്ള ജിഹാദികൾ ആവർത്തിച്ച് കരാര്‍ ലംഘിക്കുന്നതാണ് ആക്രമണം നടത്താന്‍ കാരണമെന്ന് റഷ്യൻ വ്യോമസേനയുടെ പിന്തുണയുള്ള സർക്കാർ സേന പറയുന്നു.