മെയ് ആറിന്റെ രഹസ്യ ഔദ്യോഗിക രേഖ പ്രകാരം 3,454 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇതില്‍ 367 പേര്‍ക്ക് റേഡിയേഷന്‍ രോഗബാധ ഉണ്ടായിരുന്നു.
ചെർണോബിൽ ദുരന്തം നടന്നിട്ടിന്നേക്ക് മൂന്നു പതിറ്റാണ്ടിലേറെ കാലമായി. നിരവധി പഠനങ്ങളും വിശകലനങ്ങളും നടന്നിട്ടുള്ള ദുരന്തമാണ് ചെർണോബിലിൽ നടന്നത്. മനുഷ്യവംശത്തിനു തന്നെ എക്കാലവും പാഠമായിരിക്കേണ്ട ഒന്നായി ഈ ദുരന്തം മാറി. അക്കാലത്ത് യുഎസ്എസ്ആർ നിലവിലുണ്ട്. ഇക്കാരണത്താൽ തന്നെ എല്ലാക്കാര്യങ്ങളും അന്ന് പുറത്തു വന്നിരുന്നെന്ന് കരുതുക സാധ്യമല്ല. പല സുപ്രധാന രേഖകളും അക്കാലത്ത് റഷ്യൻ ഭാഷയിൽ നിന്നും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെടുകയുണ്ടായില്ല.
ഇക്കാലമത്രയും റഷ്യന്‍ ഭാഷയില്‍ നിന്ന് തര്‍ജ്ജമ ചെയ്യപ്പെടാന്‍ ലഭ്യമാകാതിരുന്ന ചില രഹസ്യ രേഖകളാണ് ഇംഗ്ലീഷിലേക്ക് മൊഴി മാറ്റി എത്തിയിരിക്കുന്നത്. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ യോഗങ്ങളുടെ വിവരങ്ങളാണ് ഇവയില്‍ പലതും. 1986ല്‍ ചെര്‍ണോബില്‍ ആണവ ദുരന്തത്തിനു ശേഷം ചേര്‍ന്ന അടിയന്തിര യോഗങ്ങളിലെടുത്ത അതീവരഹസ്യമായ രേഖകളാണിവ. ദേശീയ സുരക്ഷാ ആര്‍ക്കൈവ് ആണ് ഈ രേഖകളെല്ലാം തര്‍ജ്ജമ ചെയ്ത് ഇബുക്കായി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ചെര്‍ണോബില്‍ ദുരന്തവുമായി ബന്ധപ്പെട്ട് ചൂഴ്ന്നു നില്‍ക്കുന്ന നിഗൂഢതകളെ പൊളിച്ചു നീക്കുന്ന, നുണകളെ വലിച്ചുകീറുന്ന ഈ ലേഖനങ്ങള്‍ റഷ്യന്‍ മാധ്യമപ്രവര്‍ത്തകയായ അല്ലാ യാരോഷിന്‍കായയാണ് സമാഹരിച്ചത്. പോളിറ്റ് ബ്യൂറോ അംഗമായിരുന്ന വിറ്റാലി വോരോത്നികോവിന്റെ ഡയറിയാണ് ഇവയിലെ പ്രധാന രേഖകളിലൊന്ന്. പോളിറ്റ് ബ്യൂറോ സെഷനുകളുമായി ബന്ധപ്പെട്ട് അനാറ്റോലി ചെര്‍നിയേവ് എഴുതിയ നോട്ടുകളാണ് മറ്റൊന്ന്. യുഎസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇന്റലിജന്‍സ് വിഭാഗം നല്‍കിയ വിവരങ്ങള്‍, സിഐഎയുടെ വിവരങ്ങള്‍, ദേശീയ സുരക്ഷാ കൗണ്‍സില്‍ സംഘടിപ്പിച്ച വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഇവയിലുള്‍പ്പെടുന്നു.
ചെര്‍ണോബിലില്‍ മനുഷ്യരുടെ ആരോഗ്യത്തിന് ഭീഷണിയായ യാതൊന്നും സംഭവിച്ചില്ലെന്നായിരുന്നു ദുരന്തത്തിനു ശേഷം സോവിയറ്റ് കമ്മ്യൂണിസ്റ്റു പാര്‍ട്ടി തുടര്‍ച്ചയായി പ്രചരിപ്പിച്ചു കൊണ്ടിരുന്നത്.
യുഎസ്എസ്ആറിനെ തകര്‍ത്ത സൈനിക നീക്കത്തിനു ശേഷമാണ് ഈ രേഖകള്‍ അല്ലാ യാരോഷിന്‍കായയുടെ കയ്യില്‍ കിട്ടിയത്. ഇവയുടെ ക്സിറോക്സ് കോപ്പികളെടുക്കാന്‍ അവര്‍ ഏറെ ബുദ്ധിമുട്ടി.
