കുട്ടിയെ സ്വയം മരിക്കാന്‍ പ്രേരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകനും എംപിയുമായ രാംകർപാൽ സിംഗ് രംഗത്തെത്തി.
ഇൻസ്റ്റഗ്രാമില്‍ വോട്ടെടുപ്പ് നടത്തി പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. മലേഷ്യയിലാണ് സംഭവം. ‘ഞാന്‍ മരിക്കണോ വേണ്ടയോ’ എന്നായിരുന്നു പെണ്‍കുട്ടി ചോദിച്ചത്. പ്രതികരിച്ചവരില്‍ 69% പേരും മരിച്ചോ എന്ന മറുപടിയും നല്‍കി. കുട്ടിയെ സ്വയം മരിക്കാന്‍ പ്രേരിപ്പിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഭിഭാഷകനും എംപിയുമായ രാംകർപാൽ സിംഗ് രംഗത്തെത്തി.
അവളെ മരണത്തിലേക്ക് തള്ളിയിടുകയായിരുന്നില്ല, ജീവിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു വേണ്ടതെന്ന് രാംകർപാൽ പറഞ്ഞു. മലേഷ്യന്‍ നിയമപ്രകാരം ആത്മഹത്യ ചെയ്യുന്നതും അതിന് പ്രേരിപ്പിക്കുന്നതും കുറ്റകാരമാണ്. മാനസികാരോഗ്യത്തെ കുറിച്ച് ദേശീയ തലത്തിൽ ചർച്ചകൾ നടത്തേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് ഈ വിഷയം വിരല്‍ ചൂണ്ടുന്നതെന്ന് മലേഷ്യൻ യുവജന-കായിക മന്ത്രി സയിദ് സിദ്ദീഖ് സയിദ് അബ്ദുൾ റഹ്മാന്‍ അഭിപ്രായപ്പെട്ടു. യുവാക്കളുടെ മാനസികാരോഗ്യത്തെക്കുറിച്ച് യഥാർഥത്തിൽ ഉത്കണ്ഠയുണ്ടെന്നും, ഇതൊരു ദേശീയ പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.
ബ്രിട്ടനില്‍ 2017-ല്‍ മോളി റസ്സല്‍ എന്ന 14 കാരിയുടെ ആത്മഹത്യയ്ക്ക് കാരണം ഇന്‍സ്റ്റാഗ്രാം ആണെന്ന് അച്ഛന്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് അപകടകരമായ ഉള്ളടക്കങ്ങള്‍ മറയ്ക്കുന്നതിനായി ‘സെന്‍സിറ്റീവ് സ്‌ക്രീന്‍’ എന്ന ഒരു ഫീച്ചര്‍ ഇന്‍സ്റ്റാഗ്രാം അവതരിപ്പിക്കുകയും ചെയ്തിരുന്നു.
കുട്ടിയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിയ ഇൻസ്റ്റഗ്രാം, ഇത്തരം സന്ദര്‍ഭങ്ങളില്‍ റിപ്പോര്‍ട്ടിംഗ് ടൂളുകളും എമര്‍ജെന്‍സി നമ്പറുകളും ഉപയോഗിക്കണമെന്ന് ഉപയോക്താക്കളോട് ആവശ്യപ്പെടുകയും ചെയ്തു.