മുന്നൂറിലധികമാളുകൾ ബോട്ടിലുണ്ടായിരുന്നെന്നാണ് വിവരം. എത്ര പേർ മരിച്ചുവെന്നതിൽ ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.
താൻസാനിയയിലെ വിക്ടോറിയ തടാകത്തിൽ യാത്രാബോട്ട് മുങ്ങി 44 പേർ മരിച്ചു. മരണസംഖ്യ 200 കടക്കാനിടയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. മൃതദേഹങ്ങള്‍ക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഇതുവരെ ഏഴു പേരെ മാത്രമാണ് രക്ഷിക്കാനായത്. അനുവദനീയമായതിലും കൂടുതലാളുകൾ ബോട്ടിൽ കയറിയതാണ് അപകട കാരണമെന്ന് ചില റിപ്പോർട്ടുകളിൽ പറയുന്നു.
മുന്നൂറിലധികമാളുകൾ ബോട്ടിലുണ്ടായിരുന്നെന്നാണ് വിവരം. എത്ര പേർ മരിച്ചുവെന്നതിൽ ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. എംവി നീരെരെ എന്ന ബോട്ടാണ് മുങ്ങിയത്. സ്വകാര്യ ഉടമസ്ഥതയിലുള്ള ബോട്ടാണിത്.
ബോട്ടിൽ എത്ര പേരുണ്ടായിരുന്നു എന്നതിന്റെ കണക്കുകളും വ്യക്തമല്ല. ടിക്കറ്റ് നൽകിയിരുന്നയാളും അപകടത്തിൽ കാണാതായവരുടെ കൂട്ടത്തിൽ പെടുന്നു. ബോട്ടിന് കാര്യക്ഷമതാ പ്രശ്നങ്ങളുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. ഈയിടെ ബോട്ടിന്റെ രണ്ട് എൻജിനുകൾ മെയിന്റനൻസിന് വിധേയമാക്കിയിരുന്നതായി വിവരമുണ്ട്.
താൻസാനിയയിൽ യാത്രാ ബോട്ടുകൾ തകർന്നുള്ള അപകടങ്ങൾ സാധാരണമാണ്. വളരെ പഴക്കമേറിയതും കാര്യക്ഷമതയില്ലാത്തതുമായ ബോട്ടുകളാണ് വിക്ടോറിയ തടാകത്തിൽ ഓടുന്നത്. 96ൽ എണ്ണൂറിലധികം പേർ കൊല്ലപ്പെട്ട ബോട്ടപകടം സംഭവിച്ചിരുന്നു. ആറു വർഷം മുമ്പ് 144 പേർ കൊല്ലപ്പെട്ട മറ്റൊരപകടവും നടക്കുകയുണ്ടായി.