നേരത്തെ ഡോണൾഡ് ട്രംപ് ഈ ഉച്ചകോടി നടക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഉച്ചകോടി നടത്താമെന്ന നിലപാടിലേക്ക് വന്നു.
യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച ജൂൺ 12ന് രാവിലെ 9 മണിക്ക് സിംഗപ്പൂരിൽ നടക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ സജീവമായി നടക്കുകയാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ ഹക്ക്ബീ സാൻഡേഴ്സ് അറിയിച്ചു.
കാര്യങ്ങൾ മുന്നോട്ടു തന്നെയാണ് നീങ്ങുന്നതെന്ന് സാൻഡേഴ്സ് പറഞ്ഞു.
ഉത്തര കൊറിയയിൽ നിന്നുള്ള ഉന്നതോദ്യോഗസ്ഥരുടെ സംഘം ട്രംപിനെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് തിയ്യതി പ്രഖ്യാപിക്കാൻ അവസരമനൊരുങ്ങിയത്. ഉത്തരകൊറിയയിൽ നിന്നുള്ള ഉദ്യോഗസ്ഥർ കിം ജോങ് ഉൻ നൽകിയ കത്തുമായാണ് വന്നിരുന്നത്.
നേരത്തെ ഡോണൾഡ് ട്രംപ് ഈ ഉച്ചകോടി നടക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നീട് ഉച്ചകോടി നടത്താമെന്ന നിലപാടിലേക്ക് വന്നു. നിലവിൽ നോർത്ത് കൊറിയയുമായി ബന്ധപ്പെട്ട് പ്രസിഡണ്ടിന് ദൈനംദിന ബ്രീഫിങ് നൽകി വരുന്നുണ്ടെന്ന് സാൻഡേഴ്സ് അറിയിച്ചു.
ഉത്തരകൊറിയയുടെ ആണവപദ്ധതികൾ അവസാനിപ്പിക്കുകയാണ് ഡോണൾഡ് ട്രംപിന്റെ ഉദ്ദേശ്യം. അമേരിക്കയെ ആക്രമിക്കാന്‍ ശേഷിയുള്ള, ആണവമുന ഘടിപ്പിച്ച ഒരു മിസ്സൈൽ ഉത്തരകൊറിയ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് യുഎസ് സംശയിക്കുന്നുണ്ട്.