ഉരുക്ക്, അലൂമിനിയം എന്നിവയ്ക്ക് അമേരിക്ക ഉയർന്ന നികുതി ഈടാക്കിത്തുടങ്ങിയതോടെയാണ് ഇരുകൂട്ടരും തമ്മിലുള്ള വ്യാപാരബന്ധം വഷളായത്.
യൂറോപ്യൻ യൂണിയനുമായി യുഎസ് തുടർന്നു വന്നിരുന്ന തർക്കങ്ങൾക്ക് അറുതിയായി. നികുതികളും തടസ്സങ്ങളും സബ്സിഡികളുമില്ലാത്ത വ്യാപാരബന്ധം സ്ഥാപിക്കുന്നതിലേക്ക് വലിയ മുന്നേറ്റം നടന്നതായി യൂറോപ്യന്‍ യൂണിയൻ കമ്മീഷൻ പ്രസിഡണ്ട് ജീൻ ക്ലോഡ് ജാൻകറും അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപും പ്രസ്താവിച്ചു. അന്തർദ്ദേശീയ കച്ചവട ചട്ടങ്ങൾ പരിഷ്കരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കുമെന്നും ഇരുകൂട്ടരും പ്രസ്താവിച്ചു.
അമേരിക്കയിൽ നിന്ന് ബില്യൺകണക്കിന് ഡോളർ വിലവരുന്ന ഉൽപന്നങ്ങൾ വാങ്ങിക്കാമെന്ന് യൂറോപ്യൻ യൂണിയൻ വാക്കു നൽകി. സോയ ബീൻസ്, നാച്ചുറൽ ഗാസ് തുടങ്ങിയ ഉൽപന്നങ്ങളാണ് ഇവയിൽ പ്രധാനം.
വൈറ്റ് ഹൗസ് റോസ് ഗാർഡനിൽ ഇരുവരും ചേർന്ന് മാധ്യമങ്ങളെ കണ്ടു. യുഎസ്-ഇയു ബന്ധത്തിൽ വലിയ മുന്നേറ്റമാണ് നടന്നിരിക്കുന്നതെന്ന് ഇരുവരും പ്രഖ്യാപിച്ചു.
ഓട്ടോമൊബൈൽ ഇതര ഉൽപന്നങ്ങളിൽ മാത്രമേ ഈ നികുതിരഹിത വ്യാപാരം നടക്കുകയുള്ളൂ എന്ന കാര്യം പ്രസിഡണ്ട് ഡോണൾഡ് ട്രംപ് തന്റെ പ്രസ്താവനക്കിടെ വ്യക്തമാക്കി.
ഉരുക്ക്, അലൂമിനിയം എന്നിവയ്ക്ക് അമേരിക്ക ഉയർന്ന നികുതി ഈടാക്കിത്തുടങ്ങിയതോടെയാണ് ഇരുകൂട്ടരും തമ്മിലുള്ള വ്യാപാരബന്ധം വഷളായത്.
അതെസമയം, ഇരുകൂട്ടരും തമ്മിൽ സംഭാഷണം തുടങ്ങിയതാണ് ഇപ്പോൾ എടുത്തു പറയാവുന്ന ഒരേയൊരു കാര്യമെന്ന് വാഷിങ്ടണിലെ സാമ്പത്തികകാര്യ വിചാരകേന്ദ്രമായ അറ്റ്‌ലാന്റിക് കൗൺസിൽ ഡയറക്ടർ ബാർട്ട് ഊസ്റ്റെർവെൽജ് പറയുന്നു. സോയബീൻ, എൽഎൻജി എന്നിങ്ങനെയുള്ള ഒറ്റയൊറ്റ വസ്തുക്കളുടെ കാര്യത്തിൽ മാത്രമാണ് തീരുമാനം വന്നിട്ടുള്ളത്. ഇതിനെ മുന്നേറ്റമെന്ന് വിളിക്കാനാകില്ല. സ്റ്റീൽ, അലൂമിനിയം എന്നിവയുടെ കാര്യത്തിൽ തീരുമാനമാകാതെ ചെറിയചെറിയ വ്യാപാരവസ്തുക്കളെ കേന്ദ്രീകരിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.