UPDATES

വിദേശം

മൂന്നു മാധ്യമ പ്രവര്‍ത്തകരും കൊല്ലപ്പെട്ടു; പോയത് പുടിന്റെ സ്വകാര്യ സേനയെ കുറിച്ചു അന്വേഷിക്കാന്‍

സ്വതന്ത്ര റഷ്യൻ മാധ്യമ വാർത്താ സംഘത്തിലെ അംഗങ്ങളായ ഒർഖാൻ ജിഹ്മാൽ, അലക്സാണ്ടർ റസ്തോർഗാവ്, കിറീൽ റെച്ചെൻകൊ എന്നിവരാണ് കൊല്ലപ്പെട്ടത്.

ആഫ്രിക്ക, സിറിയ തുടങ്ങിയ വിദൂര ദേശങ്ങളിൽ അധികാരം സ്ഥാപിക്കുന്നതിനായി റഷ്യ പട്ടാളക്കാരെ ഉപയോഗിക്കുന്നതിനെകുറിച്ച് അന്വേഷണം നടത്താന്‍ മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിലേക്ക് കടന്ന മൂന്നു റഷ്യൻ മാധ്യമപ്രവർത്തകര്‍ മൂന്നു ദിവസങ്ങൾക്കുശേഷം കൊല്ലപ്പെട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കൊള്ളക്കാർ വെടിവച്ചു കൊന്നുവെന്നാണ് പ്രാഥമികമായി വിലയിരുത്തപ്പെടുന്നത്.

സ്വതന്ത്ര റഷ്യൻ മാധ്യമ വാർത്താ സംഘത്തിലെ അംഗങ്ങളായ ഒർഖാൻ ജിഹ്മാൽ, അലക്സാണ്ടർ റസ്തോർഗാവ്, കിറീൽ റഡ്ച്ചെൻകൊ എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി ബന്ധമുള്ള മുൻ റഷ്യൻ ഇന്റലിജൻസ് ഓഫീസറുടെ കീഴിലുള്ള സ്വകാര്യ സേനയായ വാഗ്നർ ഗ്രൂപ്പിന്‍റെ പ്രവർത്തനങ്ങളെകുറിച്ച് അന്വേഷിക്കാനാണ് മൂവരും മധ്യ ആഫ്രിക്കയിലെ ഒരു മുൻ ഫ്രഞ്ച് കോളനിയിലേക്ക് പോയത്.

അജ്ഞാതരായ അക്രമികളാലുള്ള അവരുടെ കൊലപാതകം സ്വകാര്യസൈനിക കോൺട്രാക്ടര്‍മാരുടെ പങ്ക് മാത്രമല്ല, ആഫ്രിക്കയിലേക്ക് വീണ്ടും റഷ്യ ശ്രദ്ധതിരിക്കുന്നു എന്നുകൂടെയാണ് വ്യക്തമാക്കുന്നത്. 1991ലെ സോവിയറ്റ് യൂണിയന്റെ തകർച്ചക്കു ശേഷം മോസ്കോ ആഫ്രിക്കയില്‍ നിന്നും പിന്‍വലിഞ്ഞതാണ്. നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള റഷ്യൻ ശ്രമത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് സ്വകാര്യ സൈന്യം എന്നാണു വിലയിരുത്തപ്പെടുന്നത്. സുഡാനടക്കമുള്ള ആഫ്രിക്കൻ രാജ്യങ്ങളില്‍ നയതന്ത്രപരമായും ചിലപ്പോൾ സൈനികപരമായും കാലുറപ്പിക്കുവാനുള്ള തയ്യാറെടുപ്പിലാണ് മോസ്കോ.

മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ ബാൻഗായിയിൽനിന്നും 115 മൈൽ വടക്കുമാറി സിബൂട്ടിനു സമീപത്തുവച്ചാണ് വാഹനത്തിൽ സഞ്ചരിക്കുമ്പോള്‍ കരുതിക്കൂട്ടി നടത്തിയ അക്രമത്തിലാണ് മാധ്യമപ്രവർത്തകര്‍ കൊല്ലപ്പെട്ടത്. അവിടെയാണ്, ഐക്യരാഷ്ട്രസംഘടനയുടെ അടുത്തകാല റിപ്പോർട്ട് അനുസരിച്ച്, സുരക്ഷാ സേനകളെ ശക്തിപ്പെടുത്താന്‍ റഷ്യ ‘ഉപദേഷ്ടാക്കളെ’ വിന്യസിച്ചിരിക്കുന്നത്. മൂവരുടെയും ശവസംസ്കാരം മോസ്കോയില്‍വച്ച് ചൊവ്വാഴ്ച നടന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