ചെര്‍ണോബില്‍ ആണവനിലയത്തില്‍ നിന്നും ആദ്യം പുറത്തുവന്ന മരണകാരണമായേക്കാവുന്ന ഐസോടോപ്പ് സെസിയം-37 ആണെന്നാണ് അതുവരെ ഔദ്യോഗികമായി പുറത്തു വന്നിരുന്നത്. എന്നാല്‍ തന്റെ കയ്യിലിരിക്കുന്ന രഹസ്യ രേഖകള്‍ പ്രകാരം ഡിസെപ്ഷന്‍ 86 ആണ് അതെന്ന് അല്ലാ യാരോഷിന്‍കായ കണ്ടെത്തി. ചെര്‍ണോബില്‍ ദുരന്തവുമായി ബന്ധപ്പെട്ട ആദ്യത്തെ പോളിറ്റ് ബ്യൂറോ യോഗം നടക്കുന്നത് 1986 ഏപ്രില്‍ 29നാണെന്ന് രേഖകള്‍ പറഞ്ഞു. (ഏപ്രില്‍ 26നാണ് ദുരന്തം നടന്നത്). ജനങ്ങളെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചുവെന്ന വാര്‍ത്തകള്‍ വന്നു തുടങ്ങിയതാകട്ടെ മെയ് 4 മുതലും!
മെയ് ആറിന്റെ രഹസ്യ ഔദ്യോഗിക രേഖ പ്രകാരം 3,454 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ഇതില്‍ 367 പേര്‍ക്ക് റേഡിയേഷന്‍ രോഗബാധ ഉണ്ടായിരുന്നു. മെയ് 12ന്റെ രേഖ പറയുന്നതു പ്രകാരം 10,198 പേര്‍ ചികിത്സ തേടിയതായി രേഖപ്പെടുത്തപ്പെട്ടു. ശ്രദ്ധേയമായ കാര്യം, ആശുപത്രിയിലായവരുടെ എണ്ണം പതിനായിരം കടന്നപ്പോള്‍ അവരെ ഡിസ്ചാര്‍ജ് ചെയ്യുന്ന നടപടികളും വേഗത്തിലായി. ചെര്‍ണോബില്‍ ദുരന്തം അന്നാട്ടുകാരുടെ ആരോഗ്യം വര്‍ധിപ്പിച്ചുവോയെന്ന് സംശയിക്കാവുന്ന രീതിയിലായിരുന്നു ഈ ഡിസ്ചാര്‍ജ് ചെയ്യല്‍.
സംഭവം ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഘട്ടത്തില്‍ ആരോഗ്യമന്ത്രാലയം പോളിറ്റ് ബ്യൂറോയ്ക്ക് നല്‍കിയ വിവരങ്ങള്‍ അങ്ങേയറ്റം തെറ്റിദ്ധാരണാജനകമായിരുന്നു. ഇതില്‍ നിലയത്തിലുണ്ടായ തീപ്പിടിത്തം 3.30ഓടെ നിയന്ത്രിച്ചെന്നും റിയാക്ടറിന്റെ കോര്‍ തണുപ്പിച്ചെന്നുമാണ് പറഞ്ഞിരുന്നത്. ആളുകളെ ഒഴിപ്പിക്കുന്നത് അടക്കമുള്ള അടിയന്തിര നടപടികളൊന്നും വേണ്ടെന്നും ഈ റിപ്പോര്‍ട്ട് പോളിറ്റ് ബ്യൂറോയെ ധരിപ്പിച്ചു.
തൊട്ടടുത്ത ദിവസം പോളിറ്റ് ബ്യൂറോ അംഗം വിറ്റാലി വോരോനിക്തോവ് എഴുതിയ നോട്ടില്‍ ലഭിച്ചത് തെറ്റായ വിവരമായിരുന്നു എന്നതിന് തെളിവ് കിടക്കുന്നുണ്ട്. അപകടം കരുതിയതിലധികം ഭീകരമാണെന്ന് പുതിയ വിവരങ്ങള്‍ പറയുന്നതായി അദ്ദേഹം എഴുതിയിരിക്കുന്നു. പ്രിപായത് നഗരം ഒഴിപ്പിക്കാന്‍ തീരുമാനമെടുത്തതായും അദ്ദേഹം പറയുന്നു.
കൂടുതല്‍ വായിക്കാന്‍: https://nsarchive.gwu.edu