ക്രിസ്ത്യാനിയായ ആദൽ സാം ബുദ്ധഭിക്ഷുവാകില്ല.
വടക്കൻ തായ്‌ലൻഡിലെ ഗുഹയിൽ ദിവസങ്ങളോളം കുടുങ്ങിക്കിടന്ന കുട്ടികളിൽ 11 പേർ ബുദ്ധഭിക്ഷുക്കളാകുന്നതിന്റെ ആദ്യ ചടങ്ങുകൾ പൂർത്തിയായി. ഇനി 9 ദിവസത്തോളം ബുദ്ധവിഹാരത്തിൽ താമസിക്കും. താങ് ലോങ് ഗുഹയിൽ ഒമ്പത് ദിവസമാണ് കുട്ടികൾ കുടുങ്ങിക്കിടന്നത്.
ഇവരെ ഗുഹയിലേക്ക് നയിച്ച കോച്ച് ഏക്പോൾ ചന്ദാവോങ് നേരത്തെ ബുദ്ധ സന്യാസിയായിരുന്നു. ഏതാണ്ട് പത്ത് വർഷം ഏക്പോൾ ബുദ്ധസന്യാസിയായി ജീവിച്ചിട്ടുണ്ട്. ആകെ പന്ത്രണ്ട് കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ ക്രിസ്ത്യാനിയായ ആദൽ സാം ബുദ്ധഭിക്ഷുവാകില്ല.
കുട്ടികളെ രക്ഷിക്കാൻ തായ് നേവി സീൽസിനും, രക്ഷാപ്രവർത്തനത്തിനിടെ കൊല്ലപ്പെട്ട സാമന്‍ കുനാനിനും ആദരവർപ്പിക്കാനാണ് കുട്ടികൾ ബുദ്ധഭിക്ഷുക്കളായി കഴിയുന്നത്. തല മൊട്ടയടിക്കുന്നതടക്കമുള്ള ചടങ്ങുകൾക്കു ശേഷമാണ് ഇവർ ക്ഷേത്രത്തിൽ പ്രവേശിച്ചത്.
ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിലാണ് കുട്ടികള്‍ ബുദ്ധഭിക്ഷുക്കളായത്. തായ്‌ലാൻഡിലെ ബുദ്ധമത വിശ്വാസികൾ കുറച്ചുകാലമെങ്കിലും ഭിക്ഷുക്കളായി ജീവിക്കുന്നത് സാധാരണമാണ്.